വേണോ ഇങ്ങനെയൊരു ഐഒഎ പ്രസിഡന്റ്, പിടി ഉഷ ഒരു സഹായവും ചെയ്തില്ലെന്ന് വിനേഷ് ഫോഗട്ട്, ഒപ്പമുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാന്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു

Vinesh Phogat
Vinesh Phogat

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഭാരക്കൂടുതലിന്റെ പേരില്‍ മെഡല്‍ നഷ്ടമായ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. 53 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ വിനേഷിന് മെഡല്‍ നഷ്ടമായിരുന്നു. ഒരുപക്ഷെ സ്വര്‍ണമെഡലെങ്കിലും നേടാനാകുമായിരുന്ന വിനേഷിന് വെള്ളി പോലും ലഭിക്കാതെയാണ് മടങ്ങിയത്.

tRootC1469263">

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടെ ക്ഷീണിതയായ വനേഷിനെ ഒളിമ്പിക്സ് ഗ്രാമത്തിലെ ഒരു പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. ക്ലിനിക്കില്‍ വിനേഷിനെ കാണാനെത്തിയ ചിത്രം പി ടി ഉഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എന്നാല്‍, തന്നെ അറിയിക്കാതെയാണ് ഫോട്ടോ ക്ലിക്കുചെയ്തതെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു.

പി ടി ഉഷയില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. തന്റെ അനുമതി പോലും ചോദിക്കാതെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചിരിപ്പിച്ചത്. രാഷ്ട്രീയത്തില്‍ പലതും നടക്കുന്നത് അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലാണ്. അതുപോലെ പാരീസിലും രാഷ്ട്രീയം സംഭവിച്ചു. അതുകൊണ്ടാണ് എന്റെ ഹൃദയം തകര്‍ന്നത്. എല്ലായിടത്തും രാഷ്ട്രീയമുണ്ടെന്നും വിനേഷ് പ്രതികരിച്ചു.

ഗുസ്തി താരത്തിന് പിന്തുണയുമായി നില്‍ക്കുന്നതായി അവകാശപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുള്ള പിടി ഉഷയുടെ തീരുമാനത്തില്‍ വിനേഷ് രോഷാകുലയായി. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പിന്തുണ നല്‍കുന്നു എന്ന് ഭാവിച്ച്, എല്ലാവരേയും കാണിക്കാനായാണ് ഫോട്ടോ പുറത്തുവിട്ടതെന്നും വിനേഷ് ആരോപിച്ചു.

വിനേഷിന് എല്ലാ സഹായവും നല്‍കിയതായാണ് നേരത്തെ പിടി ഉഷ പറഞ്ഞിരുന്നത്. എന്നാല്‍, ഉഷയ്‌ക്കെതിരെ അന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയ്ക്ക് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന മെഡല്‍ അധികൃതരുടെ അനാസ്ഥ കാരണമാണ് ഇല്ലാതായതെന്നും ഐഒഎ പ്രസിഡന്റ് കാര്യമായൊന്നും ചെയ്തില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കായിക കോടതിയില്‍ വിനേഷിനുവേണ്ടി അപ്പീല്‍ നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല.

Tags