കേന്ദ്രമന്ത്രി പറയുന്നത് പച്ചക്കള്ളം, അക്കമിട്ട് പൊളിച്ചടുക്കി തോമസ് ഐസക്, ഇനിയും കിട്ടാനുണ്ട് സഹസ്രകോടികള്‍

Thomas Isaac
Thomas Isaac

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. കേരളത്തിന് തരാനുള്ള കുടിശ്ശികയെല്ലാം കൊടുത്തു തീര്‍ത്തെന്ന കേന്ദ്രമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

tRootC1469263">

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


കേന്ദ്രത്തില്‍ നിന്നും കേരളത്തിനു കിട്ടാനുള്ള കുടിശിക എത്ര? നിര്‍മ്മലാ സീതാരാമന്‍ പറയുന്നു കുടിശികയൊക്കെ തീര്‍ന്നൂവെന്ന്. ഇനി കിട്ടാനുള്ളത് കേരളം മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതുകൊണ്ട് മാത്രമാണെന്നാണ്. തീര്‍ത്ത കുടിശിക ഏതാണെന്നോ?

വയോജന പെന്‍ഷന്‍ 200-300 രൂപ വീതം 5.88 ലക്ഷം പേര്‍ക്കു നല്‍കുന്നുണ്ട്. ഇവര്‍ക്കു കേരളം നല്‍കുന്നത് പ്രതിമാസം 1600 രൂപ വീതമാണ്. ഇവര്‍ക്കു പുറമേ മറ്റൊരു 55-60 ലക്ഷം ഗുണഭോക്താക്കള്‍ക്കും കേരളം പെന്‍ഷന്‍ നല്‍കുന്നുണ്ട്. കേന്ദ്ര സഹായം രണ്ടുവര്‍ഷമായി കുടിശികയിലായിരുന്നു. 700 കോടി രൂപയായിരുന്നു കുടിശിക. അതില്‍ 500 കോടി രൂപ ഒരാഴ്ച മുമ്പ് അനുവദിച്ചു. ഇതാണ് വലിയ കേമത്തമായി കേന്ദ്ര ധനമന്ത്രി തിരുവനന്തപുരത്തു വീമ്പിളക്കിയത്. ഇതു കിഴിച്ചാലും 5000-ത്തില്‍പ്പരം കോടി രൂപ ഇനിയും കേരളത്തിനു കിട്ടാനുണ്ട്. അവയുടെ കണക്ക് ഇങ്ങനെ:

യുജിസി ശമ്പള പരിഷ്‌കരണ കുടിശിക  750 കോടി രൂപ
നഗരവികസന ഗ്രാന്റ്  700 കോടി രൂപ
ഗ്രാമവികസന ഗ്രാന്റ്  760 കോടി രൂപ
ഭക്ഷ്യസുരക്ഷാ പദ്ധതി  790 കോടി രൂപ
ദുരിതാശ്വാസ സഹായം  138 കോടി രൂപ
സ്റ്റേറ്റ് ഡിസാസ്റ്റര്‍ ഫണ്ട്  69 കോടി രൂപ
ക്യാപിറ്റന്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസിസ്റ്റന്‍സ്  1925 കോടി രൂപ
അങ്ങനെ മൊത്തം 5132 കോടി രൂപ

എന്തെങ്കിലും നൊടുക്കു ന്യായം പറഞ്ഞ് കേരളത്തിനു ലഭിക്കാനുള്ള തുക പിടിച്ചുവയ്ക്കുകയെന്നതു പതിവാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഏജിയുടെ അവസാന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നു പറഞ്ഞ് ജി.എസ്.ടി നഷ്ടപരിഹാരത്തുക ഇപ്പോഴും സെറ്റില്‍ ചെയ്തിട്ടില്ല.

ധനകാര്യ കമ്മീഷന്റെ തീര്‍പ്പുപ്രകാരമുള്ള ധനസഹായത്തില്‍ ഗണ്യമായ കുറവുവന്നവേളയിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതിനുവേണ്ടി ആസൂത്രിതമായി ബജറ്റിനു പുറത്ത് സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പകള്‍ സംബന്ധിച്ച ഇതുവരെ പിന്തുടര്‍ന്ന നിലപാട് കേന്ദ്രം തിരുത്തിയത്. ഇതുമൂലമുള്ള സംസ്ഥാനത്തെ ധനപ്രതിസന്ധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമുണ്ടെന്നുവയ്ക്കാം. അതു കോടതിയില്‍ തീര്‍പ്പുണ്ടാകട്ടെ.

എന്നാല്‍ തര്‍ക്കമില്ലാത്ത കാര്യമാണല്ലോ മേല്‍പ്പറഞ്ഞ അര്‍ഹതപ്പെട്ട കേന്ദ്ര സഹായം. അവപോലും കൃത്യമായി നല്‍കുന്നതിനുള്ള സമീപനമല്ല കേന്ദ്രം കൈക്കൊള്ളുന്നത്. പ്രതിസന്ധിയെ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിനുവേണ്ടി ധനസഹായം പരമാവധി കുടിശിക വരുത്താനുള്ള കുത്സിതനീക്കങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

 

Tags