സര്‍ക്കാര്‍ അവഗണിക്കുന്നു ; ഗ്രാന്‍ഡ് ലഭിക്കാത്തതിനാല്‍ സ്പെഷ്യല്‍ സ്‌ക്കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

google news
BACK TO school

കണ്ണൂര്‍ : സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് നടത്തിപ്പുകാര്‍ കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സംസ്ഥാനത്തെ സ്പെഷ്യല്‍ സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധി നേരിടുകയാണ്.

 2022-23 വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 45 കോടി രൂപ ഇതുവരെ  സ്‌ക്കൂളുകള്‍ക്ക് ലഭിച്ചില്ല. 2022 ജൂണ്‍ 2ന് ഗ്രാന്‍ഡ് സംബന്ധിച്ച് ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണമാണെന്ന് പറയപ്പെടുന്നു ഇതുവരെ നയാ പൈസപോലും സാമ്പത്തിക വര്‍ഷത്തിന്റെ അവാസന മാസമായ മാര്‍ച്ചായിട്ടും അനുവദിച്ചിട്ടില്ല.

സംസ്ഥാനത്തെ 314 സ്‌ക്കൂളുകള്‍ക്കായാണ് 2022ലെ ബജറ്റില്‍ 45 കോടി അനുവദിച്ചത്. ഇത്രയും തുക തന്നെ അപര്യാപ്തമാണെന്നിരിക്കെ അനുവദിക്കപ്പെട്ട തുക പോലും അനുവദിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്പെഷ്യല്‍ സ്‌ക്കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

അധ്യാപകരുടേയും ജീവനക്കാരുടേയും ഓണറേറിയം ഉള്‍പ്പെടെ ഗ്രാന്‍ഡ് ലഭിക്കാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. മാസങ്ങളായി ശബളം ലഭിക്കാത്തതിനാല്‍ ജീവനക്കാരുടെ കുടുംബം പട്ടിണിയിലാണെന്ന് അസോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസാബ്ള്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. സ്പെഷ്യല്‍ സ്‌ക്കൂളുകളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുളള തുകയില്ലാതെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനാകാതെ മാനേജ്മെന്റുകളും കടുത്ത പ്രതിസന്ധിയിലാണ്.

പഠനോപകരണങ്ങള്‍ വാങ്ങുന്നതിനടക്കം ഫണ്ട് ലഭ്യാമാകാത്തത് തടസ്സമാവുകയാണ്. 2021-22 വര്‍ഷം 95 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നുവെങ്കിലും ഇരുപത്തി രണ്ടര കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നതെന്നും സ്‌ക്കൂള്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

അവകാശ നിഷേധത്തിനെതിരെ പ്രതിഷേധിക്കാന്‍ പോലും ശേഷിയില്ലാത്ത വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കൈക്കൊളളുന്ന  നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.  ആറായിരത്തോളം ജീവനക്കാര്‍ സ്പെഷ്യല്‍ സ്‌ക്കൂളുകളില്‍ ജോലി ചെയ്ത് ജീവിതം നയിക്കുന്നുണ്ട്.

ഇവരുടെ കുടുംബങ്ങളോടും വിദ്യാര്‍ത്ഥികളോടും കാട്ടുന്ന സര്‍ക്കാര്‍ ക്രൂരതയ്ക്കെതിരെ 20 മുതല്‍ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ പി. ശോഭന, സിമിജോമോന്‍, അല്‍ഫോണ്‍സആന്റണി, സെല്‍മ ജോസ്,ഗീത വത്സരാജ് എന്നിവര്‍ അറിയിച്ചു.

Tags