മുഖ്യമന്ത്രിയാകാന്‍ റീല്‍സ് യുദ്ധവുമായി നേതാക്കള്‍, വാക്കേറ്റവും തമ്മിലടിയുമായി അണികള്‍, ലീഗ് പിന്തുണയ്ക്കുന്നയാള്‍ മുഖ്യമന്ത്രിയാകും

VD Satheesan Ramesh Chennithala

ഓരോ നേതാവിന്റെയും കരുത്തും സ്വീകാര്യതയും തെളിയിക്കുന്ന മാസ്സ് ഡയലോഗുകളും ബിജിഎമ്മും ചേര്‍ത്തുള്ള റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുന്നണിയെ പ്രക്ഷുബ്ധമാക്കുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അണികള്‍ തമ്മിലുള്ള പോരാട്ടം മുറുകുകയാണ്.

വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരെ ഉയര്‍ത്തിക്കാട്ടി ആരാധകര്‍ നടത്തുന്ന റീല്‍സ് യുദ്ധം രാഷ്ട്രീയ കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു.

പരമ്പരാഗതമായ ഗ്രൂപ്പ് പോരുകളില്‍ നിന്ന് മാറി ഇത്തവണ ഡിജിറ്റല്‍ ഇടങ്ങളിലാണ് നേതാക്കള്‍ക്കായി അണികള്‍ ഏറ്റുമുട്ടുന്നത്. ഓരോ നേതാവിന്റെയും കരുത്തും സ്വീകാര്യതയും തെളിയിക്കുന്ന മാസ്സ് ഡയലോഗുകളും ബിജിഎമ്മും ചേര്‍ത്തുള്ള റീല്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്.

ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സാപ്പ് സ്റ്റാറ്റസുകളിലും നേതാക്കളുടെ അനുയായികള്‍ പരസ്പരം പോരടിക്കുന്നത് പാര്‍ട്ടിക്ക് തലവേദനയാകുന്നുണ്ട്. സ്വന്തം നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ മറ്റു നേതാക്കളെ തെറിവിളിക്കുന്നതും പതിവായിരിക്കുകയാണ്. ഇത് മുന്നണിയുടെ ഐക്യത്തെ ബാധിച്ചേക്കും. ഗ്രൂപ്പിസം പരസ്യമായി പ്രകടിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും അണികള്‍ക്കിടയില്‍ അത് പ്രായോഗികമാകുന്നില്ല.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിന്റെ പിന്തുണ ആര്‍ക്കാണോ, അവര്‍ക്കായിരിക്കും മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിയുക എന്നതുറപ്പാണ്. ലീഗ് ആരെ പിന്തുണയ്ക്കുന്നു എന്നത് യുഡിഎഫ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ടുതന്നെ ലീഗ് നേതാക്കളെ നേരിട്ടും ഫോമിലൂടെയും ബന്ധപ്പെടുകയാണ് മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന നേതാക്കള്‍.

മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ കഴിയുന്ന, ഘടകകക്ഷികളുമായി നല്ല ബന്ധമുള്ള നേതാവിനെയാകും ലീഗ് താല്പര്യപ്പെടുക. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുമായുള്ള വ്യക്തിപരമായ അടുപ്പവും ഈ തീരുമാനത്തില്‍ നിഴലിക്കും.

ലീഗ് തീരുമാനം അനുസരിച്ചാകും ഹൈക്കമാന്‍ഡും തീരുമാനം എടുക്കുക. എങ്കിലും, താഴെത്തട്ടിലുള്ള അണികളുടെ വികാരം തള്ളിക്കളയാന്‍ അവര്‍ക്കും കഴിയില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഡി സതീശനാകും മുന്‍ഗണന. അതേസമയം, മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ടേം അടിസ്ഥാനത്തില്‍ സ്ഥാനം നല്‍കാനും തീരുമാനിച്ചേക്കും.

ചുരുക്കത്തില്‍, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി പദത്തിനായി വലിയ രീതിയിലുള്ള വടംവലികള്‍ നടക്കുമെന്ന് ഉറപ്പാണ്. അണികള്‍ക്കിടയിലെ ഈ ഡിജിറ്റല്‍ യുദ്ധം വരാനിരിക്കുന്ന വലിയൊരു രാഷ്ട്രീയ മത്സരത്തിന്റെ ട്രെയിലര്‍ മാത്രമാണ്.
 

Tags