'ഞാൻ ഏറ്റവും കുറഞ്ഞ നിരക്കിൽ കൈക്കൂലി വാങ്ങുന്ന ബിൽഡിങ് ഇൻസ്‌പെക്ടർ' ; കൊച്ചി കോർപ്പറേഷനിൽ നിരവധി കൈക്കൂലി സ്രാവുകൾ ഉണ്ടെന്ന വെളിപ്പെടുത്തലുമായി സ്വപ്ന, കൈക്കൂലി പണം കൊണ്ട് വാങ്ങിയത് വീടും സ്ഥലവും


കോർപ്പറേഷനിൽ പകുതിയിലധികം ബിൾഡിങ് ഇൻസ്‌പെക്ടർമാരും, ഹെൽത്ത് ഇൻസ്‌പെക്ടർമാരും കൈകൂലിക്കാരാണെന്നാണ് അറസ്റ്റിലായ സ്വപ്‌നയുടെ വെളിപ്പെടുത്തൽ. താനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൈകൂലി വാങ്ങുന്നതെന്നും സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തി.
കൊച്ചി : കൈക്കൂലിക്കേസിൽ അറസ്റ്റിലായ കൊച്ചി കൊർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസീയർ സ്വപ്ന സ്ഥിരം കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയെന്ന് വിജിലൻസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോർപ്പറേഷനിലെ അഴിമതിക്കാരിൽ സ്വപ്‌ന അടക്കമുള്ളവർ ഒരു ചെറുമീൻ മാത്രമാണെന്നും നിരവധി കൈക്കൂലി സ്രാവുകൾ ഉണ്ടെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കോർപ്പറേഷനിൽ പകുതിയിലധികം ബിൾഡിങ് ഇൻസ്‌പെക്ടർമാരും, ഹെൽത്ത് ഇൻസ്‌പെക്ടർമാരും കൈകൂലിക്കാരാണെന്നാണ് അറസ്റ്റിലായ സ്വപ്‌നയുടെ വെളിപ്പെടുത്തൽ. താനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൈകൂലി വാങ്ങുന്നതെന്നും സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തി.
സ്വപ്ന ഒരു മാസം കൈകൂലിയായി മാത്രം മൂന്ന് ലക്ഷം രൂപ സമ്പാദിച്ചിരുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. കൈക്കൂലി പണമുപയോഗിച്ച് സ്ഥലവും വീടും വാങ്ങിയതായും വിജിലൻസിന് തെളിവ് ലഭിച്ചു. മറ്റ് കെട്ടിട ഇൻസ്പെക്ടർമാരുമായി ചേർന്നും സ്വപ്ന കൈക്കൂലി വാങ്ങി. കെട്ടിട ഇൻസ്പെക്ടർമാരും വിജിലൻസ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്. കോർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ ആണ് പിടിയിലായ സ്വപ്ന. ഇവർ തൃശൂർ മണ്ണൂത്തി സ്വദേശിനിയാണ്. എൻജിനീയറിംഗ് കൺസൾട്ടൻസി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് വൈറ്റില വൈലോപ്പിള്ളി റോഡിൽ പൊന്നുരുന്നി ക്ഷേത്രത്തിന് സമീപം സ്വന്തം കാറിൽ വെച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്ന പിടിയിലാവുന്നത്.
5000 സ്വക്വയർ ഫീറ്റ് വിസ്തീർണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെർമിറ്റിനായാണ് പ്രവാസി ഓൺലൈനായി അപേക്ഷ നൽകിയത്. സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥ ഓരോ കെട്ടിടത്തിനും 5000 രൂപ വീതം കൈക്കൂലി നൽകണമെന്ന് പറഞ്ഞു. ഇത്രയും പണം ഇല്ലെന്ന് പറഞ്ഞപ്പോൾ അത് 15,000ത്തിലേക്ക് കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരൻ എറണാകുളം വിജിലൻസ് മധ്യമേഖല ഓഫീസിൽ പരാതി അറിയിക്കുകയായിരുന്നു.
സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്ന കാര്യം. രണ്ടുവർഷമായി സ്വപ്ന നഗരസഭയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവർത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തും. കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ മേയർ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്‌പെൻഷൻ നടപടികൾ കൈക്കൊണ്ടത്. കൊച്ചി കോർപ്പറേഷൻ കൗൺസിൽ ചേരുന്നതിന് മുൻപായാണ് നടപടി. സ്വപ്ന ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ തീരൂമാനിച്ചെന്നും മേയർ അനിൽകുമാർ വ്യക്തമാക്കയിട്ടുണ്ട്. വിജിലൻസ് തയാറാക്കിയ അഴിമതി പട്ടികയിലെ മുൻനിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയിൽ കോർപറേഷന്റെ വൈറ്റിലയിലുള്ള സോണൽ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണൽ ഓഫിസിനെതിരെ മുൻപും അഴിമതി ആരോപണമുയർന്നിരുന്നു.
അനധികൃത കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് കോർപറേഷനിലെ ഒരു റവന്യൂ ഉദ്യോഗസ്ഥൻ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എൽഡിഎഫ് കൗൺസിലറായ പി.എസ്.ബിജു 4 മാസം മുൻപ് ആരോപണമുന്നയിച്ചിരുന്നു. കോർപറേഷന്റെ സ്ഥിരം സമിതികളുടെ ചെയർമാൻമാർക്ക് നൽകാനാണ് ഈ പണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാദം. ഇക്കാര്യം കോർപറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയാവുകയും മേയർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അന്വേഷണം കാര്യമായി എവിടെയും എത്തിയില്ല എന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലും ഒരു റവന്യൂ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ചില സ്ഥലം മാറ്റങ്ങളൊക്കെ നടക്കുകയും ചെയ്തു.
എവിടെത്തൊട്ടാലും പണം കിട്ടുമെന്നതാണ് കോർപറേഷനിലെ അഴിമതിക്ക് പ്രധാന കാരണം. ബിൽഡിങ് പെർമിറ്റ്, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് പുതുക്കലിന് ആരോഗ്യവകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ്, അനധികൃത കെട്ടിടങ്ങൾ നമ്പരിടുന്നതിന്, അവ അധികൃതമാക്കുന്നതിന് തുടങ്ങി നഗരത്തിലെ നിർമാണവുമായി ബന്ധപ്പെട്ട് കാശൊഴുകും. വീടോ കെട്ടിടമോ എന്തു നിർമിച്ചാലും ഏതെങ്കിലും വിധത്തിലുള്ള ലംഘനങ്ങൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർക്കറിയാം. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് പണമൊഴുകും.
ഇത്തരത്തിൽ പണം വാങ്ങിയാലും കാര്യങ്ങൾ നടത്തിത്തരും എന്നതാണ് സ്വപ്നയെക്കുറിച്ച് പൊതുവേ പറയാറുള്ളത്. സ്വപ്ന കൈക്കൂലി വാങ്ങുന്നെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. തൃപ്പൂണിത്തറ സ്വദേശിയും എൻജിനിയറിങ് കൺസൾട്ടൻസി ഉടമയുമാണ് സ്വപ്നക്കെതിരായ പരാതിക്കാരൻ. പ്രവാസിയായ ഇയാൾ പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീർണവും അഞ്ച് കെട്ടിട നമ്പറുകളും വരുന്ന കെട്ടിടത്തിന്റെ പെർമിറ്റിനായി ജനുവരി മാസം 30-നാണ് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നത്.
പിന്നീടാണ് ഒരോ നിലയ്ക്കും 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടത്. ഒടുവിൽ 15,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. കെട്ടിട ഉടമ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും അവർ നിരീക്ഷണം തുടങ്ങുകയും ചെയ്തു. സാധാരണ വിശ്വസ്തരായ ഏജന്റുമാരാണ് സ്വപ്നയ്ക്കു വേണ്ടി പണം വാങ്ങാറുള്ളത്. എന്നാൽ പിറ്റേന്ന് മേയ് ദിനമായതിനാൽ തൃശൂരുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പണം വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇത്തരത്തിൽ സ്വപ്ന പറഞ്ഞ മൂന്നിടത്ത് വിജിലൻസ് നൽകിയ പണവുമായി കെട്ടിടം ഉടമ എത്തിയെങ്കിലും സ്വപ്ന വന്നില്ല. ഒടുവിൽ മൂന്നു മക്കളുമൊത്ത് കാറോടിച്ച് വൈറ്റിലയിലെ പൊന്നുരുന്നി പാലത്തിനടുത്തെത്തി കൈക്കൂലി വാങ്ങാനായിരുന്നു സ്വപ്നയുടെ തീരുമാനം. ഇങ്ങനെ പണം വാങ്ങവേയാണ് വിജിലൻസ് പിടികൂടിയത്.