ട്രോളിങിൽ വറുതിയിലായി തീരങ്ങൾ ; മത്സ്യ വിലയ്ക്കൊപ്പം ഉണക്ക മത്സ്യവും പൊള്ളും വിലയിലേക്ക്


തലശേരി : ട്രോളിങ് തുടങ്ങിയതോടെ വിപണിയിൽ മത്സ്യത്തിന് ക്ഷാമവും പൊള്ളും വിലയും. ട്രോളിങ് നിരോധനത്തെത്തുടർന്നാണ് മത്സ്യവിപണിയിൽ തൊട്ടാൽ പൊള്ളുന്ന നിലയിലായത്. കടലിൽ മത്സ്യ ലഭ്യത കുറയുകയും വിപണിയിൽവില കൂടുകയും ചെയ്തതോടെ മീൻപിടിത്ത-വിതരണ-അനുബന്ധതൊഴിലാളികളും വറുതിയിലായി.
tRootC1469263">കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതു കാരണം ട്രോളിങ്ങിന് മുൻപ്, മേയ് അവസാനവാരം മുതൽ മത്സ്യബന്ധന തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. മഴ മാറി കടലിൽപോയിത്തുടങ്ങിയ ഉടനെ ട്രോളിങ് നിരോധനം നിലവിൽ വരികയും ചെയ്തു. ജൂലായ് 31 വരെയാണ് നിരോധനം. പരമ്പരാഗത ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച ബോട്ടുകൾക്ക് ട്രോളിങ് വിലക്കില്ല.

വിപണിയിൽ പൊതുവെ വിലക്കുറവ് ചെറിയ പൂവാലൻ ചെമ്മീനാണ് (260-300 രൂപ). പരമ്പരാഗത വള്ളക്കാർ പിടിക്കുന്നതിനാൽ അയലക്കും മത്തിക്കും വലിയ ക്ഷാമമോ വൻ വിലക്കയറ്റമോ ഇല്ലെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ മുള്ളൻ, കിളിമീൻ (പുയ്യാപ്ല), നെത്തോലി, വേളൂരി ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങൾ പലതും വിപണിയിൽ സുലഭവുമല്ല. കണ്ണൂർജില്ലയിലെ മീൻ വിപണിയിലേക്ക് പ്രധാനമായും മീനെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽനിന്നാണ്.മീൻവിലയ്ക്ക് ആനുപാതികമായി ഉണക്കമീനിനും വില കയറിയിട്ടുണ്ട്.
കൊച്ചിയിലും അഴീക്കോട്ടുമുണ്ടായ കപ്പലപകടങ്ങളെത്തുടർന്ന് മീൻ ഉപയോഗിക്കാൻ പാടില്ലെന്ന പ്രചാരണം ദുർബലമായിത്തുടങ്ങിയതായി മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്ടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ പറഞ്ഞു. തൊഴിൽനഷ്ടം നികത്താൻ പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന മത്സ്യബന്ധന വിതരണ അനുബന്ധ തൊഴിലാളികളുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.
കേരളതീരത്ത് കപ്പലപകടങ്ങളുണ്ടായ സാഹചര്യത്തിൽ മീനിന് ആവശ്യക്കാർ കുറഞ്ഞതായി പ്രചാരമുണ്ടെങ്കിലും ഇത് കോഴി വിപണിയിൽ ചലനമൊന്നുമുണ്ടാക്കിയില്ലെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ കോഴിയുടെ മൊത്തവില കിലോ ശരാശരി 119 രൂപ, ചില്ലറ വില ശരാശരി 140-145 രൂപ എന്നിങ്ങനെയാണ്. ബക്രീദിന് ശേഷമുണ്ടായ നേരിയ വിലവർധന അതേ നിലയിൽ തുടരുകയാണെന്നാണ് ചിക്കൻ വ്യാപാരികൾ പറയുന്നത്. എന്നാൽ മത്സ്യത്തിനൊപ്പം തന്നെ ഉണക്കമത്സ്യത്തിനും വില കുത്തനെ കൂടിയിട്ടുണ്ട്. മഴക്കാലങ്ങളിൽ ഉണക്കമത്സ്യം കറിയായി കഴിക്കുന്നവർക്ക് വിലക്കയറ്റം വൻ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരൻ്റെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വിധത്തിലാണ് മത്സ്യ വില കുത്തനെ ഉയരുന്നത്.