ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ കണ്ണൂർ കോർപറേഷൻ കാര്യാലയത്തിൽ ബി.ജെ.പി പ്രതിഷേധം


കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഭരണസമിതി ബഡ്ജറ്റ് അവതരിപ്പിക്കവെ കോർപറേഷൻ കൗൺസിൽ ഹാളിലേക്ക് കടന്ന് പ്രതിഷേധിക്കാൻ ബി.ജെ.പി. ശ്രമം. പൊലിസും ജീവനക്കാരും തടഞ്ഞതിനെ തുടർന്ന് കൗൺസിൽ ഹാളിനകത്തു കയറാതെ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെവിനോദ് കുമാർ കാര്യാലയത്തിൽ നിന്നും പിന്നീട് പുറത്തിറങ്ങിയും പ്രതിഷേധപ്രകടനവും ധർണയും നടത്തി.
അഴിമതി ഭരണത്തിന് നേതൃത്വം നൽകുന്ന മേയർ മുസ്ലിഹ് മഠത്തിൽ രാജിവയ്ക്കണമെന്ന് കെ.കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. അഴിമതി കൂമ്പാരമായ ഭരണമാണ് യു.ഡി.എഫിൻ്റെത്. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചു സി. ഐ.ജി റിപ്പോർട്ടിൽ പറയുന്നുണ്ട്. മൾട്ടി ലെവൽ കാർ പാർക്കിങ്, പയ്യാമ്പലത്തെ പുലിമുട്ട്.

ഷീ ലോഡ്ജ് എന്നിവയൊക്കെ 2024 ലെ ബഡ്ജറ്റിലെ വാഗ്ദ്ധാനങ്ങളായിരുന്നുവെങ്കിലും നാടിന് സമർപിക്കാൻ കഴിയാത്ത കഴിവുകെട്ട ഭരണസമിതിയാണ് ഭരിക്കുന്നതെന്നും വിനോദ് കുമാർ പറഞ്ഞു. പ്രതിഷേധ സമരത്തിന് നേതാക്കളായ യു.ടി ജയന്തൻ, അരുൺ കൈതപ്രം തുടങ്ങിയവർ നേതൃത്വം നൽകി.