ഉപതെരഞ്ഞെടുപ്പിന് ചെലവാകുന്ന തുക അതിന് കാരണക്കാരായ പാര്‍ട്ടികളില്‍ നിന്നും ഈടാക്കണം, ജനങ്ങളുടെ നികുതിപ്പണത്തില്‍ കൈയ്യിടരുത്

Rahul Gandhi
Rahul Gandhi

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. വയനാട് ലോക്‌സഭയിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വയനാട് നിന്നും മത്സരിച്ച് ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നും ജയിച്ചിരുന്നു. റായ്ബറേലി നിലനിര്‍ത്തി വയനാട്ടില്‍ നിന്നും രാഹുല്‍ രാജിവെക്കുന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരനിന്നും ചേലക്കര എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് ജയിച്ചതിനാല്‍ ഈ നിയമസഭാ മണ്ഡലത്തിലേക്കും ഉടന്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും.

tRootC1469263">

മറ്റൊരു മണ്ഡലത്തില്‍ ജയിക്കുന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ രാജിവെച്ച ഒഴിവിലേക്ക് നടത്തുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മത്സരിക്കാന്‍ ഒട്ടേറെ നേതാക്കള്‍ ഉണ്ടെന്നിരിക്കെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ ഇതിനായി ചെലവഴിക്കേണ്ട തുക സര്‍ക്കാരിനെ സംബന്ധിച്ച് അധിക ചെലവാണ്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയോളം ചെവഴിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ വീണ്ടും പണം ചെലവഴിക്കണം. ജനങ്ങളുടെ നികുതിപ്പണമാണ് തെരഞ്ഞെടുപ്പിന് വേണ്ടിയും ചെലവഴിക്കുന്നത് എന്നതിനാല്‍ ഉപതെരഞ്ഞെടുപ്പ് ജനങ്ങളെ സംബന്ധിച്ചിടത്തോളം അമിതഭാരമാണ്. ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരം ചെലവുകള്‍ സാധാരണമാണെന്ന് വാദിക്കാമെങ്കിലും ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാവുന്നതല്ല.

ജനപ്രതിനിധികള്‍ രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ അതിന് കാരണക്കാരായ രാഷ്ട്രീയ കക്ഷിയില്‍ നിന്നും തെരഞ്ഞെടുപ്പിനുള്ള പണം ഈടാക്കാനുള്ള നിയമം കൊണ്ടുവരണമെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇത്തരമൊരു നിയമം ജനപ്രതിനിധികളെ മറ്റൊരു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയോ ഒരു വ്യക്തിതന്നെ വ്യത്യസ്ത മണ്ഡലങ്ങളില്‍ മത്സരിക്കുകയോ ചെയ്യുന്ന പ്രവണത ഇല്ലാതാക്കും. ഇതുവഴി സര്‍ക്കാരിന് ശതകോടികളുടെ അധികച്ചെലവ് ഒഴിക്കാനും സാധിക്കും.

 

Tags