കണ്ണൂർ ജില്ലാകമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കണം'; . സി പി എം കാസർകോട് ജില്ലാ കമ്മിറ്റിയിൽ യോഗത്തിൽ വിമർശനം
കാസര്‍കോട്: കെ കെ രാഗേഷ് സെക്രട്ടറിയായ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ അയൽ ജില്ലയായ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയർന്നതായി റിപ്പോർ ട്ട്. പാർട്ടിക്ക് തലവേദനയായ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം പുതിയയാളുകളെ ഉൾപെടുത്തി അഡ്ഹോക്ക് സംവിധാനം ഒരുക്കുന്നതാണ് സംസ്ഥാന നേതൃത്വത്തിന് നല്ലതെന്ന് അംഗങ്ങളിൽ ചിലർ ചൂണ്ടികാട്ടി. പയ്യന്നൂരില്‍ അടക്കം സംഘടനാ നടപടിയിലൂടെ തിരുത്തല്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നു.
തളിപ്പറമ്പില്‍ തെറ്റുപറ്റിയെന്ന വിലയിരുത്തലിൽ കൂടുതൽ വ്യക്തത വരുത്തണം. ആർക്കാണ് തെറ്റുപറ്റിയതെന്ന് തുറന്ന് പറയാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട തിരുത്തല്‍ വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ടിംഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.നേരത്തെ തൃക്കരിപ്പൂര്‍ ഏരിയാകമ്മിറ്റി യോഗത്തിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലാകമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നായിരുന്നു അംഗങ്ങളുടെ വിമര്‍ശനം. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂരില്‍ തോല്‍വിക്ക് കാരണമായെന്നും ഇതേക്കുറിച്ച് അണികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തന്നെ സ്വയം വിമര്‍ശനമായി ഉന്നയിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ ഏറെ ശക്തമായി പ്രതിരോധിച്ചില്ല എന്ന അവബോധം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവെന്നും വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞത് തന്നെയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മുൻ
മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ, പി കെ ശ്രീമതി , കെ കെ ശൈലജ തുടങ്ങി നേതാക്കളുടെ വൻ നിര തന്നെ കണ്ണൂരുകാരായുണ്ട്.
.jpg)

