മൊബൈല്‍ വാങ്ങി നല്‍കിയില്ല, വീടുവിട്ട കുട്ടിയെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ചു, സഹപാഠികള്‍ കഞ്ചാവ് വലി നിത്യമെന്ന് വെളിപ്പെടുത്തല്‍

child train
child train

കൊച്ചി: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറിങ്ങിയ പതിനഞ്ചുകാരനെ തന്ത്രപൂര്‍വം തിരികെയെത്തിച്ചെന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. നിയാസ് സിഎ എന്ന കൊച്ചി സ്വദേശിയാണ് കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് തിരികെ വരുമ്പോള്‍ കുട്ടിയെ കാണുന്നതും പിന്നീട് സംസാരിച്ച് പോലീസ് സ്‌റ്റേഷനിലെത്തിക്കുന്നതും.

കുട്ടിയെ കണ്ടുമുട്ടുന്നതുമുതല്‍ സ്‌റ്റേഷനിലെത്തിച്ചതുവരെയുള്ള സംഭവങ്ങള്‍ നിയാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് വീടുവിട്ടതെന്ന് കുട്ടി നിയാസിനോട് പറഞ്ഞു. കൂടാതെ, സ്‌കൂളിലെ മിക്ക കുട്ടികളും കഞ്ചാവ് വലിക്കാറുണ്ടെന്നും നിലമ്പൂര്‍ സ്വദേശിയായ കുട്ടി വെളിപ്പെടുത്തിയതായി നിയാസിന്റെ കുറിപ്പിലുണ്ട്.

നിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,


കഴിഞ്ഞ ദിവസം ഒരു പ്രധാന വിഷയമുണ്ടായി!
കണ്ണൂരില്‍ നിന്നും ഞാനെന്റെ ജോലി ആവശ്യവുമായി ബന്ധപ്പെട്ട് തിരികെ വരികയായിരുന്നു.
 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി ട്രെയിനില്‍ കോഴിക്കോട് വെച്ച് യാദൃശ്ചികമായി സുഹൃത്തായ റാഷിമിനെ കണ്ടുമുട്ടി. പിന്നീട് ഒരുമിച്ചായിരുന്നു യാത്ര. വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു വണ്ടി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. സമയം രാത്രി 8:20 ആയി. ഒരു ചെറിയ പയ്യന്‍ നോര്‍ത്തില്‍ നിന്നും ട്രെയിനില്‍ കയറി. കാഴ്ച്ചയില്‍ 15 വയസ്സ് തോന്നിക്കുകയുള്ളൂ.
റാഷിം അവനോട് ചോദിച്ച്    'നോര്‍ത്തില്‍ നിന്നും സൗത്തിലേക്ക് പോകാന്‍ ഈ ട്രെയിന്‍ കയറാന്‍ നീ എവിടെ നിന്നാണ് വന്നത് ?'
അവന്‍ പറഞ്ഞു  'ഞാന്‍ നേരത്തെ അപ്പുറത്ത് ബോഗിയില്‍ ഉണ്ടായിരുന്നു. ഞാന്‍ മറൈന്‍ഡ്രൈവിലേക്ക് പോവുകയാണ്,  സൗത്തില്‍ ഇറങ്ങിയാല്‍ മതിയല്ലോ' എന്ന്.
 അവന്റെ സംസാര രീതി കണ്ടപ്പോള്‍ സംശയം ഉടലെടുത്തു. അവനെ അടുത്തിരുത്തി റാഷിം ഒരുപാട് ചോദ്യങ്ങള്‍ അവനോട് ചോദിച്ചു കൊണ്ടിരുന്നു. എന്തിന് പോകുന്നു, എവിടെ പോകുന്നു കയ്യില്‍ കാശുണ്ടോ,ബാഗിനുള്ളില്‍ എന്താണ് അങ്ങനെ പലതും..
എനിക്ക് ആദ്യമേ കാര്യം മനസ്സിലായി ഇവന്‍ നാടുവിട്ടു വന്നിരിക്കുകയാണെന്ന് അപ്പോള്‍ ഞാന്‍ അവന്റെ ഉത്തരങ്ങള്‍ക്കൊക്കെ ശരിവെച്ചു കൊടുത്തു. റഷിം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവന്‍ ഉത്തരം കൊടുക്കുന്നുണ്ട്, എങ്കിലും എവിടെയോ ഒക്കെ അവന് പരിഭ്രമം ഉള്ളത് പോലെ. ഞാന്‍ അവനോടൊപ്പം ചേര്‍ന്ന് അവന്റെ പക്ഷത്താണെന്നും, അവന്‍ എന്നോട് ഒരു വിശ്വാസം വരുന്ന രീതിയിലേക്ക് ഞാന്‍ കൊണ്ടുവന്നെത്തിച്ചു.
അവന്റെ കയ്യില്‍ കാശില്ലാത്തതുകൊണ്ട് അവന്‍ ഒരു കാര്യം പറഞ്ഞു   'ഞാന്‍ ഒരു ഗൂഗിള്‍ പേ നമ്പര്‍ തരാം. അതിലേക്ക് ഒരു ഹായ് വിടോ നിങ്ങള്‍ എനിക്ക് ഭക്ഷണം കഴിക്കാനുള്ള പൈസയും വേറെ എന്തെങ്കിലും തന്നാല്‍ മതി നാളെ ഞാന്‍ നാട്ടില്‍ പോയിട്ട് ചേട്ടന് ഗൂഗിള്‍ പേ ചെയ്തു പൈസ തരാമെന്ന്'
ഞാനപ്പോ തന്നെ പറഞ്ഞു അതിനെന്താ സാരമില്ല നീ ഗൂഗിള്‍ പേ നമ്പര്‍ തരൂ. ഗൂഗിള്‍ പേ നമ്പര്‍ എന്ന രീതിയില്‍ നമ്പര്‍ വാങ്ങി അതില്‍ ഒരു മിസ്‌കോള്‍ അടിച്ചിട്ടു.
നേരത്തേ തന്നെ അവനറിയാതെ അവന്റെ ഫോട്ടോയും എടുത്തിരുന്നു.
അങ്ങനെ സൗത്ത് സ്റ്റേഷനില്‍ എത്തി ട്രെയിന്‍ ഇറങ്ങി നടക്കുന്നതിനിടെ അവനോട് പറഞ്ഞു  'തിരിച്ചു നീ ഗൂഗിള്‍ പേ ചെയ്തു തന്നില്ലെങ്കിലും വേണ്ടില്ല ഭക്ഷണം ഞങ്ങള്‍ വാങ്ങിച്ചു തരാം'. അങ്ങനെ നടക്കുന്നതിനിടെ റാഷിം അവനോട് പറഞ്ഞ്   'നീ നടന്നു പോകണ്ട, ഞങ്ങളുടെ രണ്ടുപേരുടെ കയ്യിലും ടൂവീലര്‍ ഉണ്ട്.'  
തന്റെ കയ്യില്‍ ലഗേജ് ഉള്ളതുകൊണ്ട് അവനെ എന്റെ വണ്ടിയില്‍ കയറ്റി. എന്നിട്ട് അവനോട് 'നിന്നെ ഞങ്ങള്‍ മറൈന്‍ഡ്രൈവില്‍ ഇറക്കി തരാം. ഭക്ഷണം നമുക്ക് ഒരുമിച്ച് കഴിക്കാം' എന്ന് പറഞ്ഞു.
 സത്യത്തില്‍ ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച കാര്യം തന്നെ റാഷിമിനും മനസ്സിലായി. എനിക്കും റാഷിമിനും ഒന്നും തന്നെ അവനെതിരെ സംസാരിക്കാനോ പ്ലാന്‍ ചെയ്യാനോ കഴിയുന്നുണ്ടായില്ല. കാരണം അവന്‍ അതറിഞ്ഞാല്‍ ഒരു പക്ഷേ ഞങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടും..പിന്നെ അവനെ ബലപ്പെടുത്തി കീഴ്‌പ്പെടുത്തേണ്ടി വരും.
പുറത്തിറങ്ങിയതിനു ശേഷം റാഷിമിന്റെ സഹോദരന്‍ വന്ന് ലഗേജ് വാങ്ങിക്കൊണ്ടുപോയി. ഞങ്ങള്‍ നേരെ അടുത്തുള്ള റസ്റ്റോറന്റിലേക്ക് നടന്നു. കയറും മുന്‍പ്പ് അവന് ഒരു സിഗരറ്റ് വലിക്കണമെന്ന് പറഞ്ഞു. റാഷിം അതിവിധഗ്ദ്ധമായി 'ഭക്ഷണം കഴിഞ്ഞിട്ട് വലിച്ചാല്‍ മതിയെടാ..' എന്ന് പറഞ്ഞു അവനെയും കൂട്ടി അകത്തു പോയി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത്. കൈ കഴുകാന്‍ പോകുന്നു എന്ന വ്യാജേനെ ഞാന്‍ പുറത്തേക്ക് പോയി. നേരത്തേ മിസ്സ്‌കാള്‍ ചെയ്തത് അവന്റെ ഗ്രാന്‍ഡ് ഫാദറിന്റെ ആയിരിന്നു. അതില്‍ നിന്നും 2 മിസ്സ്‌കാള്‍ എനിക്കും വന്നിട്ടുണ്ട്. അതിലേക്കു വിളിച്ചുപറഞ്ഞു. വിഷമിക്കേണ്ട എന്നുള്ള രീതിയില്‍ ചെറുതായി കാര്യങ്ങള്‍ അറിയിച്ചു. സത്യത്തില്‍ ആ സമയം അവന്റെ വീട്ടുകാര്‍ ആകെ വിഷമിച്ചു പരിഭ്രമിച്ചിരിക്കുകയായിരുന്നു.
എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന നിലയില്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കാനുള്ള ടെന്‍ഷനില്‍ ആയിരുന്നു. എന്റെ ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്നാണ് അവര്‍ക്ക് സമാധാനമായത്.
അവര്‍ നേരെ എറണാകുളത്തേക്കുള്ള വണ്ടി കേറാനുള്ള തയ്യാറെടുപ്പ് എടുത്തു..
 ഭക്ഷണം കഴിച്ചതിനുശേഷം ഞാന്‍ റാഷിമിനോട് പറഞ്ഞു ആദ്യം ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം ധരിപ്പിക്കാന്‍ പറഞ്ഞ്. ഞാന്‍ അവനെ എങ്ങനെയെങ്കിലും കണ്‍വിന്‍സ് ചെയ്തു പതുക്കെ അവിടെ എത്തിച്ചോളാം എന്ന് പറഞ്ഞു.
സത്യത്തില്‍ എന്റെ പ്ലാന്‍ മറൈന്‍ഡ്രൈവില്‍ കൊണ്ടുപോയിട്ട് ഇതാണ് മറൈന്‍ഡ്രൈവ് എന്ന് കാണിച്ചിട്ട് തിരിച്ച് ഇവിടെ ഇന്ന് രാത്രി തങ്ങണ്ട ഇന്ന് എന്റെ വീട്ടില്‍ കിടന്ന് നാളെ രാവിലെ നീ എവിടെക്കാണെന്ന് വെച്ചാല്‍ പൊയ്‌ക്കോ എന്ന് പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ആയിരുന്നു എന്റെ പ്ലാന്‍, പക്ഷേ അതിനുമുമ്പ് തന്നെ അവന്‍ കീഴടങ്ങി. 'ഇന്നെവിടെയെങ്കിലും തങ്ങാന്‍ സ്ഥലം കിട്ടുമോ ഞാന്‍ ആകെ ടയേഡ് ആണ് '  എന്ന് പറഞ്ഞ്.
വരുന്ന വഴിയില്‍ വണ്ടിയില്‍ അവന്റെ വിശേഷങ്ങള്‍ പറഞ്ഞു എസ്എസ്എല്‍സിക്ക് 85% മാര്‍ക്കില്‍ പാസായ കുട്ടിയായിരുന്നു അവന്‍, വീട്ടില്‍ വേണ്ടത്ര പ്രൈവസിയില്ല, അധിക മേല്‍നോട്ടം ഇതൊക്കെ കൊണ്ട് കൂട്ടുകാരോടൊപ്പം ഇരുന്നാണ് അവന്‍ സമയം ചെലവഴിക്കുന്നത്, അതില്‍ അവന്‍ വളരേ ആനന്ദവും കണ്ടെത്തി. അവന് അവന്റെ ഗ്രാന്‍ഡ് ഫാദര്‍ ഒരു മൊബൈല്‍ വാങ്ങി കൊടുത്തിരുന്നു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഫോണുകളുടെ പുതിയ മോഡലുകള്‍ ഇറങ്ങിയപ്പോള്‍ അവന്റെ ഇത്തിരിപ്പൊന്ന സുഹൃത്തുക്കളില്‍ ചിലവരുടെ കയ്യില്‍ അതു കണ്ടിട്ട് അവന്‍ മാതാവിനോട് ഒരു ഫോണ്‍ വാങ്ങി തരാന്‍ ആവശ്യം ഉന്നയിച്ചിരുന്നു. 'ഇല്ല' എന്ന് വലിയ ഉത്തരം ഒറ്റവാക്കിലും, ശേഷം അവനില്‍ വാശിയുളവാക്കുന്ന രീതിയിലും സംസാരിച്ചതിനെ തുടര്‍ന്നാണ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോന്നത് എന്ന് വരെ അവന്‍ സമ്മതിച്ചു.
ഞങ്ങള്‍ പനമ്പിളി നഗറില്‍ പോയി എന്റെ വീട്ടിലേക്കു കുറച്ച് സാധനങ്ങള്‍ വാങ്ങിച്ചു. കൂടെ അവന് അവിടത്തെ കാഴ്ച്ചകള്‍ കാണിച്ചു. ചുറ്റും ദാമ്പതികളും, കുടുംബങ്ങളും, അതിലേറെ കഠ മേഖലകളിലും മറ്റും പ്രൊഫഷണല്‍ ജോലിക്കാരായ യുവത്വങ്ങളുമാണ് അവിടെയുണ്ടായത്. അതില്‍ രണ്ടു പേരുടെ അടുത്ത് അവനെയും കൂട്ടിച്ചെന്ന് ചുമ്മാ അവര്‍ ഉപയോക്കുന്ന ഫോണിന്റെ വിലയും ക്വാളിറ്റിയും ചോദിച്ച് എന്നിട്ട് അവസാനം ആര് വാങ്ങിത്തന്നതാണ് എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒന്ന് സ്തംഭിച്ചുവെങ്കിലും അവര്‍ക്ക് ഏകദേശം കാര്യം പിടികിട്ടിയപോലെ അവരും പറഞ്ഞു 'ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചതിന്റെ ഫലമായി നമുക്ക് നല്ലൊരു ജോലികിട്ടി. അങ്ങനെ ഞങ്ങള്‍ ഫോണ്‍ വാങ്ങി, ബൈക്ക് വാങ്ങി, കാര്‍ വാങ്ങി.. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ട്രിപ്പുകള്‍ പോകുന്നു. ചെയ്യുന്ന ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്നത് കൊണ്ട് ഞങ്ങള്‍ക്ക് ചില ദിവസങ്ങളില്‍ രാത്രി മാത്രമേ ഒന്ന് ഇതുപോലെ ചില്‍ ചെയ്യാന്‍ സമയം കിട്ടുകയുള്ളൂ '  ഏറ്റവും നല്ലൊരു ഉപദേശമാണ് അവര്‍ നല്‍കിയത്.
റാഷിമിന്റെ കോള്‍ വന്നു തേവരസ്റ്റേഷനില്‍ ഉണ്ട് റാഷിമിന്റെ ഒരു സുഹൃത്ത് മട്ടാഞ്ചേരി പോലീസിലെ എഡ്വിന്‍ റോസിനോട് സംസാരിച്ചപ്പോള്‍ തൊട്ടടുത്തുള്ള ഏതു പോലീസ് സ്റ്റേഷനാണ് അവിടെ ഏല്‍പ്പിക്കുക എന്നാണ് നിര്‍ദ്ദേശം കിട്ടിയതെന്നും അതുകൊണ്ട് ഇപ്പോള്‍ തേവര സ്റ്റേഷനില്‍ ഉണ്ടെന്നും ഉടനെ വരണമെന്നുമാണ് അറിയിച്ചത് ഞാന്‍ ഉടനെ അവനെയും കൊണ്ട് തേവര സ്റ്റേഷനിലേക്ക് പോയി. തേവരസ്റ്റേഷന്‍ കയറിയപ്പോള്‍ അവന്‍ ചെറുതായൊന്ന് പരിഭ്രമിച്ചു.
 തേവര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ സാര്‍ വളരെ സൗഹാര്‍ദ്ദപരമായാണ് അവനോട് സംസാരിച്ചതും കാര്യങ്ങള്‍ കൈകാര്യം ചെയ്തതും. അവനോട് വിഷയങ്ങള്‍ ചോദിച്ചു മനസ്സിലാക്കി വളരെ നല്ല രീതിയില്‍ ഒരു അധ്യാപകനെ പോലെ അവനെ കാര്യങ്ങള്‍ മനസ്സിലാക്കി കൊടുത്തു അവന്‍ കരഞ്ഞു കരഞ്ഞില്ല എന്ന മുഖത്തോടുകൂടി അവിടെയിരുന്നു. കൂടാതെ അവിടെനിന്നും അവന്റെ രക്ഷകര്‍ത്താക്കളെ ഫൈസല്‍ സാര്‍ വിളിക്കുകയും അവര്‍ പുറപ്പെട്ടു എന്നും 2 മണിയോടുകൂടി എത്തുമെന്നും അറിയിപ്പ് കിട്ടി അപ്പോള്‍ സമയം ഏതാണ്ട് പത്തുമണി പിന്നിട്ടിരുന്നു. ഫൈസല്‍ സാര്‍ അവനോട് പറഞ്ഞു ' എങ്കില്‍ ഞങ്ങള്‍ ഇറങ്ങിക്കോട്ടെ നീ ഇവിടെ കുറച്ചു നേരം ഇരുന്നമതി വീട്ടുകാര്‍ ഇപ്പോള്‍ എത്തും ' എന്നും പറഞ്ഞ് ഫൈസല്‍ സാര്‍ പോയതിനുശേഷം ഞാന്‍ അവനോട് കുറെയേറെ കാര്യങ്ങള്‍ ഉപദേശിച്ചു.അവനോട് വളരെ സൗഹാര്‍ദ്ദത്തോടെ കാര്യം മനസ്സിലാക്കികൊടുക്കാന്‍ ശ്രെമിച്ചു,
 അവന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വളരെ ഞെട്ടിച്ചു പോയി. അതില്‍ ഒന്ന് അവന്‍ ജീവിതത്തില്‍  കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നും. അവന്റെ സ്‌കൂളിലെ മിക്കവാറും എല്ലാ കുട്ടികളും മിക്കവാറും ദിവസങ്ങളില്‍ കഞ്ചാവ് വലിക്കാറുണ്ടെന്നുമായിരുന്നു.
നിലമ്പൂരിനടുത്ത് വണ്ടൂര്‍ ആണ് അവന്റെ സ്ഥലം.
എന്നോട് ചേര്‍ന്ന് എന്റെ ഒരു കൈക്കുള്ളില്‍ ഒരു കുഞ്ഞ് നില്‍ക്കുന്നപോലെയാണ് അവന്‍ നിന്നത്. ഒരു പക്ഷേ അവന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഇങ്ങനത്തെ ഒരു സഹോദരനെ, സുഹൃത്തിനെ.. അല്ലെങ്കില്‍ മാറ്റാരെയോ ആണ്. അവനോട് വളരെ സ്‌നേഹത്തോടെ റഷിം പറഞ്ഞു  'എടാ.. ഇന്ന് നിന്നെ ഞങ്ങള്‍ മറൈന്‍ഡ്രൈവില്‍ ഇറക്കി വിട്ടാല്‍ നാളെ നിനക്ക് ഒരുപക്ഷെ ഈ സ്റ്റേഷന്‍ കേറി ഇറങ്ങാന്‍ മാത്രം നേരം ഉണ്ടാകുമായിരുന്നുള്ളൂ...'
കാരണം അവന്‍ ഞങ്ങളോട് പറഞ്ഞത് അവന്‍ ആരാധിക്കുന്നത് ഈ അടുത്ത കാലത്ത് കുപ്രസിദ്ധി നേടിയ ചില യുവാക്കുകളെയൊക്കെയാണ്.
ഒരുപക്ഷെ ലീഡര്‍ഷിപ്പ് അഥവാ മാതൃകയാക്കാനുള്ള വ്യക്തിത്വങ്ങള്‍ ഇല്ലാത്തത് കൊണ്ടായിരിക്കാം. മാതൃകയാക്കേണ്ട ഒരുപാട് സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാവുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ റീല്‍സിലൂടെയും ഒരുപാട് കാണാം. എന്തൊക്കെയായാലും മക്കളുടെ ഏറ്റവും വലിയ നേതാക്കള്‍, ലീഡര്‍മാര്‍, സൂപ്പര്‍ ഹീറോസ് അവരുടെ മാതാപിതാക്കളാണ്.
മക്കള്‍ എങ്ങനെയാകണം എന്ന് കരുതുന്ന മാതാപിതാക്കള്‍, ആദ്യം അവര്‍ സ്വയം അങ്ങനെ ആയാല്‍ മക്കള്‍ അത് കാണും അവര്‍ ഉള്‍കൊള്ളും, അത് ചെയ്യും.
നമ്മുടെ കുട്ടികളെ നമ്മള്‍ തന്നെ ശ്രദ്ധിക്കണം
 നല്ല റോഡും നല്ല ബില്‍ഡിംഗും നല്ല സൗകര്യവും കൊണ്ടുവരുന്നത് മാത്രമല്ല വികസനം നല്ല കളിസ്ഥലങ്ങള്‍ കൊണ്ടുവരുന്നതും കൂടി വികസനമാണ്.
 'കളിച്ചു വളരുന്ന കുട്ടികള്‍ വിളയും,
അല്ലാത്തവര്‍ വളയും'

 

Tags