അമ്പായത്തോട് - മട്ടന്നൂർ നാലുവരിപ്പാത വിദഗ്ദ്ധ സമിതി പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും


മട്ടന്നൂർ :അമ്പായത്തോട് മുതല്‍ മട്ടന്നൂർ വരെ അഞ്ച് പഞ്ചായത്തിലും ഒരു നഗരസഭയിലുമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന നാല് വരി പാതയുടെ വിദഗ്‌ധ സമിതി പഠനം പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയതിൻ്റെ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.
കിഫ്ബി, കിയാല്‍, കേരള റോഡ് ഫണ്ട് ബോർഡ് തുടങ്ങിയവയുടെ പ്രതിനിധികളും പരിസ്ഥിതി വിദഗ്‌ധരും സാമൂഹിക ശാസ്ത്ര വിദഗ്‌ധരും നിയമ വിദഗ്‌ധരും ഒക്കെ ചേർന്നാണ് റോഡിന്റെ സാമൂഹികാഘാത റിപ്പോർട്ട് തയ്യാറാക്കിയത്. സമിതിയുടെ രണ്ടാമത്തെ സിറ്റിങ് പേരാവൂരില്‍ നടത്തിയിരുന്നു. സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടാണ് വിദഗ്ധസംഘം തയ്യാറാക്കിയത്.
ഡോ. എം.എൻ. സുനില്‍കുമാറാണ് സമിതിയുടെ ചെയർമാൻ. സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചാല്‍ ഉടൻ സർക്കാർ 11 (1) നോട്ടിഫിക്കേഷൻ പുറത്തിറക്കും. തുടർന്ന് റവന്യൂ വിഭാഗം ഭൂമി അളന്ന് തിട്ടപ്പെടുത്തി നഷ്ടപരിഹാരം തുക നിശ്ചയിക്കും. സാമൂഹിക പ്രത്യാഘാത റിപ്പോർട്ട് റോഡിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം. 84.906 ഹെക്‌ടർ ഭൂമിയാണ് റോഡിനായി ഏറ്റെടുക്കേണ്ടി വരുന്നത്.

അഞ്ചു പഞ്ചായത്തുകളും ഒരു നഗരസഭയും റോഡ് പരിധിയില്‍ ഉള്‍പ്പെടും. അമ്പായയത്തോട് മുതല്‍ മാനന്തവാടി വരെ മലയോര ഹൈവേയായി റോഡ് വികസിപ്പിക്കാനാണ് നിലവിലെ തീരുമാനം. മാനന്തവാടിക്കും നാലുവരിപ്പാത തന്നെ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
1500 കോടി രൂപയാണ് റോഡ് വികസനത്തിനായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്. റോഡ് വികസനം നീണ്ടുപോകുന്നതിനാല്‍ പ്രദേശവാസികള്‍ കടുത്ത ആശങ്കകയിലാണ്. റോഡ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടത്തുന്നതിനോ ഭൂമി വില്‍ക്കുന്നതിനോ കെട്ടിടങ്ങള്‍ നിർമിക്കുന്നതിന് നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വയനാട് നിന്നും കണ്ണൂർ വിമാനതാവളത്തിലേക്ക് ഏറെ പ്രയോജനപ്രദമാകും പുതിയ റോഡെന്നാണ് വിലയിരുത്തൽ.