കണ്ണൂർ ഹജ്ജ് ക്യാമ്പ് ; ആദ്യ വിമാനം ജൂൺ നാലിന് പുലർച്ചെ പറക്കും

google news
flight

കണ്ണൂർ : കണ്ണൂർഹജ്ജ് ക്യാമ്പിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ നാലിന് പുലർച്ചെ 1.45ന് പുറപ്പെടും. നിലവിലെ ഷെഡ്യൂൾ പ്രകാരം കേരളത്തിൽ നിന്നുള്ള ആദ്യ ഫ്ലൈറ്റ് ആകും  കണ്ണൂരിലേത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിലാണ് താൽകാലികമായി ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

 13 വിമാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒരു വിമാനത്തിൽ 145 ഹാജിമാരാണ് യാത്ര ചെയ്യുക. യാത്രക്ക് 24 മണിക്കൂർ മുമ്പ് തന്നെ ഹാജിമാർ ക്യാമ്പിൽ എത്തിച്ചേരും. ജൂൺ 22നാണ് അവസാനത്തെ വിമാനം പുറപ്പെടുക. 2000ത്തോളം ഹാജിമാരാണ് കണ്ണൂർ ക്യാമ്പിൽ നിന്നും പോവുക. പൂർണമായും ഹരിത ചട്ടം പാലിച്ചായിരിക്കും ക്യാമ്പ്.

ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള റിസപ്ഷൻ, പ്രോഗ്രാം, ഫുഡ്‌, അക്കമഡേഷൻ, വളണ്ടിയർ, ഗതാഗതം, ഹെൽത്ത്‌ ആന്റ് സാനിറ്റേഷൻ, ലൈറ്റ് ആന്റ് സൗണ്ട്, മീഡിയ, എന്നീ സബ് കമ്മിറ്റികളുടെ യോഗം വെള്ളിയാഴ്ച  ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.
ഹജ്ജ് ക്യാമ്പിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മെയ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക് വായാന്തോട് ജംഗ്ഷന് സമീപം കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിക്കും.

മട്ടന്നൂർ സി ഡി എസ് ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാനുമായ പി പി മുഹമ്മദ്‌ റാഫി, കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ നോഡൽ ഓഫീസർ എം സി കെ അബ്ദുൾ ഗഫൂർ, സംഘാടക സമിതി കൺവീനർ സുബൈർ ഹാജി, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, വിവിധ സബ്കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags