തൃശൂര്‍ എടുക്കാന്‍ സുരേഷ് ഗോപി വിയര്‍ക്കും, കിടിലന്‍ സ്ഥാനാര്‍ത്ഥിയുമായി സിപിഐ

Suresh Gopi
Suresh Gopi

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എംപിയെ വിജയിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരവും തൃശൂരുമാണ് ബിജെപിക്ക് ജയസാധ്യതയുള്ള രണ്ട് മണ്ഡലങ്ങള്‍. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നേരത്തതന്നെ നിശ്ചയിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇവിടെനിന്നും ജയിച്ചുകയറാമെന്ന പ്രതീക്ഷ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.

tRootC1469263">

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടിരട്ടിയോളം വോട്ട് വര്‍ധിപ്പിച്ച് തൃശൂര്‍ ബിജെപി അനുകൂല മണ്ഡലമാക്കി മാറ്റിയെടുത്ത സുരേഷ് ഗോപി തന്നെയാകും ഇത്തവണ ഇവിടെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായും മാറുകയാണ് തൃശൂര്‍. കരുവന്നൂര്‍ ബാങ്ക് വിവാദം കത്തിനില്‍ക്കുന്ന ജില്ല എന്നതിനാല്‍ ഇവിടെ ബിജെപിക്ക് ജയസാധ്യതയും ഏറെയാണ്.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും തൃശൂരില്‍ സുരേഷ് ഗോപി പ്രചരണം ആരംഭിച്ചുകഴിഞ്ഞു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിവാദം രാഷ്ട്രീയമായി മുതലെടുക്കാനാണ് സുരേഷ് ഗോപി ഇവിടെ പദയാത്ര നടത്തിയതും. തൃശൂരില്‍ മത്സരിക്കുന്ന സുരേഷ് ഗോപിക്ക് മണ്ഡലം അനുകൂലമാക്കാനാണ്  ഇഡിയെ ഇറക്കിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണവും ശക്തമാണ്.

2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപന്‍ ആണ് തൃശൂരില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്ക് വിജയം നേടിയത്. തൊട്ടടുത്ത് സിപിഐയിലെ രാജാജി മാത്യു തോമസ് എത്തിയപ്പോള്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 17.05 ശതമാനം വോട്ടുകളാണ് ഇവിടെ ബിജെപി വര്‍ധിപ്പിച്ചത്. സിപിഐയ്ക്ക് 11.37 ശതമാനം വോട്ടുകള്‍ കുറഞ്ഞു.

2014ല്‍ സിപിഐയുടെ സിഎന്‍ ജയദേവന്‍ ആയിരുന്നു ഇവിടെ നിന്നും ലോക്‌സഭയിലെത്തിയത്. കോണ്‍ഗ്രസിലെ കെപി ധനപാലന്‍ രണ്ടാമതുമെത്തി. ബിജെപിയുടെ കെപി ശ്രീശന്‍ 11.15 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി. ഒരു ലക്ഷത്തോളം വോട്ടുകളാണ് ശ്രീശന്‍ ആകെ നേടിയത്. എന്നാല്‍, 2019 ല്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായപ്പോള്‍ 3 ലക്ഷത്തിനടുത്ത് വോട്ട് നേടാനായി. 28.2 ശതമാനം വോട്ടു വിഹിതവും സുരേഷ് ഗോപി സ്വന്തമാക്കി.

വ്യക്തിഗതമികവും ഇടതുപക്ഷത്തിനെതിരായ തരംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുണയായി. ഒരു ലക്ഷം വോട്ടുകളെങ്കിലും ഇവിടെ കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ സുരേഷ് ഗോപിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാകുമെന്നാണ് വിലയിരുത്തല്‍. തൃശൂരിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് എതിരായതിനാല്‍ അത് അസാധ്യവുമല്ല.

സുരേഷ് ഗോപിക്ക് ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ കഴിയുമെന്ന രീതിയില്‍ രാഷ്ട്രീയ സാഹചര്യമുണ്ടായിരിക്കെ മികച്ച ഒരു സ്ഥാനാര്‍ത്ഥിയേയാണ് സിപിഐ ഇവിടെ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനില്‍ കുമാറിനെ മത്സരിപ്പിക്കാനാണ് സിപിഐ ആലോചന.

ജനപിന്തുണ നേടിയെടുക്കുന്ന സുരേഷ് ഗോപിക്ക് വെല്ലുവിളിയാകാന്‍ അതേ നിലവാരത്തിലുള്ള നേതാവാണ് സുനില്‍ കുമാര്‍. മന്ത്രിയെന്ന നിലയില്‍ പേരെടുത്ത സുനില്‍ കുമാര്‍ തൃശൂരില്‍ ഏറെ ജനകീയനായ നേതാവ് കൂടിയാണ്. കോണ്‍ഗ്രസ് ടിഎന്‍ പ്രതാപനെ വീണ്ടും മത്സരിപ്പിക്കുകൂടി ചെയ്താല്‍ ഇവിടെ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങും.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇപ്പോഴത്തെ രാഷ്ട്രീയ ചിത്രം മാറാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താകും മുന്നണികള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. നിയമസഭയിലേക്ക് മത്സരിക്കാന്‍ പ്രതാപന്‍ താത്പര്യം കാണിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതാപന് പകരം ദുര്‍ബല സ്ഥാനാര്‍ഥിയാണ് ഇവിടെ എത്തുന്നതെങ്കില്‍ ബിജെപിക്ക് ജയസാധ്യത വര്‍ധിക്കും.

തൃശൂരില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞ സുരേഷ് ഗോപിക്ക് അത് എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ടെന്നത് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമാകും. കേന്ദ്ര സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നതില്‍ സംശയമില്ല. എന്തുതന്നെയായാലും പ്രതാപനും സുനില്‍ കുമാറും സുരേഷ് ഗോപിയുമാണ് ഇവിടെ സ്ഥാനാര്‍ഥിയാകുന്നത് എങ്കില്‍ സംസ്ഥാനത്തെ ഏറ്റവും കനത്ത പോരാട്ടമാകും ഇവിടെ നടക്കുകയെന്നുറപ്പാണ്.

Tags