ആലപ്പുഴയിൽ 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

street dog
street dog

ആലപ്പുഴ: മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെയോളം കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.   കണ്ണമംഗലത്തെ പറമ്പിൽ ചത്തുകിടന്ന നിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ ചിലർ ചേർന്ന് കുഴിച്ചിട്ടിരുന്നു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎൽ ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം നായയെ നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള 77 പേർക്ക് പുറമെ തെരുവ് നായകൾക്കും വളർത്തു മൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി 3 വയസ്സുകാരി ഉൾപ്പെടെ 77 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ്, എ.ആർ. ജംഗ്ഷൻ, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂർ, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായി തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചത്. കടിച്ച നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവിൽ ചത്തനിലയിൽ കാണപ്പെട്ട നായയെ ചിലർ കുഴിച്ചുമൂടുകയായിരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാൻ അധികൃതർ തയാറാകാതെ കുഴിച്ചു മുടിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ നായയെ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.

നിലവിൽ മാവേലിക്കരയിലെ വെറ്റിനറി സർജൻ ഡോ.ആർ.അജിവിന്റെ നേതൃത്വത്തിൽ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗൺ എന്നിവിടങ്ങളിലെ നായയിൽ നിന്നും കടിയേറ്റിട്ടുണ്ടെന്ന് കരുതുന്ന ഏതാനും നായകൾക്ക് വാക്‌സിനേഷൻ നൽകിയിരുന്നു. എന്നാൽ നൂറ് കണക്കിന് നായകൾ ഉൾപ്പടെയുള്ള ജീവികൾക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൂറ് കണക്കിന് തെരുവ് നായകളുള്ള മാവേലിക്കരയിൽ ഇവയിൽ പൂർണ്ണമായും വാക്‌സിനേഷൻ നൽകുക എന്നത് വലിയ പ്രശ്‌നമായി തന്നെ ഉയരുകയാണ്. ഇത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുമുണ്ട്. 

പ്രാഥമിക പരിശോധനയിൽ ചത്ത നായയ്ക്കു പേവിഷബാധയുണ്ടെന്ന്  ലാബ് അധികൃതർ അറിയിച്ചെന്നും വിശദമായ റിപ്പോർട്ട് 2 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും, പേ ബാധിച്ച തെരുവു നായ സഞ്ചരിച്ച റൂട്ടിൽ കൂടുതൽ തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധ പ്രതിരോധ വാക്സിൻ നൽകുന്ന പ്രവർത്തനം ഇന്നു മുതൽ കൂടുതൽ വ്യാപിപ്പിക്കുമെന്നും ഇതിനായി ഡോഗ് ക്യാച്ചറെ നിയോഗിച്ചിട്ടുണ്ടെന്നു ആക്ടിങ് ചെയർപഴ്സൻ, ടി.കൃഷ്ണകുമാരി പറഞ്ഞു.

Tags