പൂഴി ശേഖരിച്ചു വിൽക്കാൻ ലൈസൻസ് അനുവദിക്കുന്നതിന് 15,000/- രൂപ കൈക്കൂലി ; “പ്രോജക്ട് സീറോ”യിൽ കണ്ണൂരിൽ പിടിയിലായ മൈനിംഗ് റവന്യു ഇൻസ്പെക്ടർ മുൻ പോലീസുകാരൻ

A bribe of ₹15,000 was demanded to grant a license for collecting and selling river sand; the Mining Revenue Inspector arrested in Kannur under "Project Zero" is a former police officer.

 കണ്ണൂർ : ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതി നൽകുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയും ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറൽ റവന്യു ഇൻസ്‌പെക്ടറുമായ പി.പി.ശ്രീധരനെ (49) വിജിലൻസ് കയ്യോടെ പിടികൂടി. പൂഴിമണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂൺ മാസത്തിൽ കണ്ണൂർ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

അനുമതി നൽകുന്നതിന് ഓഫീസ് കാലതാമസം വരുത്തിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 08.07.2026 തീയതി ജിയോളജി ഓഫീസിൽ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും, പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇൻസ്‌പെക്ടർ ശ്രീധരനെ നേരിൽ കാണുകയും ചെയ്തു.

ഇൻസ്‌പെക്ഷൻ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇൻസ്‌പെക്ഷനായി ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരൻ ജൂലൈ-15 ന് വീണ്ടും ഓഫീസിൽ എത്തുകയും, മൈനിംഗ് റവന്യു ഇൻസ്‌പെക്ടറായ ശ്രീധരനെ നേരിൽ കാണുകയും ചെയ്തു.

സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ വേണ്ട രീതിയിൽ കാണണമെന്നും, അല്ലെങ്കിൽ ഫയൽ മുന്നോട്ട് പോവുകയില്ലായെന്നും അതിന് 30,000 രൂപ കൈക്കൂലി നൽകണമെന്നും ശ്രീധരൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാൻ കഴിയില്ലന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ 16 ന് സെറ്റ് നടത്താൻ ഇൻസ്പെക്ഷൻ നടത്താൻ എത്താമെന്നും അപ്പോൾ 15,000 നൽകണമെന്നും പരാതിക്കാരനോട് പറഞ്ഞു.

ഈ വിവരം അറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ വൈകുന്നേരം 4.30 ന് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവേ  പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ  ശ്രദ്ധയിൽ  അഴിമതി സംബന്ധിച്ച  വിവരങ്ങൾ  ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ  ടോൾ  ഫ്രീ നമ്പറായ 1064  എന്ന  നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ്  നമ്പരായ 9447789100 എന്ന  നമ്പരിലോ  അറിയിക്കണമെന്ന്  വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

Tags