ഇലക്ഷൻ പ്രചരണത്തിന് നിരോധിത ഫ്ലെക്സ് പ്രിന്റിംഗ് : അരലക്ഷം പിഴയിട്ട് കണ്ണൂർ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
കണ്ണൂർ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ തളിപ്പറമ്പിലെ വിബ്ജിയോർ അഡ്വർടൈസിങ്, ആഡ് സ്റ്റാർ അഡ്വർടൈസിങ് എന്നീ സ്ഥാപനങ്ങളിൽ നിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ നാല്പത്തൊന്നോളം നിരോധിത ഫ്ലെക്സ് റോളുകൾ പിടികൂടി. വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വേണ്ടി നിരോധിത ഫ്ലെക്സിൽ പ്രിന്റ് ചെയ്ത ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.
tRootC1469263">വ്യാപാര സ്ഥാപനങ്ങൾക്കും ഇലക്ഷൻ പ്രചരണത്തിനും വേണ്ടിയുള്ള ബാനറുകളാണ് നിരോധിത ഉൽപന്നങ്ങളിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങൾക്കും 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാം തവണയാണ് ഈ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണം നിയന്ത്രണ ബോർഡും അനുമതി നൽകിയിട്ടുള്ളത്.കൂടാതെ പേപ്പറുകളും 100% കോട്ടൺ തുണികളും പ്രചരണത്തിന് ഉപയോഗിക്കാം.നിരോധിത വസ്തുവായ പോളി കോട്ടൺ,കൊറിയൻ ക്ലോത്ത് എന്നീ വസ്തുക്കളിൽ പ്രിന്റ് ചെയ്ത് അതിനുമുകളിൽ പോളി എത്തിലിൻ ഷീറ്റുകൾക്ക് നൽകിയ ക്യു ആർ കോഡ് പ്രിൻറ് ചെയ്താണ് നിയമലംഘനം നടത്തുന്നതെന്ന വ്യാപക പരാതിയെ തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത് .
പിടിച്ചെടുത്ത വസ്തുക്കൾ തളിപ്പറമ്പ് നഗരസഭക്ക് കൈമാറി. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുന്നതാണെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ജൂന റാണി എ. വി തുടങ്ങിയവർ പങ്കെടുത്തു.
.jpg)


