കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും 35000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

District Enforcement Squad imposes fine of Rs. 35,000 for dumping and burning waste in Pappinissery, Kannur

പാപ്പിനിശ്ശേരി: തുരുത്തിയിൽ കണ്ടൽ കാടുകളിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുകയും മാലിന്യങ്ങൾ കത്തിക്കുകയും ചെയ്തതിന് 35000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. സംഘം പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപം പ്രവർത്തിച്ചു വരുന്ന മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങളാണ് കത്തിച്ചതായി കണ്ടെത്തിയത്.ഹൈപ്പർ മാർക്കറ്റ് അധികൃതരെയും അവിടെനിന്നും 4000 രൂപയുടെ കരാറിൽ മാലിന്യങ്ങൾ എടുത്ത് പ്രദേശത്ത് തള്ളുകയും കത്തിക്കുകയും ചെയ്ത  പാപ്പിനിശ്ശേരി സ്വദേശി നൗഫൽ പി എന്നവരുടെ തൊഴിലാളികളെയും സ്‌ക്വാഡ് സ്ഥലത്ത് വിളിച്ചു വരുത്തി തീ അണപ്പിക്കുകയും മാലിന്യങ്ങൾ തിരികെ എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

മറ്റു പല ഇടങ്ങളിലും മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും കത്തിച്ചിരിക്കുന്നതായും,കല്യാണ വീടുകളിൽ നിന്നും മറ്റും  പണം വാങ്ങി  നൗഫൽ പി മാലിന്യങ്ങൾ  എടുത്തു തുരുത്തിൽ തള്ളി വരുന്നതായും തുടർ പരിശോധനയിൽ സ്‌ക്വാഡ് കണ്ടെത്തി. 

 മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കോ സർക്കാർ അംഗീകൃത ഏജൻസിക്കോ കൈമാറാത്തതിന് മെട്രിയോ സെന്റർ ഹൈപ്പർ മാർക്കറ്റിൽ നിന്ന് 20000 രൂപയും മാലിന്യങ്ങൾ പ്രദേശത്ത് തള്ളുകയും കത്തിക്കുകയും ചെയ്തതിനു നൗഫൽ പി എന്നവരിൽ നിന്ന് 10000 രൂപയും പിഴ ഈടാക്കി. വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷണ സാധങ്ങളും പ്ലാസ്റ്റിക് ചാക്കുകളും പഴം പച്ചക്കറി മാലിന്യങ്ങളുമാണ്  പ്രദേശത്ത് കത്തിക്കുന്ന നിലയിൽ കണ്ടെത്തിയത്. 

തുരുത്തിയിൽ  പദ്മിനി എ എന്നവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിനും സ്ഥലം സംരക്ഷിക്കാത്തതിനും 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി.വരും ദിവസങ്ങളിലും തുരുത്തിൽ  പരിശോധന നടത്തുമെന്നും മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

Tags