വനിതാ സംവരണ ബില്ലിന് പിന്നിലെ ചതി, കേരളത്തില്‍ മണ്ഡലങ്ങള്‍ കുറയും യുപിയില്‍ കൂടും

womens reservation bill
womens reservation bill

തിരുവനന്തപുരം: രാജ്യം കൈയ്യടിയോടെ സ്വീകരിച്ച വനിതാ സംവരണ ബില്ലില്‍ എതിരഭിപ്രായവുമായി ഒട്ടേറെപേര്‍ എത്തുകയാണ്. പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്‍ എന്ന രീതിയില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പിന്തുണച്ചാണ് ലോക്‌സഭയില്‍ പാസാക്കിയത്.

വനിതകള്‍ക്ക് പൊതുരംഗത്തേക്ക് കടന്നുവരാനും തുല്യത കൂടുതല്‍ ഉറപ്പിക്കാനുള്ള ആശയം നല്ലതാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇപ്പോഴത്തെ ബില്‍ നടപ്പാകാന്‍ 2029 വരെ കാത്തിരിക്കേണ്ടിവരും. സെന്‍സസ് പൂര്‍ത്തിയാക്കി മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയശേഷം മാത്രമേ വനിതകള്‍ക്ക് സംവരണം ലഭിക്കൂ. എന്നാല്‍, മണ്ഡല പുനക്രമീകരണം എന്ന പദ്ധതി വലിയ ചര്‍ച്ച ആകാതിരിക്കാനാണ് ഇപ്പോഴത്തെ ബില്‍ അവതരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍ പറയുന്നു.

വനിത സംവരണ ബില്ലിന്റെ ആശയം നല്ലതാണെങ്കിലും ഇതിന് പിറകില്‍ പല അജണ്ടകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം ഉത്തരേന്ത്യയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നലുള്ളതെന്ന് ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്,

വനിത സംവരണ ബില്ലിനെ നല്ലത് കരുതി പിന്തുണയ്ക്കുന്ന ചിലരുണ്ട്. ആശയം നല്ലതാണ്. പിന്തുണയ്ക്കുന്നവരെ തള്ളി പറയാന്‍ പറ്റില്ല. പക്ഷേ, നീ പറയ്ക്കുന്ന ആണി എല്ലാം വേണ്ടാത്തതാണ് എന്ന വാചകം രാഷ്ട്രീയമായി ശരിയാകുന്ന ഒരു ഘട്ടമുണ്ട്. അത് ബി.ജെ.പി പറയ്ക്കുന്ന ആണി / സ്വീകരിക്കുന്ന നയം / നടപ്പാക്കുന്ന പരിഷ്‌കാരം / കൊണ്ടുവരുന്ന ബില്‍ എന്നിവ ആകുമ്പോഴാണ്. അത് ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടയ്ക്ക് വേണ്ടാത്തതാകും. ഒരു സംശയമില്ല.

കാരണങ്ങള്‍.

1. വനിതാ സംവരണ ബില്‍ കൊണ്ട് വരുന്നത് ജനസംഖ്യാടിസ്ഥിതമായ മണ്ഡല പുനക്രമീകരണം എന്ന പദ്ധതി വലിയ ചര്‍ച്ച ആകാതിരിക്കാനാണ്. മണ്ഡല പുന:ക്രമികരണം നടന്നാലേ സംവരണം നടപ്പാക്കാനാകൂ എന്ന നിഷ്‌കളങ്കതയാണ് ഇപ്പോഴുള്ളത്. 2024-ല്‍ അധികാരത്തിലെത്തിയാല്‍ സെന്‍സസും തുടര്‍ന്ന് മണ്ഡല പുന നിര്‍ണയവും നടക്കും. തുടര്‍ന്ന് 33 ശതമാനം സ്ത്രീകള്‍ സഭകളില്‍ ഉണ്ടാകും എന്നാണ് ആഭ്യന്തര ഷാ ഇന്ന് പറഞ്ഞത്.

മണ്ഡല പുന നിര്‍ണയം എന്താണ്? ജനസംഖ്യാ ക്രമത്തില്‍ മണ്ഡലങ്ങള്‍ പുനര്‍ നിശ്ചയിച്ചാല്‍ ബി.ജെ.പി സംഘ പരിവാര്‍ വിരുദ്ധ ബ്ലോക്കായി നില്‍ക്കുന്ന തെക്കേ ഇന്ത്യയില്‍ നിന്ന് മണ്ഡലങ്ങള്‍ വലുതായി കുറയും. കേരളത്തിന് ചുരുങ്ങിയത് ആറും തമിഴ്‌നാടിന് എട്ടും മണ്ഡലങ്ങള്‍ നഷ്ടപ്പെടും. അത്രയും എം.പിമാരും. അഥവാ അത്രയും പ്രതിപക്ഷവും. അപ്പുറത്ത് ഉത്തര്‍ പ്രദേശില്‍ ഏതാണ്ട് 12 ഉം ബീഹാറില്‍ എട്ടും മണ്ഡലങ്ങള്‍ വര്‍ദ്ധിക്കും. ഹിന്ദി ഹൃദയ ഭൂമി, കൗ ബെല്‍ട്ട് എന്നൊക്കെ അറിയപ്പെടുന്ന ഇടങ്ങളില്‍ നിന്നെല്ലാം പാര്‍ല്യമെന്റില്‍ അംഗങ്ങള്‍ കൂടും.  

അഥവാ പ്രതിപക്ഷത്തിന്റെ എണ്ണം ഗണ്യമായി കുറയും. ഹിന്ദി/ ഹിന്ദു പ്രാതിനിധ്യം കൂടും. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയന്നതിന് അനുസരിച്ച് ശക്തിയും കുറയും.
മനസിലായോ സാറേ! എന്ന് ചിരിച്ച്  നില്‍ക്കുന്ന വര്‍മ്മന്‍ ആണ് മണ്ഡല പുനക്രമീകരണം. അതിന്റെ മറയിലാണ് വനിതാ സംവരണം വരുന്നത്.

2. 2010-ല്‍ രണ്ടാം യു.പി.എയുടെ വനിതാ സംവരണം ലോക സഭ തള്ളി സെലക്ട് കമ്മറ്റിക്ക് വിട്ടത് വ്യക്തവും കാതലുമായ പ്രശ്‌നം ചൂണ്ടിക്കാണിച്ചാണ്.  വനിതാ സംവരണത്തില്‍ പിന്നാക്ക വിഭാഗത്തിന് സംവരണം നല്‍കണം. പട്ടികജാതി /വര്‍ഗ്ഗ സീറ്റുകള്‍ ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലും സവര്‍ണ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വരുന്ന സ്ഥിതിയുണ്ടാകും ഈ സംവരണം ഇല്ലെങ്കില്‍; ഇന്ത്യന്‍ സാഹചര്യം അതാണ്. അത് പ്രധാനമായ ആര്‍ഗ്യുമെന്റാണ്. അതിനെ ഈ ബില്ലും സ്വാഭാവികമായും പരിഗണിക്കുന്നില്ല.

3. പ്രാതിനിധ്യം എന്ന ആശയത്തെ എല്ലാ കാലത്തും പരിഹസിച്ചിട്ടുള്ളവരാണ് ബി.ജെ.പി / സംഘ പരിവാര്‍. ബി.ജെ.പി ഭാരവാഹിത്വത്തില്‍ 33 ശതമാനം സംവരണം നടപ്പാക്കുമെന്ന് അവര്‍ വാര്‍ഷിക സമ്മേളനത്തില്‍ തീരുമാനമെടുത്തിട്ട് ഒരു പതിറ്റാണ്ടായി. ഇപ്പോഴും അത് ആഭ്യന്തരമായി പോലും നടപ്പാക്കിയിട്ടില്ല.

ഗുജറാത്ത് വംശഹത്യാ കാലത്ത് മുസ്ലീം രാഷ്ട്രപതിയും ദളിത് ആക്രമണ പരമ്പരാ കാലത്ത് ദളിത് രാഷ്ട്രപതിയും പുതു പാര്‍ലമെന്റ് കാലത്ത് അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയ ആദിവാസി വനിതാ രാഷ്ട്രപതിയും പ്രാതിനിധ്യത്തെ പരിഹസിച്ച് കൊണ്ട് സൃഷ്ടിച്ചിട്ടുള്ളവരാണ് സംഘ പരിവാര്‍.
അവര്‍ പറിക്കുന്ന ആണികള്‍ നമ്മുടെ ഭരണഘടനയ്ക്ക്, ഇന്ത്യ എന്ന രാജ്യത്തിന്റെ താത്പര്യത്തിന്, അതിന്റെ നാനാത്വത്തിന്, അതിന്റെ നിലനില്‍പ്പിന് എതിരായിരിക്കും എന്ന് മനസിലാക്കാന്‍ മിനിമം ചരിത്ര ബോധം മതി.

അവര്‍ ഇന്ത്യയുടെ എതിരാളികളാണ്.

 

Tags