കെഎസ്‌യുഎം-ഐഇഡിസി ഉച്ചകോടി: 'ഇന്നൊവേഷൻ ട്രെയിൻ' യാത്ര ആരംഭിച്ചു
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ്‌യുഎം) നൂതന സംരംഭമായ 'ഇന്നൊവേഷൻ ട്രെയിൻ' തലസ്ഥാനത്ത് നിന്ന് കാസർകോഡിലേക്ക് യാത്ര ആരംഭിച്ചു. വിദ്യാർത്ഥി സംരംഭകർക്കായി കെഎസ്‌യുഎം സംഘടിപ്പിക്കുന്ന ഇന്നൊവേഷൻ ഐഇഡിസി (ഇന്നൊവേഷൻ ആൻഡ് എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻറർ) ഉച്ചകോടിയുടെ ഭാഗമായാണ് 'ഇന്നൊവേഷൻ ട്രെയിൻ' പുറപ്പെട്ടത്.
tRootC1469263">തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ട്രെയിൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 950 യുവസംരംഭകരാണ് ചാർട്ടേഡ് ട്രെയിനിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ് ഫോമാണ് 'ഇന്നൊവേഷൻ ട്രെയിൻ'.
വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന 'ഇന്നൊവേഷൻ ട്രെയിൻ' ഡിസംബർ 22 (തിങ്കളാഴ്ച) ന് കാസർകോഡ് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും. വിദ്യാർത്ഥി സംരംഭകർക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയുടെ പത്താം പതിപ്പാണ് ഇത്തവണത്തേത്. ഉച്ചകോടിയ്ക്ക് കാസർഗോഡ് എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള കാസർഗോഡ് എന്നിവ ആതിഥേയത്വം വഹിക്കും.
'ഇന്നൊവേഷൻ ട്രെയിൻ' ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങൾ പ്രദർശിപ്പിക്കുന്ന ഐഡിയേഷൻ സോണായി പ്രവർത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്മെൻറ് ബോർഡുകൾ, ഗൈഡഡ് ഡിസൈൻ-തിങ്കിംഗ് സെഷനുകൾ, റാപ്പിഡ് വാലിഡേഷൻ ടൂളുകൾ, മെൻറർ ഇൻററാക്ഷൻ സ്ലോട്ടുകൾ, ലൈവ് പിച്ച് കോർണറുകൾ എന്നിവ ഐഡിയേഷൻ സോണിൻറെ ഭാഗമാണ്. ഉപജീവനമാർഗ്ഗങ്ങൾ, പൊതു സേവനങ്ങൾ, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കൽ, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രശനങ്ങൾ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്കിതിലൂടെ അവസരം ലഭിക്കും.
'ഇന്നൊവേഷൻ ട്രെയിൻ' യാത്രയ്ക്കിടെ യുണീക്ക് വേൾഡ് റോബോട്ടിക്സ് (യുഡബ്ല്യുആർ) 'ട്രെയിനത്തോൺ' സംഘടിപ്പിക്കും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 'ട്രെയിനത്തോൺ' ആരംഭിക്കുക. കാസർഗോഡ് വരെയുള്ള യാത്രയ്ക്കിടയിലെ അനുഭവങ്ങൾ, പ്രവർത്തനങ്ങൾ, ട്രെയിൻ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട യഥാർത്ഥ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനുള്ള അവസരം യുവസംരംഭകർക്ക് ഇതിലൂടെ ലഭിക്കും.
ഐസ് ബ്രേക്കിംഗ് സെഷനോടെ ആരംഭിച്ച യാത്രയിൽ മെൻറർഷിപ്പ്, സ്കില്ലിംഗ് സെഷനുകൾ, വിദ്യാർത്ഥി സംരംഭകരുടെ പ്രഭാഷണങ്ങൾ എന്നിവയും നടന്നു. ഐഇഡിസിയും തിങ്കർഹബ്ബും സംഘടിപ്പിക്കുന്ന മൂവിംഗ് ഹാക്കത്തോൺ യാത്രയിലെ പ്രധാന ആകർഷണമാണ്.
ഐഇഡിസി ഉച്ചകോടിയ്ക്ക് മുന്നോടിയായി സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള കാമ്പസിൽ നോഡൽ ഓഫീസർ മീറ്റും കാസർഗോഡ് ജില്ലയിലെ സ്റ്റാർട്ടപ്പ് സ്ഥാപകരെ ഉൾപ്പെടുത്തിയുള്ള സ്ഥാപകമീറ്റും സംഘടിപ്പിച്ചിരുന്നു. നോഡൽ ഓഫീസർ മീറ്റിൽ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക ക്ലസ്റ്റർ ലെവൽ അവതരണം നടത്തി. വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, ഓപ്പൺ മൈക്ക് സെഷൻ എന്നിവ നോഡൽ ഓഫീസർ മീറ്റിനെ ആകർഷകമാക്കി.
സമൂഹത്തിന് ഗുണകരമാകുന്നതും നടപ്പിലാക്കാനാകുന്നതുമായ ഇരുന്നൂറോളം നൂതനാശയങ്ങൾ ഇതിലൂടെ രൂപപ്പെടുമെന്ന് കരുതുന്നു. ഇന്നൊവേഷൻ ട്രെയിനിൻറെ ഭാഗമായി രൂപപ്പെടുന്ന ആശയങ്ങൾക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകൾ, ഇന്നൊവേഷൻ ഷോകേസുകൾ, ഫണ്ടിംഗ് ഏജൻസികളുമായുള്ള നെറ്റ് വർക്കിംഗ് എന്നിവയിൽ മുൻഗണന ലഭിക്കും. തിരഞ്ഞെടുത്ത ആശയങ്ങൾക്ക് വിദഗ്ധ മാർഗനിർദേശം, പ്രൂഫ്-ഓഫ്-കൺസെപ്റ്റ് വികസനം, ഇൻകുബേഷൻ അവസരങ്ങൾ എന്നിവയും കെഎസ്‌യുഎം ലഭ്യമാക്കും.
പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകർ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പാതകളിലൊന്നാണ് 'ഇന്നൊവേഷൻ ട്രെയിൻ' എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂതനാശയക്കാർക്ക് ഇതിൻറെ ഭാഗമാകാനാകും.
എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്നതും തുല്യപങ്കാളിത്തവും താഴെത്തട്ടിലുള്ള നവീകരണവും ഉറപ്പുവരുത്തുന്നതിനുമുള്ള സ്റ്റാർട്ടപ്പ് മിഷൻറെ പ്രതിബദ്ധത ഇത്തരം സംരംഭങ്ങളിലൂടെ ഉയർത്തിക്കാട്ടാനാകും. സമൂഹത്തിന് പ്രയോജനകരമായ നൂതനാശയങ്ങൾ കണ്ടെത്താൻ അടുത്ത തലമുറയെ ഇതിലൂടെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദതലത്തിൽ തന്നെ സ്റ്റാർട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം ആവിഷ്കരിച്ച സംരംഭമാണ് ഐഇഡിസി. വിദ്യാർത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാൻ സഹായിക്കുന്ന പ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങി ഒട്ടനവധി മേഖലകളുടെ സംയോജനമാണിത്. വ്യവസായ നേതാക്കൾ, വിവിധ സ്റ്റാർട്ടപ്പ് സ്ഥാപകർ തുടങ്ങിയവരുമായി വിദ്യാർത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമുണ്ടാകും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അനുഭവപരിചയം നേടാനും കൂടുതൽ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും.
യുവജനങ്ങളിൽ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളർത്തുന്നതിനൊപ്പം കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സംരംഭകർ, വ്യവസായ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാർത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാർട്ടപ്പുകളായി വളർത്താനുള്ള അവസരങ്ങൾ ഒരുക്കി കേരളത്തിൻറെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്.
സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാർത്ഥികളും ഇതിൻറെ ഭാഗമാകും. വിവിധ ഐഇഡിസി സെൻററുകൾ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, ഗവേഷകർ, വ്യവസായ വിദഗ്ധർ, നവോത്ഥാന നേതാക്കൾ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും.
.jpg)


