കേന്ദ്ര അവഗണന : കണ്ണൂരിൽ സിപിഐഎം ഏരിയാ കാൽനടജാഥകൾക്ക് തുടക്കമായി


കണ്ണൂർ : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അഗവണനക്കെതിരെ 25ന് സിപിഐഎം സംഘടിപ്പിക്കുന്ന ഹെഡ് പോസ്റ്റോഫീസ് ഉപരോധത്തിന്റെ പ്രചരണാർത്ഥമുള്ള കാൽനട ജാഥക്ക് തുടക്കമായി. കണ്ണൂർ ജില്ലയിൽ 18 ജാഥകളാണ് സംഘടിപ്പിക്കുന്നത്. നാനൂറോളം കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ജനങ്ങളോട് ജാഥ സംവദിക്കും.
കേരളം എന്താ ഇന്ത്യയിലല്ലേ' എന്ന മലയാളികളുടെ ചോദ്യവുമായാണ് സിപിഐഎം പ്രക്ഷോഭത്തിലേക്ക് പോകുന്നത്. ബജറ്റിൽ പൂർണമായും തഴഞ്ഞു എന്ന് മാത്രമല്ല വയനാട് ദുരിതബാധിതർക്ക് സഹായം നൽകേണ്ടതിന് പകരം തുച്ഛമായ തുക തിരിച്ചടക്കേണ്ട വായ്പയാണ് നൽകിയത്. മൂന്നര കോടി മലയാളികളോടുള്ള വെല്ലുവിളിയാണ് ഓരോ ദിവസം കഴിയുന്തോറും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

സിപിഐഎം ജില്ലാ കമ്മിറ്റിഅംഗം ടി കെ ഗോവിന്ദൻ മാസ്റ്റർ ലീഡറും മട്ടന്നൂർ ഏരിയാ സെക്രട്ടറി എം രതീഷ് മാനേജരമായ ജാഥ തില്ലങ്കേരി കാവുംപടിയിൽ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ് നയിക്കുന്ന കണ്ണൂർ ഏരിയാ ജാഥ 17ന് അഴീക്കലിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠാപുരം ജാഥയും17ന് തുടങ്ങും.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സരിൻ ശശി നയിക്കുന്ന ജാഥ ചന്ദനക്കാപാറയിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. മറ്റ് ഏരിയാ ജാഥകൾ തുടർ ദിവസങ്ങളിൽ നടക്കും.