കരുവന്നൂര്‍ കേസ്; കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്ക് മുന്നിൽ ഹാജരായി


നേരത്തേ രണ്ട് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആ അവസരങ്ങളില്‍ പാര്‍ലമെന്റ് നടക്കുന്നതിനാലും പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടായിരുന്നതിനാലും എംപി അസൗകര്യം അറിയിച്ചിരുന്നു.
കൊച്ചി : കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കെ രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തേ രണ്ട് തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആ അവസരങ്ങളില്‍ പാര്‍ലമെന്റ് നടക്കുന്നതിനാലും പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടായിരുന്നതിനാലും എംപി അസൗകര്യം അറിയിച്ചിരുന്നു. തിങ്കളാഴ്ച മധുരയില്‍നിന്ന് തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ സജീവമായിരുന്നു എംപി. ഇതിനു ശേഷമാണ് ചൊവ്വാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരായത്.

കെ.രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയേയും ഇഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെയും ഇഡി ചോദ്യം ചെയ്യുന്നത്.