വടകരയില്‍ ബിജെപി വോട്ടുകള്‍ ഷാഫിക്കു പോയോ? വോട്ടിംഗ് ശതമാനം കുറഞ്ഞതില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ്

kk shailaja
kk shailaja

 

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീറും വാശിയും കണ്ട വടകര മണ്ഡലത്തിലെ ഫലം എന്താകുമെന്ന പ്രതീക്ഷയിലാണ് കേരളത്തില്‍ ജനങ്ങള്‍. ഏറെ വിവാദം ഉയര്‍ന്നുവന്ന മണ്ഡലം ആയതുകൊണ്ടുതന്നെ ഇവിടുത്തെ വിജയം മുന്നണികള്‍ക്ക് അഭിമാന പ്രശ്‌നം കൂടിയാണ്. ഷാഫി പറമ്പില്‍ യുഡിഎഫിനായും കെകെ ശൈലജ ടീച്ചര്‍ എല്‍ഡിഎഫിനായും മത്സരത്തിനിറങ്ങിയ ഇവിടെ ആരു ജയിക്കുമെന്ന പ്രവചനം എളുപ്പമല്ല.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ വോട്ടെടുപ്പ് അര്‍ധരാത്രിവരെ നീണ്ടുനിന്നു. മുന്‍ തെരഞ്ഞെടുപ്പുകളിലേതിനേക്കാള്‍ 5 ശതമാനത്തോളം കുറവ് വോട്ടിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ ചിത്രം വ്യക്തമാകും. വോട്ടിങ് ശതമാനം കുറഞ്ഞത് എല്‍ഡിഎഫിന് തുണയാകുമെന്ന് മുന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നവ വോട്ടര്‍മാരുടെ വോട്ടുകള്‍ നിര്‍ണായകമാകുമെന്നതിനാല്‍ വോട്ടിങ് ശതമാനത്തിലെ കുറവ് ആരെ ബാധിക്കുമെന്നത് ഫലം വന്നതിനുശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പിലിനെ ജയിപ്പിക്കാന്‍ ബിജെപി ക്രോസ് വോട്ടിങ് നടത്തിയെന്ന ആശങ്ക സിപിഎമ്മിനുണ്ട്. വ്യപകമായ തോതില്‍ ഫാഫിക്ക് ഈ രീതിയില്‍ വോട്ടു ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സിപിഎം സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാകും. ഷാഫി വടകരയില്‍ ജയിച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ബിജെപി നീക്കം. എന്നാല്‍ ശൈലജ ടീച്ചറുടെ വ്യക്തിപ്രഭാവത്തിലൂടെ സ്ത്രീപക്ഷ വോട്ടര്‍മാരുടേയും നിഷ്പക്ഷ വോട്ടുകളും ലഭിച്ചാല്‍ ഫലം ഇടതുപക്ഷത്തിന് അനുകൂലമാകാനാണ് സാധ്യത.

രാഷ്ട്രീയ ഭേദമന്യേ ശൈലജ ടീച്ചര്‍ക്ക് മണ്ഡലത്തില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അശ്ലീല തെറിവിളിയും വ്യാജ വീഡിയോ പ്രചരണം ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയതും യുഡിഎഫിന് തിരിച്ചടിയായേക്കും. ബൂത്തുകള്‍ തിരിച്ച് കണക്കുകള്‍ ലഭിക്കുന്നതോടെ ജയപരാജയം സംബന്ധിച്ച് മുന്നണികള്‍ക്ക് സൂചന ലഭിക്കും. അടിയൊഴുക്കുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്നത് ജൂണ്‍ 4ന് അറിയാം.

 

Tags