കള്ളപ്പണം പിടികൂടാന്‍ നോട്ട് നിരോധിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തിയ രാജ്യം ഭരിക്കുന്ന ബിജെപി, തെരഞ്ഞെടുപ്പിലൊഴുക്കാന്‍ ചാക്കില്‍ക്കെട്ടി കുഴല്‍പ്പണം എത്തിക്കുന്നു, ഇഡിയും ഐടിയും അന്വേഷിക്കുമോ?

Thiroor Ratheesh K Surendran
Thiroor Ratheesh K Surendran

കൊച്ചി: തൃശൂര്‍ ജില്ലയിലെ കൊടകരയിലെ ബിജെപി ഓഫീസില്‍ ചാക്കില്‍ക്കെട്ടി കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കേരളത്തില്‍ കോളിളക്കമുണ്ടാക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒഴുക്കാനായി എത്തിച്ച പണത്തില്‍ നിന്നും കവര്‍ച്ച നടന്നതോടെയാണ് ഇതുസംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നതും ഹവാല ഇടപാട് കണ്ടെത്തുന്നതും. സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സതീഷിന്റെ വെളിപ്പെടുത്തലോടെ സുരേന്ദ്രന് ഹവാല ഇടപാടില്‍ മുഖ്യപങ്കുണ്ടെന്ന് തെളിയുകയാണ്.

കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടു നിരോധിച്ച് സാധാരണക്കാരായ ജനങ്ങളെ നെട്ടോട്ടമോടിച്ചവരാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. അതേ പാര്‍ട്ടിതന്നെ കള്ളപ്പണം ചാക്കുകെട്ടലാക്കി തെരഞ്ഞെടുപ്പിന് എത്തിച്ചു എന്നത് ജനങ്ങളോടും ഇവിടുത്തെ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. എതിര്‍നേതാക്കളുടെ ചെറിയ പണമിടപാടുകളില്‍ പോലും ഇഡിയും ഇന്‍കംടാക്‌സും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കൂട്ടത്തോടെ അന്വേഷിക്കുമ്പോള്‍ കൊടകരയിലെ കള്ളപ്പണം അന്വേഷിക്കാന്‍ ഇഡിക്ക് താത്പര്യമില്ല.

കൊടകരയിലെ കള്ളപ്പണത്തെക്കുറിച്ച് ഇഡിക്ക് നേരത്തെതന്നെ കൃത്യമായ വിവരം ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകത്തില്‍ നിന്നും 40 കോടിയിലധികം രൂപയാണ് കേരളത്തിലെ തെരഞ്ഞെടുപ്പിനായി എത്തിച്ചത്. സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കെല്ലാം ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ട്.

കേസില്‍ അന്വേഷണവുമായി മുമ്പോട്ട് പോയാല്‍ പല ബിജെപി നേതാക്കളിലേക്കും എത്തുമെന്ന് ഇഡി മനസിലാക്കിയതോടെ അന്വേഷണം മരവിപ്പിക്കുകയായിരുന്നു. പണം നല്‍കിയ ഉന്നതനിലേക്കും അന്വേഷണം എത്തും. പണം നല്‍കിയ ആ ഉന്നതന്‍ ആരാണ് എന്നത് സംസ്ഥാന പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.

കൊടകരയില്‍ കുഴല്‍പ്പണം കൊള്ളയടിക്കപ്പെടുന്ന ദിവസം ആറര കോടി രൂപ തൃശ്ശൂരില്‍ എത്തിയിരുന്നു. ഇതോടൊപ്പം മൂന്നര കോടി രൂപ തൃശ്ശൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് വെച്ച് കൊള്ളയടിക്കുന്നത്. മറ്റൊരു ആറര കോടി രൂപ നേരത്തെ തന്നെ കേരളത്തില്‍ എത്തിച്ചിരുന്നു.

കവര്‍ച്ചക്ക് പിന്നിലെ ഹവാല ഇടപാട് എന്‍ഫേഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇഡിക്ക് നേരത്തെ കത്തയച്ചിരുന്നു. കൊടകര കുഴല്‍പണ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജുവാണ് ഇഡിക്ക് കത്ത് അയച്ചത്. മൂന്ന് കൊല്ലമായിട്ടും ഈ കത്തില്‍ ഇഡി അന്വേഷണമില്ലാത്തത് സംശയാസ്പദമാണ്.

Tags