നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടി;വിവാദ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്

Minority communalism is rampant in the state in the assembly elections; CPM Kannur district secretary KK Ragesh makes a controversial statement

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്നും 'മതവും പള്ളിയും നോക്കിയെ വോട്ട് ചെയ്യാവൂ' എന്ന് മുസ്‍ലിം ലീഗും ജമാ അത്തെ ഇസ്‍ലാമിയും പ്രചരിപ്പിച്ചുവെന്നും ചെറിയ വോട്ടിന് ജയിക്കുന്നിടത്ത് ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചെന്നും രാഗേഷ് പറഞ്ഞു.

 കല്യാശ്ശേരിയിൽ നടന്ന ഇ.കെ നായനാർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.കെ രാഗേഷ്. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ജനോപകാര പദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്താതിരിക്കാനും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാക്കാനും ഇത്തരത്തിലുള്ള നീക്കങ്ങൾ കാരണമായെന്ന് രാഗേഷ് പറഞ്ഞു.

കണ്ണൂർ ജില്ലയിലെ പേരാവൂർ, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിൽ ഇത്തരത്തിൽ ബിജെപി വോട്ടുകൾ വ്യാപകമായി യുഡിഎഫിന് ലഭിച്ചു. ഇതിന് പ്രത്യുപകാരമായി നേമം മണ്ഡലത്തിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകൊടുത്തതായും കെ.കെ രാഗേഷ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ സിപിഎം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും വലിയ വിമർശനങ്ങൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

  

Tags