കരവലി നിയമലംഘനം; ആലപ്പുഴയിൽ രണ്ട് ബോട്ടുകൾ പിടികൂടി, 1.70 ലക്ഷം പിഴ ഈടാക്കി
ആലപ്പുഴ : നിയമം ലംഘിച്ച് തീരത്ത് അനധികൃതമായി കരവലി നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. ബോട്ടുകളിൽ നിന്നായി 1,70,000 രൂപ പിഴ ഈടാക്കി.ആലപ്പുഴ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം സെപ്റ്റംബർ എട്ടിന് രാത്രി അഴീക്കൽ ഭാഗത്ത് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് നടപടി.
രാജേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘രക്ഷകൻ’, ലാലി രമണൻ്റെ ഉടമസ്ഥതയിലുള്ള ‘കൃഷ്ണാർച്ചന’ എന്നീ ബോട്ടുകളാണ് പിടികൂടിയത്.
പട്രോളിംഗിൽ സി.പി.ഒ ആദർശ്, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് എന്നിവർ പങ്കെടുത്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദിലീപ് കുമാർ വി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്തൻ വി എന്നിവർ തുടർനടപടികൾ സ്വീകരിച്ചു.
തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തുക, ചെറുമത്സ്യങ്ങൾ പിടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മത്സ്യ ബന്ധനത്തിന് പോകുമ്പോൾ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
.jpg)

