എറണാകുളത്ത് പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു
കുന്നുകര (എറണാകുളം): പ്രാർഥന കഴിഞ്ഞ് പ്രഭാതസവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു. വെളിയത്തുനാട് തടിക്കക്കടവ് തെക്കന്തറ പറമ്പിൽ വീട്ടിൽ പരേതനായ ഇസ്മായിലിന്റെ മകൻ ടി.എസ്. ഹംസയാണ് (99) മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 5.55ഓടെ അടുവാശ്ശേരി തടിക്കക്കടവ് ജുമാമസ്ജിദിന് സമീപമായിരുന്നു അപകടം. വീടിനടുത്തുള്ള മസ്ജിദിൽ പ്രഭാത പ്രാർഥന നിർവഹിച്ച ശേഷം പതിവ് പോലെ പാലംവഴി അടുവാശ്ശേരി ഭാഗത്തേക്ക് പ്രഭാത സവാരി നടത്തുന്നതിനിടെ അടുവാശ്ശേരി ഭാഗത്തുനിന്ന് വന്ന വാഹനമിടിക്കുകയായിരുന്നു.
ഹംസയെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മതിലിലും ഇടിച്ച് കയറിയ വാഹനം നിർത്താതെ പോവുകയായിരുന്നു. ഹംസ റോഡിൽ തെറിച്ച് മലർന്ന് വീണതോടെ തലയുടെ പിൻഭാഗം തകർന്ന് ചോര വാർന്നൊഴുകുകയായിരുന്നു.
അവശനിലയിലായ ഹംസയെ ചാലാക്ക മെഡിക്കൽ കോളജിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലും, പിന്നീട് സ്വകാര്യ ഹോസ്പിറ്റലിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ വാഹനം ഓട്ടോയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ പാത്തുക്കുട്ടി. മക്കൾ: അബ്ദുൽ മജീദ്, ഉമ്മർ, ബീവിക്കുട്ടി. മരുമക്കൾ: സക്കീന, സീനത്ത്, അബ്ദുസ്സലാം.
.jpg)

