മംഗളാദേവി ചിത്രാ പൗർണമി ഉത്സവം:വാഹനങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പാക്കണം :ഇടുക്കി ജില്ലാകളക്ടർ
ഇടുക്കി : ഈ വർഷത്തെ മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് യാത്രചെയ്യാനുള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ്ഉറപ്പാക്കാനുള്ള നടപടികൾ മോട്ടോർവാഹനവകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ഉത്സവഒരുക്കങ്ങളോടനുബന്ധിച്ച് കളക്ടറുടെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മെയ് 12 നാണ് ഇത്തവണത്തെ മംഗളാദേവി ചിത്രാപൗർണമി ഉത്സവം നടക്കുക.
tRootC1469263">പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ യോഗം ചർച്ച ചെയ്തു. ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെ അനുവദിക്കില്ല. വൈകിട്ടു 5 ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല. അതിനു മുൻപ് പൂജാരി ഉൾപ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ആർ ടി ഓ നിഷ്‌കർശിക്കുന്ന തുക ആയിരിക്കും ട്രിപ്പ് വാഹങ്ങൾക്ക് ഭക്തരിൽ നിന്നും ഈടാക്കാൻ അനുവാദം ഉണ്ടായിരിക്കുക.
ഡിസ്‌പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. മല കയറുന്ന ജീപ്പ് പോലെയുള്ള നാലു ചക്രവാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരു ചക്ര വാഹനങ്ങൾ അനുവദിക്കില്ല. മദ്യം, സസ്യേതര ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്കു പോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒപാസ് നൽകും. കുമളി ചെക്ക് പോസ്റ്റിനു സമീപം മെയ് 7, 8, 9, ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 വരെ ഇരു സംസ്ഥാനങ്ങളുടെയും ആർടിഓ മാരുടെ നേതൃത്വത്തിൽ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാങ്ങി വാഹനത്തിൽ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളിൽ ഓവർലോഡിംഗ് അനുവദിക്കില്ല. അപകടരഹിതമായ സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകി. ഉത്സവ ദിവസത്തിന്റെ തലേ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തും.
കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. ഒന്നാം ഗേറ്റിലും ക്ഷേത്രപരിസരത്തും കൺട്രോൾ റൂം സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദമല്ലാത്ത അലങ്കാര വസ്തുകൾ ഉപയോഗിക്കാൻ പാടില്ല. പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉൽപ്പന്നങ്ങളും പാടുളളതല്ല. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ്, എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘത്തിന്റെ സേവനവും ഒരു ഐസിയു ആംബുലൻസ് ഉൾപ്പാടെ 10 ആംബുലൻസ് സൗകര്യവും മല മുകളിൽ ഏർപ്പെടുത്തും. വിഷ ചികിത്സയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തും.
മാധ്യമപ്രവർത്തകർക്കും രാവിലെ ആറുമണി മുതലായിരിക്കും പ്രവേശനം അനുവദിക്കുക. മാധ്യമപ്രവർത്തകർക്കുള്ള പാസ് ഇരു സംസ്ഥാനങ്ങളിലേയും ഇൻഫർമേഷൻ ഓഫിസർമാർ വിതരണം ചെയ്യും. സാധുവായ പാസ് കൈവശമില്ലാത്തവരെ കടത്തിവിടില്ല. ഡ്രോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും ഐഡി കാർഡ് ധരിച്ചിരിക്കണം.
കൂടുതൽ ടോയ്ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കും. മലയാളത്തിലും തമിഴിലും അനൗൺസ്മെന്റ് നടത്തും. താൽക്കാലിക ടോയ്ലറ്റുകൾ ഒരുക്കും. ഫയർഫോഴ്‌സ് സേവനം ഉണ്ടായിരിക്കും. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാനും ഫയർഫോഴ്‌സിന് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യസാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.ബാരിക്കേഡുകൾ, ലൈറ്റ് ക്രമീകരണങ്ങൾ, മൈക്ക്, കംഫർട്ട് സ്റ്റേഷനുകൾ, വൈദ്യസഹായം, ക്യു സംവിധാനം തുടങ്ങിയ ക്രമീകരണങ്ങൾ കുമളി ഗ്രാമപഞ്ചായത്ത് സജ്ജമാക്കും. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ പങ്കെടുത്തു.
.jpg)


