സനത് ജയസൂര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം ആളുമാറിയല്ല, തെളിവുകള്‍ പുറത്ത്

jayasurya
jayasurya

കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷക പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച നടന്‍ ജയസൂര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ ഫേസ്ബുക്കില്‍ ഒരുവിഭാഗം സൈബറാക്രണം നടത്തിയിരുന്നു. നടന്‍ ജയസൂര്യയ്‌ക്കെതിരെ ഇടതുപക്ഷ അണികള്‍ എന്നമട്ടിലായിരുന്നു ക്രിക്കറ്റ് താരത്തിനെതിരെ കമന്റുകളുണ്ടായത്.

ജയസൂര്യയുടെ വിമര്‍ശനം സര്‍ക്കാരിനെതിരായ ആയുധമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് സാധിച്ചിരുന്നു. ജയസൂര്യയ്‌ക്കെതിരായ വിമര്‍ശനങ്ങളെ അധിക്ഷേപമെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് തമാശരൂപേണ ഒരുസംഘം സനത് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്.

ക്രിക്കറ്റ് താരത്തിന്റെ ഫേസ്ബുക്കിലുണ്ടായ മലയാളം കമന്റുകള്‍ വര്‍ധിച്ചതോടെ ജയസൂര്യയെ പോലും തിരിച്ചറിയാത്തവരാണ് ഇടതുപക്ഷ അനുകൂലികളെന്ന് പ്രചരണമുണ്ടായി. സംഭവം ഉടന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. നടന്‍ ജയസൂര്യയെ തിരിച്ചറിയാനാകാതെ സനത് ജയസൂര്യയുടെ പോസ്റ്റില്‍ സൈബറാക്രണം എന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍.

ക്രിക്കറ്റര്‍ സനത് ജയസൂര്യയേയും നടന്‍ ജയസൂര്യയേയും കണ്ടാല്‍ തിരിച്ചറിയാത്തവരല്ല മലയാളികള്‍ എന്ന് ഏവര്‍ക്കും അറിയാം. കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന ജയസൂര്യയെ തിരിച്ചറിയാനാകാതെ സനത് ജയസൂര്യയുടെ ഫേസ്ബുക്കില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത അതുകൊണ്ടുതന്നെ കെട്ടിച്ചമച്ചതെന്ന് വ്യക്തം. കമന്റിട്ടവരില്‍ ഭൂരിഭാഗംപേരും വലതുപക്ഷ രാഷ്ട്രീയ പ്രചാരകരുമാണെന്നത് സംഭവം ആസൂത്രിതമാണെന്നതിന് തെളിവാണ്.

സനത് ജയസൂര്യയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കമന്റു ചെയ്തതെന്ന് ഭൂരിഭാഗം കമന്റുകളില്‍ നിന്നും വ്യക്തവുമാണ്. എന്നാല്‍, സിപിഎം അണികളെ ജയസൂര്യയെ തിരിച്ചറിഞ്ഞില്ലെന്ന് പരിഹസിക്കാന്‍ വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയായിരുന്നു.കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാര്‍ത്തകള്‍ ഏറ്റെടുത്ത് എതിരാളികളെ ട്രോളാന്‍ ഉപയോഗിച്ചത് മാധ്യമ വാര്‍ത്തകളുടെ വിജയവുമായി. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അതതുമാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്കുണ്ടാക്കുന്ന കോട്ടം ചെറുതൊന്നുമല്ല.

 

Tags