പാതിവില സ്‌കൂട്ടര്‍ സോളാറിനേക്കാള്‍ വലിയ തട്ടിപ്പ്, സ്ത്രീ അല്ലാത്തതിനാല്‍ ഒരു ഗുമ്മില്ല, പരാതിയോ പ്രതിഷേധമോ ഇല്ലാതെ പ്രതിപക്ഷം, താത്പര്യമില്ലാതെ മാധ്യമങ്ങളും

Ananthu Krishnan Sairtha Nair
Ananthu Krishnan Sairtha Nair

ഒട്ടേറെ രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ വെളിപ്പെടുത്തിയതോടെ 1,000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് അനുമാനം.

കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളില്‍ നന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസ് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒട്ടേറെ രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ വെളിപ്പെടുത്തിയതോടെ 1,000 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് അനുമാനം.

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും പ്രമുഖ നേതാക്കള്‍ ലക്ഷക്കണക്കിന് രൂപയാണ് അനന്തുവില്‍ നിന്നും കൈപ്പറ്റിയത്. നിയമസഹായം എന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് 46 ലക്ഷത്തോളം രൂപ വാങ്ങി. ഡീന്‍ കുര്യാക്കോസ് എംപി 45 ലക്ഷം രൂപയും മാത്യു കുഴല്‍നാടന്‍ 7 ലക്ഷം രൂപയുമാണ് വാങ്ങിയതായി പറയുന്നത്. ചില സിപിഎം പ്രാദേശിക നേതാക്കളുടെ പേരുകളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനന്തു കൃഷ്ണനും കൂട്ടാകളികളും തട്ടിപ്പ് നടത്തിയിട്ടുണ്ട്. 5,000ത്തില്‍ അധികം സ്ത്രീകള്‍ ഇതിനകം പരാതി നല്‍കിക്കഴിഞ്ഞു എന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. ഒരു വ്യക്തിയില്‍ നിന്നും 60,000 രൂപ വീതമാണ് വാങ്ങുന്നത്. ബാക്കി തുക സബ്‌സിഡിയായി സ്‌കൂട്ടര്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

അപൂര്‍വം ചിലര്‍ക്ക് മാത്രം സ്‌കൂട്ടര്‍ നല്‍കി ഇതിന്റെ ചിത്രങ്ങള്‍ സഹിതം പ്രചരണം നടത്തിയാണ് സ്ത്രീകളെ വീഴ്ത്തിയത്. നല്‍കിയ സ്‌കൂട്ടറിന് യാതൊരു രേഖയും കിട്ടിയിട്ടില്ലെന്നാണ് സ്ത്രീകളുടെ ആരോപണം. മാത്രമല്ല, ഈ സ്‌കൂട്ടറുകള്‍ 4 മാസങ്ങള്‍ക്കുശേഷം തകരാറിലാവുകയും ചെയ്തു.

കോടിക്കണക്കിന് രൂപ തട്ടിയെടുത്തശേഷം അനന്തു കൃഷ്ണന്‍ ഇതില്‍ നിന്നും സ്ഥലവും ഫ്‌ളാറ്റുകളും വാങ്ങി. ഒരു പങ്ക് രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നല്‍കി. സായിഗ്രാമം ചാരിറ്റി നടത്തുന്ന ആനന്ദ് കുമാറിന് 2 കോടി രൂപ നല്‍കിയെന്ന് അനന്തു മൊഴി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് വലിയ ബന്ധങ്ങളുള്ള ഇദ്ദേഹമാണ് അനന്തുവിനെ പലര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂട്ടര്‍ തട്ടിപ്പിന്റെ ആഴം വര്‍ദ്ധിച്ചുവരവെ രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പാണ് വീണ്ടും ചര്‍ച്ചയാകുന്നത്. സോളാര്‍ പാനല്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളുടെ സഹായത്തോടെ പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത കേസ് യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായിരുന്നു.

സരിത നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കി. പല നേതാക്കളും സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തലാണ് സോളാര്‍ തട്ടിപ്പിനേക്കാള്‍ മാധ്യമശ്രദ്ധ നേടാന്‍ കാരണം.

സോളാര്‍ തട്ടിപ്പിന് സമാനമാണ് ഇപ്പോഴത്തെ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പും. എന്നാല്‍, പ്രതിസ്ഥാനത്ത് സ്ത്രീ അല്ലാത്തതിനാല്‍ മാധ്യമങ്ങള്‍ സോളാറിനോളം പ്രാധാന്യം ഇതിന് നല്‍കിയിട്ടില്ല. പ്രതിപക്ഷമാകട്ടെ ഇതിനെതിരെ പ്രതിഷേധിക്കന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ തട്ടിപ്പുമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കെ ആരൊക്കെ പ്രതിസ്ഥാനത്തെത്തുമെന്നത് കണ്ടറിയണം.

Tags