യുഎഇയില്‍ തെയ്യം കെട്ടിയവര്‍ക്ക് നാട്ടില്‍ അപ്രഖ്യാപിത വിലക്ക്, ഒടുവില്‍ ഖേദം പ്രകടിപ്പിച്ചു

Theyyam Ajman
Theyyam Ajman

ഭക്തിയോടെയും തന്മയത്വത്തോടെയും പൂജാസമ്പ്രദായ പ്രകാരവും കെട്ടിയാടുന്ന തെയ്യം അജ്മാനില്‍ കെട്ടിയാടിയത് വലിയ വിവാദമായിരുന്നു.

കണ്ണൂര്‍: തറവാട്ട് സ്ഥാനങ്ങളിലും കാവുകളിലുമെല്ലാം കെട്ടിയാടപ്പെടുന്ന തെയ്യം യുഎഇയിലെ അജ്മാനില്‍ കെട്ടിയാടിവര്‍ ഖേദം പ്രകടിപ്പിച്ചു. വടക്കേ മലബാറിലെ മലയാളികളുടെ സംഘടനയായ വിന്നേഴ്സ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ക്ലബ്ബ് മൈതാനത്ത് തെയ്യം കെട്ടിയാടിച്ചത്. വടക്കേമലബാറുകാരുടെ പ്രധാന തെയ്യങ്ങളില്‍ ഉള്‍പ്പെടുന്ന കടവാങ്കോട്ട് മാക്കവും മക്കളും, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, ശാസ്തപ്പന്‍ തുടങ്ങിയ തെയ്യങ്ങളും നവംബര്‍ 24ന് കെട്ടിയാടിച്ചു.

ഭക്തിയോടെയും തന്മയത്വത്തോടെയും പൂജാസമ്പ്രദായ പ്രകാരവും കെട്ടിയാടുന്ന തെയ്യം അജ്മാനില്‍ കെട്ടിയാടിയത് വലിയ വിവാദമായിരുന്നു. ആചാരങ്ങള്‍ പാലിച്ച് പവിത്രതയോടെ കാവുകളിലും ക്ഷേത്രങ്ങളിലും തറവാട്ടുസ്ഥാനങ്ങളിലും കെട്ടിയാടുന്ന തെയ്യത്തെ മറ്റൊരു രാജ്യത്ത് എത്തിച്ചത് ബിസിനസ് ലക്ഷ്യമാക്കിയാണെന്ന് ഒരുവിഭാഗം തെയ്യം കലാകാരന്മാര്‍ ചൂണ്ടിക്കാട്ടി.

തെയ്യത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തിയും ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയുമാണ് അജ്മാനില്‍ തെയ്യം കെട്ടിയാടിച്ചതെന്നാണ് ആരോപണം. വിശ്വാസികളെ മുഴുവന്‍ നോക്കുകുത്തികളാക്കിയാണ് പ്രധാന തെയ്യക്കോലങ്ങള്‍ കെട്ടിയാടിച്ചതെന്ന് വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ വെളിച്ചപ്പാട് പരിപാലന സംഘം ജില്ലാ പ്രസിഡന്റ് വേണു അയ്യങ്കാവ് പറഞ്ഞു.

അജ്മാനിലെ തെയ്യത്തിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളില്‍ തെയ്യം കെട്ടിയാടിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. യുഎഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ യുകെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും കളിയാട്ട മഹോത്സവം സംഘടിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും വിവാദത്തെ തുടര്‍ന്ന് തെയ്യം കലാകാരന്മാര്‍ പിന്മാറി.

ഇ പി നാരായണപ്പെരുവണ്ണാനാണ് അജ്മാനില്‍ പ്രധാന അമ്മദൈവമായ കടവാങ്കോട്ട് മാക്കത്തിന്റെ കോലധാരിയായത്. ബാലകൃഷ്ണ പെരുമലയന്‍, കുഞ്ഞിരാമപ്പണിക്കര്‍, അര്‍ജുനന്‍, പുരുഷോത്തമന്‍, രാജന്‍, പ്രകാശന്‍, വിജേഷ്, ചന്ദ്രന്‍, ഷൈജു, പ്രസൂണ്‍, ബിജു, ജയരാജന്‍, പ്രേമരാജന്‍ തുടങ്ങിയവരും കേരളത്തില്‍നിന്ന് കളിയാട്ടത്തിനായി ഗള്‍ഫ് രാജ്യത്തെത്തി.

അജ്മാനില്‍ തെയ്യം കെട്ടിയാടിവര്‍ക്ക് നാട്ടില്‍ അപ്രഖ്യാപിത വിലക്ക് വന്നതോടെയാണ് ഖേദപ്രകടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്തമായ കാവുകളില്‍ തെയ്യം കെട്ടിയാടുന്ന നാരായണപ്പെരുവണ്ണാന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനമാണ് ഇപ്പോഴത്തെ ഖേദപ്രകടനത്തിനിടയാക്കിയത്.

വീടുകളിലും വയല്‍തിറയായും കെട്ടിയാടി വരുന്നതെയ്യങ്ങളാണെന്ന സങ്കല്പത്തിലായിരുന്നു തെയ്യങ്ങളെ കെട്ടിയാടാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് കോലധാരികളും സഹപ്രവര്‍ത്തകരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു മൂലം വിവിധ സമുദായങ്ങളിലെ വിശ്വാസികള്‍ക്കും സ്ഥാനികര്‍ക്കും ഏറെ വേദനയും പ്രതിഷേധവും ഉണ്ടായി എന്നത് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയുണ്ടായെന്നും, ബോധപൂര്‍വ്വമല്ലാത്ത ഞങ്ങളുടെ ഈ പ്രവൃത്തി മൂലം വടക്കേ മലബാറിലെ തെയ്യവിശ്വാസി സമൂഹത്തിനുണ്ടായ വിഷമങ്ങള്‍ക്ക് ഖേദംപ്രകടിപ്പിക്കുന്നു എന്നുമാണ് ഇവര്‍ അറിയിച്ചത്. ഇത്തരംപ്രവൃത്തികള്‍ ഭാവിയില്‍ ഞങ്ങളുടെ ഭാഗത്ത് നിന്നുമാവര്‍ത്തിക്കില്ലെന്നും ക്ഷേത്ര സ്ഥാനികര്‍ക്കും വിശ്വാസികള്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തു.

 

Tags