ഗോവയില്‍ ഹണിമൂണിന് കൊണ്ടുപോകാതെ അയോധ്യയില്‍ കൊണ്ടുപോയി, ഭര്‍ത്താവിനെതിരെ വിവാഹമോചന ഹര്‍ജിയുമായി നവവധു

Ayodhya
Ayodhya

ന്യൂഡല്‍ഹി: വിചിത്രമായ ഒരു വിവാഹമോചന ഹര്‍ജിയുമായി യുവതി. ഹണിമൂണിന് ഗോവയിലേക്ക് പോകാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താവ് അയോധ്യയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്നാണ് മധ്യപ്രദേശ് ഭോപ്പാലിലെ യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വിവാഹ മോചന ഹര്‍ജിയെ തുടര്‍ന്ന് ഇരുവരേയും കൗണ്‍സിലിങ്ങിന് വിധേയരാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇവര്‍ വിവാഹിതരായതെന്ന് റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍ ഷൈല്‍ അവസ്തി പറഞ്ഞു. ഐടി എഞ്ചിനീയറായി ജോലി ചെയ്യുന്ന യുവാവ് ഹണിമൂണിനായി വിദേശത്തേക്ക് പോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പ്രായമായ മാതാപിതാക്കള്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വിദേശത്തേക്ക് പോകുന്നതിന് പകരം ഗോവയില്‍ പോകാമെന്നായിരുന്നു ഭര്‍ത്താവിന്റെ പിന്നീടുള്ള വാഗ്ദാനം.

എന്നാല്‍, ഗോവ യാത്രയുടെ തലേദിവസം അമ്മയുടെ ആഗ്രഹപ്രകാരം തങ്ങള്‍ അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് പോകുന്നതെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായി യുവതി ആരോപിച്ചു. ദമ്പതികള്‍ യാത്ര ആരംഭിച്ചെങ്കിലും, മടങ്ങിയെത്തിയപ്പോള്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് യുവതി വിവാഹമോചനത്തിന് അപേക്ഷിച്ചത്.

ഭര്‍ത്താവ് തന്റെ വിശ്വാസം തകര്‍ത്തു എന്ന് യുവതി ആരോപിക്കുകയും വിവാഹ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ തന്നെക്കാള്‍ മുന്‍ഗണന കുടുംബത്തിന് നല്‍കുകയും ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ഇരുവരുടേയും കൗണ്‍സലിങ് നടന്നുകൊണ്ടിരിക്കുകയാണ്.

 

Tags