തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ക്രിസ്ത്യന്‍ വിശ്വാസിയെ പ്രസിഡന്റാക്കിയതിലൂടെ കോണ്‍ഗ്രസ് നടത്തിയത് തന്ത്രപൂര്‍വമായ നീക്കം, സഭയുടെ ആഗ്രഹം നിറവേറ്റി, ബിജെപിക്ക് കിട്ടിയ അപ്രതീക്ഷിത പ്രഹരം

Sunny Joseph KPCC President
Sunny Joseph KPCC President

ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനം ചെറുക്കുകയും കോണ്‍ഗ്രസ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. 2023-ലെ 'സ്‌നേഹ യാത്ര' മുതല്‍ ബിജെപി ക്രിസ്ത്യന്‍ സമുദായത്തിലേക്ക് ശക്തമായ പ്രവേശനം നടത്തിയിട്ടുണ്ട്.

കൊച്ചി: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ കേരളത്തിലെ പിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ഹൈക്കമാന്‍ഡിന്റെ തീരുമാനം തന്ത്രപൂര്‍വമായ നീക്കമാണെന്ന് വിലയിരുത്തല്‍.

മെയ് 8-നാണ്, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികര്‍ജുന്‍ ഖാര്‍ഗെ, കെ. സുധാകരനെ മാറ്റി അഡ്വ. സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചത്. തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ നേതാക്കള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് ഈ രീതിയിലൊരു നിര്‍ണായക തീരുമാനമെടുത്തതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.

കേരളത്തിന്റെ ജനസംഖ്യയില്‍ ഏകദേശം 19% ക്രിസ്ത്യാനികളാണ്. പ്രത്യേകിച്ച് എറണാകുളം, കോട്ടയം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ അവര്‍ നിര്‍ണായക വോട്ടര്‍ വിഭാഗമാണ്. പേരവൂര്‍ എംഎല്‍എയും ക്രിസ്ത്യാനിയുമായ സണ്ണി ജോസഫ്, ഈ സമുദായവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിവുള്ള നേതാവായി കണക്കാക്കപ്പെടുന്നു.

2025-ലെ വഖഫ് (ഭേദഗതി) ബില്‍ വിവാദത്തെ തുടര്‍ന്ന്, മുനമ്പം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെ നഷ്ടപ്പെടുമെന്നതിനാല്‍, കോണ്‍ഗ്രസിന് ക്രിസ്ത്യന്‍ പിന്തുണ നിലനിര്‍ത്തുക വെല്ലുവിളിയായിരുന്നു. കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ഭൂമി അവകാശവാദങ്ങളെ എതിര്‍ത്ത ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ബില്‍ പിന്തുണച്ചിരുന്നു. സണ്ണി ജോസഫിന്റെ നിയമനം, വിശ്വാസം വീണ്ടെടുക്കാനും കോണ്‍ഗ്രസ് മുസ്ലീം താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയെന്ന ധാരണയെ മറികടക്കാനുമുള്ള ശ്രമം കൂടിയാണ്.

ബിജെപിയുടെ ക്രിസ്ത്യന്‍ പ്രീണനം ചെറുക്കുകയും കോണ്‍ഗ്രസ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു. 2023-ലെ 'സ്‌നേഹ യാത്ര' മുതല്‍ ബിജെപി ക്രിസ്ത്യന്‍ സമുദായത്തിലേക്ക് ശക്തമായ പ്രവേശനം നടത്തിയിട്ടുണ്ട്. മുനമ്പം ഭൂമി തര്‍ക്കത്തില്‍ ബിജെപി ക്രിസ്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് പിന്തുണ നല്‍കി, വഖഫ് (ഭേദഗതി) ബില്‍ പാസായതിനു ശേഷം മുനമ്പത്തെ 50 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരുന്നു.

കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ക്കു കൂടി സ്വീകാര്യനായ വ്യക്തി പ്രസിഡന്റാകുന്നതോടെ തൃശൂര്‍ പോലുള്ള മേഖലകളില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

എ കെ ആന്റണിയുടെ രാഷ്ട്രീയ വിരമിക്കലിനും ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനും ശേഷം കോണ്‍ഗ്രസിന് പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളുടെ അഭാവം അനുഭവപ്പെടുന്നുണ്ടായിരുന്നു. അഭിഭാഷകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ സണ്ണി ജോസഫ് ഈ വിടവ് നികത്തുമെന്നാണ് പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നത്.

മുന്‍ മൂന്ന് കെപിസിസി അധ്യക്ഷന്മാര്‍രായ വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, സുധാകരന്‍ എന്നിവര്‍ ഈഴവ സമുദായത്തില്‍ നിന്നായിരുന്നു. സണ്ണി ജോസഫിന്റെ നിയമനം സമുദായ പ്രാതിനിധ്യം സന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട്, കോണ്‍ഗ്രസ് ഐക്യം വര്‍ദ്ധിപ്പിക്കേണ്ട സമയമാണിത്. ആന്റോ ആന്റണി, റോജി എം. ജോണ്‍ എന്നിവരെ മറികടന്ന് സണ്ണി ജോസഫിനെ തിരഞ്ഞെടുത്തത്, വി.ഡി. സതീശനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണകൊണ്ടുകൂടിയാണ്.

വഖഫ് ബില്ലിനെ എതിര്‍ത്തതിനും മുനമ്പം വിഷയത്തില്‍ രാഷ്ട്രീയ നേട്ടത്തിനായി പ്രശ്‌നം നീട്ടിയെന്ന ആരോപണത്തിനും പുറമെ, എല്‍ഡിഎഫിനും ക്രിസ്ത്യന്‍ വോട്ടര്‍മാരുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. സണ്ണി ജോസഫിന്റെ നേതൃത്വം എല്‍ഡിഎഫിനെ മധ്യകേരളത്തില്‍ മുസ്ലീം-ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ നിന്നും അകറ്റിയേക്കും.

കരളത്തിന്റെ രാഷ്ട്രീയം പരമ്പരാഗതമായി മതനിരപേക്ഷ സഖ്യങ്ങളാല്‍ പേരുകേട്ടതാണ്. എന്നാല്‍, ബിജെപിയുടെ സാമുദായിക പ്രീണനം മുനമ്പത്ത് കണ്ടതുപോലെ ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങള്‍ തമ്മില്‍ പുതിയ വിള്ളലുകള്‍ സൃഷ്ടിക്കും. സണ്ണി ജോസഫിന്റെ നേതൃത്വം മതനിരപേക്ഷത ഊട്ടിഉറപ്പിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

സണ്ണി ജോസഫ് പ്രസിഡന്റായതോടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും, പ്രത്യേകിച്ച് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍, കോണ്‍ഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയേക്കും.

അതേസമയം, സണ്ണി ജോസഫിന്റെ വരവ് കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. ക്രിസ്ത്യന്‍ വോട്ടര്‍മാരെ വീണ്ടെടുക്കാന്‍ സണ്ണി ജോസഫിന്റെ നിയമനത്തിലൂടെ ഒരു പരിധിവരെ കഴിയുമെങ്കിലും കേരളത്തിന്റെ സങ്കീര്‍ണമായ സാമൂഹിക ഡൈനാമിക്‌സിന് ഇത് പൂര്‍ണ പരിഹാരമല്ല. ഈ നീക്കം സാമുദായിക പ്രീണനമായി മുസ്ലീം വോട്ടര്‍മാരോ മതനിരപേക്ഷ ബുദ്ധിജീവികളോ കണക്കാക്കിയാല്‍, കോണ്‍ഗ്രസിന് വോട്ടുചോര്‍ച്ചയുണ്ടാക്കാനും സാധ്യതയുണ്ട്. ബിജെപിയുടെ ആക്രമണോത്സുക പ്രചാരണവും എല്‍ഡിഎഫിന്റെ ഭരണനേട്ടങ്ങളും എതിര്‍ക്കാന്‍ സണ്ണി ജോസഫിന് കഴിയുമോ എന്നും ചിലര്‍ സംശയിക്കുന്നു.

Tags