വാളയാര്‍ കേസ്, സിബിഐ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, ഒന്നാം പ്രതിയുമായി കുട്ടികളുടെ മുന്നില്‍ വെച്ച് അമ്മ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, കുട്ടികളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു

Walayar case cbi
Walayar case cbi

കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊച്ചി: വാളയാര്‍ കേസില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി സിബിഐ കുറ്റപത്രം. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിബിഐയുടെ കുറ്റപത്രത്തില്‍ അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികളാണ്.

tRootC1469263">

13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നുമാണ് സിബിഐ കണ്ടെത്തല്‍. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരമായ ദുരിതപര്‍വ്വമാണ് വിവരിക്കുന്നത്.

ഒന്നാം പ്രതി തന്റെ മൂത്ത മകളെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അറിഞ്ഞതിന് ശേഷവും അവധി ദിനങ്ങളില്‍ മദ്യപിച്ച് വീട്ടില്‍ വരാന്‍ ഇയാളെ അമ്മ പ്രോത്സാഹിപ്പിച്ചു. 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ഉപദ്രവിക്കുന്നത് അമ്മ നേരിട്ട് കണ്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ഇയാള്‍ വീണ്ടും മകളെ ദുരുപയോഗം ചെയ്യുന്നത് അച്ഛനും കണ്ടു. എന്നിട്ടും മൂത്ത മകള്‍ക്കെതിരെയുള്ള ഒന്നാം പ്രതിയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല. മാത്രവുമല്ല, പ്രതിയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും ചെയ്തു.

മൂത്ത മകളുടെ മരണത്തിന് ശേഷവും ഇളയ കുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പറഞ്ഞയക്കാറുണ്ടായിരുന്നുവെന്ന നിര്‍ണായക കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ തന്റെ സഹോദരിയുമായി നല്ല അടുപ്പമുണ്ടായിരുന്ന ഇളയകുട്ടിക്ക് ഒന്നാം പ്രതി ഉപദ്രവിച്ച കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ മനപ്പൂര്‍വമുള്ള അശ്രദ്ധ കാരണമാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞാണ് സിബിഐ കുറ്റപത്രം അവസാനിപ്പിക്കുന്നത്.

ഇളയ കുട്ടിയുടെ അച്ഛനും മൂത്തകുട്ടിയുടെ രണ്ടാനച്ഛനുമാണ് സ്ത്രീയുടെ ഭര്‍ത്താവ്. മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വര്‍ഷം മാര്‍ച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ ആദ്യ വിധി വന്നിരുന്നു. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.

പ്രതികളെ വെറുതെവിട്ടത് പൊലീസ് അന്വേഷണം വീഴ്ചയെന്ന് ആരോപിച്ച വാളയാറിലെ അമ്മയുടെ നേതൃത്വത്തില്‍ വലിയ സമരപരമ്പരകളാണ് നടന്നിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുകയും ചെയ്തു. യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള സംഘടനകളുമായിരുന്നു സ്ത്രീക്ക് പൂര്‍ണ പിന്തുണ നല്‍കിയത്.

 

Tags