മഴക്കെടുതി: കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കി: മന്ത്രി എം ലിജു

Excise Minister M Liju says the UDF government will bring a liquor policy that takes into account the state's situation.

ആലപ്പുഴ : മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലയുടെ ചുമതലയുള്ള സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുട്ടനാട്ടിൽ സജ്ജമാക്കിയ ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തോട്ടപ്പള്ളി സ്പിൽവേയിൽ അടിഞ്ഞുകൂടിയ പായലും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും പാലങ്ങളുടെ അടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനും ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. കൂടാതെ തോട്ടപ്പള്ളി പൊഴിയുടെ ആഴവും തീരവും വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ മേജർ ഇറിഗേഷൻ ഡിവിഷൻ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുന്നൊരുക്കങ്ങളുടെ ഭാഗമായി എൻ.ഡി.ആർ.എഫിന്റെ മുഴുവൻ സംഘവും ചെങ്ങന്നൂരിലെത്തിയിട്ടുണ്ട്. കൂടാതെ ഡി.ഡി ഫിഷറീസ് മുഖേന രക്ഷാപ്രവർത്തനത്തിന് ചെങ്ങന്നൂരിലേക്ക് വള്ളങ്ങൾ അയക്കുന്ന നടപടികൾ തുടർന്നുവരികയാണ്. കൂടാതെ 30 അംഗ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെ അധികമായി വിന്യസിച്ചിട്ടുണ്ട്. ഐ.ടി.ബിപി നൂറനാട് ഒരു ടീമിനെ നീരേറ്റുപുറത്തേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി അയച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിൽ നീരേറ്റുപുറം മങ്കൊമ്പ്, നെടുമുടി, കാവാലം, വീയപുരം എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലാണ്. നിലവിൽ കുട്ടനാട് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയിട്ടുള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 44 ക്യാമ്പുകൾ സജ്ജമാണ്. അപകടനില കൂടിയാൽ, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കടൽക്ഷോഭവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കിൽ ഒരു ക്യാമ്പും തുറന്നുകഴിഞ്ഞു. ജില്ലയിൽ രണ്ടു വീടുകൾക്ക് പൂർണമായും ആറ് വീടുകൾക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags