തിരുവല്ലയിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ചു ;ഒളിവിൽ പോയ പ്രതി ആറു മാസങ്ങൾക്ക് ശേഷം പിടിയിൽ


തിരുവല്ല:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി ആറു മാസങ്ങൾക്ക് ശേഷം പിടിയിൽ .കോട്ടയം മണിമല സ്വദേശി കാളിദാസ് എസ് കുമാർ ( 23 ) ആണ് ഉത്തർപ്രദേശിൽ നിന്നും തിരുവല്ല പോലീസിൻ്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് പ്രതിയുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലുമെത്തിച്ച് ഒന്നര വർഷക്കാലത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു . ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെൺകുട്ടിയെ വീട്ടുകാർ സ്വകാര്യ കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തിച്ച് കൗൺസിലിംഗ് നടത്തി. കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് കൗൺസിലർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കാളിദാസിന് എതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. കേസെടുത്തതറിഞ്ഞ് നാട് വിട്ട പ്രതി ട്രെയിൻ മാർഗ്ഗം ഉത്തർപ്രദേശിൽ എത്തുകയായിരുന്നു. ഉത്തർപ്രദേശ് - ഹരിയാന അതിർത്തി പ്രദേശമായ ഫരീദാബാദിലെ ബദർപൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ചേരിയിൽ നിന്നും
ഫരീദാബാദ് മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ പ്രത്യേക പോലീസ് സംഘം പ്രതിയെ പിടികൂടുകയയിരുന്നു.

സിം കാർഡുകൾ മാറിമാറി ഉപയോഗിച്ചുവന്നിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് വലയിലാക്കിയതെന്ന് സി ഐ പറഞ്ഞു. ഒളിവിൽ പോയ ശേഷം മാതാപിതാക്കളെ പോലും ബന്ധപ്പെടാതിരുന്നതാണ് പ്രതിയെ പിടികൂടാൻ കാലതാമസം ഉണ്ടാക്കിയതെന്നും പോലീസ് കൂട്ടിച്ചേർത്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.