തളിപ്പറമ്പിലെ വഖഫ് ഭൂമി വിഷയം ചൂടുപിടിക്കുന്നു: അവകാശവാദം ഉന്നയിച്ച് നരിക്കോട് ഇല്ലം അവകാശികളും നിയമയുദ്ധത്തിനിറങ്ങുന്നു

The issue of waqf land in Taliparamba is heating up: The heirs of Narikodu Illam are also entering into a legal battle by staking their claim.
The issue of waqf land in Taliparamba is heating up: The heirs of Narikodu Illam are also entering into a legal battle by staking their claim.

കണ്ണൂർ :മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ  ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി തളിപ്പറമ്പ് ജമാ അത്ത് പള്ളി വഖഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് തളിപ്പറമ്പിലെനരിക്കോട്ട് ഇല്ലം അവകാശികൾ നിയമയുദ്ധത്തിൽ പങ്കുചേരുന്നു.ഈക്കാര്യം ചൂണ്ടിക്കാട്ടി നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയിൽ കേസിൽ കക്ഷി ചേരും.


തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച, സര്‍ സയ്യിദ് കോളജ് നിലനില്‍ക്കുന്നതുള്‍പ്പെടെയുള്ള 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നാണ് അവകാശികള്‍ പറയുന്നത്. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ വാദം. സര്‍ സയ്യിദ് കോളജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഈക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.


തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളില്‍ ഉള്‍പ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേരു പരാമര്‍ശിച്ചിട്ടുമുണ്ട്. തങ്ങള്‍ക്ക് ഭൂമി സംഭാവന നല്‍കുന്നതോ, വില്‍പ്പന നടത്തുന്നതോ യായ പാരമ്പര്യമില്ല. പിന്നീട് പല കാലത്തായി നിരവധി പേര്‍ ഞങ്ങളുടെ ഭൂമി കയ്യേറിയിട്ടുണ്ട്. തങ്ങള്‍ ജമാ അത്ത് പള്ളിക്കോ വഖഫ് ബോര്‍ഡിനോ ഭൂമി വിറ്റിട്ടില്ലെന്ന് നരിക്കോട്ട് ഇല്ലത്തെ അംഗമായ പി.ഇ.എന്‍.നമ്പൂതിരി പ്രതികരിച്ചു.

ഭൂമി ഞങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സര്‍ സയ്യിദ് കോളജ് മാനേജ്മെന്റ് തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അതാണ് സത്യം. ഞങ്ങളുടെ യഥാര്‍ത്ഥ സ്വത്ത് തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഈക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന്’ പി ഇ എന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡിനു ഭൂമി നല്‍കിയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും നരിക്കോട്ട് ഇല്ലത്തെ മുതിര്‍ന്ന കാരണവര്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

കഴിഞ്ഞ മാസം 20ന് കോളജ് മാനേജ്‌മെന്റായ കണ്ണൂര്‍ ജില്ലാ മുസ്ലിം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ (സി ഡി എം ഇ എ) പ്രസിഡന്റ് അഡ്വ. മഹ്മൂദാണ് തളിപ്പറമ്പ് ജമാഅത്ത് പള്ളിയില്‍ നിന്ന് 1967ല്‍ പാട്ടത്തിനു വാങ്ങിയ ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായതിനു പിന്നാലെ കോളജ് മാനേജ്‌മെന്റ് മലക്കം മറിഞ്ഞെങ്കിലും പ്രശ്നം കെട്ടടങ്ങിയിട്ടില്ല. സത്യവാങ്മൂലത്തില്‍ സംഭവിച്ചത് മാനേജ്‌മെന്റ് അഭിഭാഷകരുടെ ”ക്ലറിക്കല്‍ മിസ്റ്റേക്കാ’ണെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി വ്യക്തമാക്കിയിരുന്നു.

സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റുമായി മുസ്ലിം ലീഗിന് ഔദ്യോഗികമായി ബന്ധമില്ല. എന്നിരുന്നാലും, നരിക്കോട്ട് ഇല്ലം അവരുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപക്ഷം, അതിന്റെ മെറിറ്റ് പരിശോധിക്കേണ്ടതാണ്. കോളേജ് മാനേജ്‌മെന്റിന്റെയും നരിക്കോട്ട് കുടുംബത്തിന്റെയും വാദങ്ങള്‍ പരിശോധിച്ച് തര്‍ക്കം രമ്യമായി പരിഹരിക്കണം എന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു.

ഇതേസമയം, സര്‍ സയ്യിദ് കോളജ് കൈകാര്യം ചെയ്യുന്ന കണ്ണൂര്‍ ജില്ലാ മുസ്ലീം വിദ്യാഭ്യാസ അസോസിയേഷന്‍ (CDMEA) നരിക്കോട്ട് ഇല്ലത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കൊണ്ടു രംഗത്ത് വന്നിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് മുൻപ്, നരിക്കോട്ട് ഇല്ലവുമായി 72 ഏക്കറുമായി ബന്ധപ്പെട്ട ഒരു ഭൂമി തര്‍ക്കം നിയമപരമായി പരിഹരിച്ചു. ഇപ്പോള്‍ അവര്‍ക്ക് അവകാശവാദങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ഭൂമി വഖഫിനും തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം പേരില്‍ ഭൂമി കൈവശം വയ്ക്കണമെന്ന യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ‘തണ്ടപ്പേര്‍’ മാറ്റാന്‍ മാത്രമാണ് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്,” സിഡിഎംഇഎ ജനറല്‍ സെക്രട്ടറി മഹ്മൂദ് അല്ലംകുളം പറഞ്ഞു.

Tags