വീണയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്, കള്ളക്കളി വെളിച്ചത്തുവരുന്നു


മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് ഐടി കമ്പനി ഉടമയുമായ വീണ വിജയനെതിരായ ആരോപണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണയും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എലും തമ്മിലുണ്ടാക്കിയ കാരാറിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതേക്കുറിച്ചുള്ള ദുരൂഹത വര്‍ധിക്കുകയാണ്. 1.72 കോടി രൂപ മൂന്നു വര്‍ഷത്തിനിടെ എന്തിന് നല്‍കിയെന്ന് കമ്പനിയും, പണം ഈടാക്കാനുള്ള സേവനമെന്തെന്ന് വീണയും പുറത്തുപറയേണ്ടിവരും.
tRootC1469263">വീണയും അവരുടെ കമ്പനിയും സിഎംആര്‍എല്ലും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട് ഐ ടി ഡിപാട്ട്‌മെന്റ് ഇന്ററിം ബോഡിന്റെ സെറ്റില്‍മെന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായ വിവരങ്ങളുണ്ട്.
2017 ലാണ് ഇരു കൂട്ടരും കരാറില്‍ ഏര്‍പ്പെടുന്നത്. കരാര്‍ പ്രകാരം പ്രകാരം ഓഫീസിലേക്കും ഫാക്റ്ററിയിലേക്കും ആവശ്യമായ സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കാനും പിന്നീടത് മാനേജ് ചെയ്യാനുമാണ് പണം നല്‍കിയതെന്ന് പറയുന്നു. എന്നാല്‍, കമ്പനിക്കായി യാതൊരു സോഫ്‌റ്റ്വെയറും വീണയോ അവരുടെ കമ്പനിയോ വികസിപ്പിച്ചിട്ടില്ലെന്നാണ് സിഎംആര്‍എല്‍ ജീവനക്കാരുടെ മൊഴി.

ആദായ നികുതി വകുപ്പ് കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ സിഎംആര്‍എല്‍ കമ്പ്യൂട്ടറുകളില്‍ കാര്യമായ സോഫ്‌റ്റ്വെയറുകളൊന്നും കണ്ടെത്തിയില്ല. സിഎംആര്‍എല്ലും ഇക്കാര്യം സമ്മതിക്കുന്നു. ഇവരുടെ സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചത് ഐ ടി വിഭാഗം മാനേജരായ ചന്ദ്രശേഖരന്‍, സീനിയര്‍ ഐ ടി ഓഫീസര്‍ ആയ അഞ്ജു എന്നിവരടങ്ങുന്ന ടീം ആണ്. അവര്‍ തന്നെയാണ് ഇത് മാനേജ് ചെയ്യുന്നതും.
ഐ ടി സംബന്ധമായ എല്ലാ ജോലികളും ചെയ്തിരുന്നത് താനോ അഞ്ജുവോ ആയിരുന്നെന്ന് ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുള്ള ഒരു ഏജന്‍സിയുടേയും സഹായം ഐ ടി സംബന്ധമായ ഒന്നിനും സ്വീകരിച്ചിരുന്നില്ല എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. അതായത് വീണയോ അവരുടെ കമ്പനിയോ പുറത്തുള്ള മറ്റേതെങ്കിലും കമ്പനികളോ എന്തെങ്കിലും രീതിയിലുള്ള ഐ ടി സേവനം നല്‍കിയതായി തെളിവില്ല. അങ്ങനെയൊരു സാധ്യതയെ പോലും സാധൂകരിക്കുന്ന സോഫ്റ്റ് വെയറോ മൊഴികളോ ഇല്ല.
പ്രതിമാസം 8 ലക്ഷം രൂപയോളമാണ് വീണയ്ക്കും കമ്പനിക്കും യാതൊരു സേവനും നല്‍കാതെ നല്‍കിയതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. 1.7 കോടിയിലധികം രൂപയാണ് എക്‌സാലോജിക് കമ്പനി വാങ്ങിയത്. വാര്‍ഷിക മെയിന്റനന്‍സിനായല്ല കരാറെന്നും സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കാനും പരിപാലിക്കാനുമുള്ള കരാറായിരുന്നു അതെന്നും എന്നാല്‍ യാതൊരു സോഫ്‌റ്റ്വെയറും നല്‍കിയിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ എന്തിനുവേണ്ടിയാണ് വീണ പണം വാങ്ങിയതെന്ന് അവര്‍ തന്നെ തുറന്നുപറയേണ്ടതാണ്.
ഒരു സേവനവും ഉല്‍പന്നവും നല്‍കാതെ ഒരു കമ്പനിക്കോ വ്യക്തിക്കോ മറ്റൊരു കമ്പനി കരാര്‍ നല്‍കിയെങ്കില്‍ അതിന് പിന്നിലെ താല്‍പര്യങ്ങള്‍ എന്തൊക്കെയാകുമെന്ന് ജനങ്ങള്‍ മനസിലാക്കും. മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാര്യയുമാണ് വീണയെന്നത് കരാറിലെ ദുരൂഹത വര്‍ധിപ്പിക്കകയും ചെയ്യുന്നു.
വീണ ഇനി സേവനം നല്‍കിയെന്നാണ് അവകാശപ്പെടുന്നതെങ്കില്‍ അത് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കും. അതുമായ ബന്ധപ്പെട്ട മെയിലുകളും സപോര്‍ട്ട് ടിക്കറ്റ്, സെക്യൂരിറ്റി പാച്ചസ് അപ്ലൈ ചെയ്തതിന്റെ വിശദാംശങ്ങള്‍, സോഫ്റ്റ് വെയര്‍ ഇന്‍വെന്റോറി അങ്ങനെ അനവധിയായ രേഖകളും തെളിവുകളും ഉണ്ടാവും. ഇവയൊക്കെയും അവര്‍ക്ക് പുറത്തുവിടാം.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന അക്കൗണ്ടിങ്ങിലെ തരികിടകള്‍ വഴി 135 കോടിയോളം നികുതി വെട്ടിച്ചെന്നതായിരുന്നു സി എം ആര്‍ എല്‍ എന്ന കമ്പനിക്കെതിരായ ആദായ നികുതി വകുപ്പിന്റെ ആരോപണം. ഇത്തരമൊരു കമ്പനി സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം പണം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണയ്ക്കും കമ്പനിക്കും യാതൊരു സേവനവും നല്‍കാതെ പണം നല്‍കിയത് എന്തിനെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. നിയമാനുസൃതമായ കരാറാണെന്നും ബാങ്കുവഴിയാണ് പണം വാങ്ങിയതെന്നുമുള്ള സിപിഎമ്മിന്റെ ന്യായീകരണവും ഇവിടെ വിലപ്പോകില്ല.