മുതൽവനാകാൻ എന്നാൽ മുടിയും തമ്പി; ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് വിജയ് തുടങ്ങി..


സംസ്ഥാന സമ്മേളനത്തിന് ശേഷം ഞായറാഴ്ച ചെന്നൈയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ 26 പ്രമേയങ്ങളാണ് പാസാക്കിയത്.
ചെന്നൈ: പുതു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു അരസാങ്ക (കക്ഷി രാഷ്ട്രീയം) ത്തിൽ ഇറങ്ങിയ ഇളയ ദളപതി വിജയ് പണി തുടങ്ങി. ഉന്നാലെ മുടിയാതെ തമ്പിയെന്ന് പരിഹസിച്ച ബി.ജെ.പിക്ക് നേരെയാണ് വിജയിയുടെ ആദ്യ ആക്ഷൻ. ദ്രാവിഡ പാർട്ടികളെ ഒതുക്കാൻ ശ്രമിക്കുന്ന ദേശീയത പറയുന്ന ബി.ജെ.പിയെ പരസ്യമായി വെല്ലുവിളിക്കുന്നതിലൂടെ തമിഴ് മക്കളുടെ കൈയ്യടിയാണ് വിജയ് ലക്ഷ്യമിടുന്നത്.
തമിഴകം ഭരിക്കുന്ന ഡി.എം.കെയല്ല തൻ്റെ പാർട്ടിയായ ടി.വി.കെയാണ് ബി.ജെ.പിയെ എതിർക്കുന്നതിൽ മുൻപന്തിയിലെന്ന പ്രതീതി പരത്താനാണ് വിജയ് കളത്തിലിറങ്ങിയത്. തമിഴ് മക്കളുടെ കേന്ദ്ര വിരുദ്ധ വികാരം മുതലെടുക്കാൻ വിജയ് രംഗത്തിറങ്ങുന്നത് ഡി.എം.കെയ്ക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഉപമുഖ്യമന്ത്രി ഉദയനിധി മാരൻ ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ ഹൈന്ദവസംസ്കാരത്തെ ഇകഴ്ത്തി കാണിക്കുന്നുവെന്ന ആരോപണം ടി.വി.കെ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഹൈന്ദവതയെ എതിർക്കാതെ ബി.ജെ.പി രാഷ്ട്രീയത്തെ വിജയ് ടാർജറ്റ് ചെയ്യുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പ്രമേയം പാസാക്കിയാണ് വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പ്പോലും പിടിച്ചു പറ്റുന്നത്.
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന പ്രമേയവും പാർട്ടി പാസാക്കിയിട്ടുണ്ട്. സംസ്ഥാന സമ്മേളനത്തിന് ശേഷം ഞായറാഴ്ച ചെന്നൈയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ 26 പ്രമേയങ്ങളാണ് പാസാക്കിയത്. സാമൂഹ്യനീതിയും മതേതരത്വവുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് സംസ്ഥാന സമ്മേളന വേദിയിൽ നടൻ വിജയ് പ്രഖ്യാപിച്ചിരുന്നു.
ഇവിടെ ഞാനും നീയും എന്നില്ല, നമ്മൾ മാത്രമാണുള്ളത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ല. പറയുന്നതിലല്ല, പ്രവർത്തിയിലാണ് കാര്യം. നിങ്ങളിൽ ഒരാളായി നിന്നാണ് ഞാൻ പ്രവർത്തിക്കുക. പണത്തിന് വേണ്ടി രൂപപ്പെടുത്തിയ രാഷ്ട്രീയ പാർടി അല്ല ഇത്. നല്ല നാളേയ്ക്കായി കെട്ടിപ്പടുത്ത രാഷ്ട്രീയ പാർട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയിലുടെ നമ്മൾ നേരിടും. രാഷ്ട്രീയത്തിൽ ഞാൻ ഒരു കുട്ടിയാണ്. പക്ഷേ ഒട്ടും പേടിക്കാതെയാണ് ഇവിടെ നിൽക്കുന്നത്.
ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കായി പാർട്ടി പ്രവർത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. 2026 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജനങ്ങൾക്ക് വേണ്ടി ജീവിക്കാനായാണ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കെത്തിയതെന്നും താരം പറഞ്ഞു.
ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാർടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകാരം നൽകിയിരുന്നു. ആഗസ്തിൽ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും അവതരിപ്പിച്ചിരുന്നു.