വെള്ളമെടുക്കുന്നതിലെ തർക്കം : തലശ്ശേരിയിൽ ലോറി ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം


തലശ്ശേരി : വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ തിമിരി ചെക്കിച്ചേരിയിലെ ലോറിഡ്രൈവർ ശരത് കുമാറിനെ (28 ) കൊലപ്പെടുത്തിയ കേസിൽ ശരത്കുമാറിന്റെ അയൽവാസിയായ പുത്തൻ പുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെ (63)ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടക്കാനും തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി(രണ്ട്)ജഡ്ജി ടിറ്റിജോർജ് വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. 2015 ജനുവരി 27-ന് രാത്രി പത്തിനാണ് സംഭവം. കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന്റെ വിരോധത്തിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയുടെ കിണറ്റിൽ നിന്ന് ശരത്തിന്റെ കുടുംബം വെള്ളമെടുത്തിരുന്നു. വെള്ളമെടുക്കുന്നത് പ്രതി തടഞ്ഞതിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തെ തുടർന്നാണ് കൊല.
ശരതിനെ അച്ഛൻ രാജന്റെയും അമ്മ ശശികലയുടെയും മുന്നിൽ വെച്ചാണ് കൊലപ്പെടുത്തിയത്.പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.ജയശ്രീ ഹാജരായി.
