20 വർഷമായി വീട്ടിലേക്കാവശ്യമായ എല്ലാ കാർഷിക വിഭവങ്ങളും സ്വന്തമായി ഉൽപ്പാദിപ്പിച്ച് ഒരു വീട്ടമ്മ

നമുക്ക് വിപണിയില്‍ കിട്ടുന്ന ഒട്ടുമിക്ക പച്ചക്കറികളും രാസവളങ്ങളുടെയും കീടനാശിനികളുടെയും സഹായത്തോടെ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. അവയാകട്ടെ ഒരു സ്ലോ പോയ്സൺ പോലെ നമ്മുടെ ശരീരത്തെ അര്ബുദത്തിന്റെയും മറ്റും രൂപത്തിൽ കാർന്നു തിന്നുകൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ ജൈവകൃഷി ഏറെ പ്രാധാന്യം അർഹിക്കുന്നു.
പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി വീട്ടുവളപ്പില്‍ കൃഷിചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാല്‍, ഇന്ന് ഒരു വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടെന്നു പറയുന്നത് തന്നെ ഒരു അദ്ഭുതമാണ്. അതേസമയം 20 വർഷത്തിലധികമായി വീട്ടിലേക്കാവശ്യമായ എല്ലാ കാർഷിക വിഭവങ്ങളും സ്വന്തമായി കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കുകയാണ് തളിപ്പറമ്പിലെ ഒരു വീട്ടമ്മ.

തളിപ്പറമ്പ് മുക്കുന്ന് സ്വദേശി ജ്യോതി ജനാർദ്ദനനാണ് 20 വർഷത്തിലധികമായി വീട്ടിലേക്കാവശ്യമായ എല്ലാ കാർഷിക വിഭവങ്ങളും സ്വന്തമായി കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നത്. വീടിന്റെ ടെറസിലും പറമ്പിലുമായി 1 ഏക്കറോളം സ്ഥലത്താണ് കൃഷി. 40 ഇനം മഞ്ഞൾ, 27 ഇനം മുളക്,14 ഇനം നെല്ല്, 34 ഇനം ചേമ്പ്, 40 ഇനം വിവിധ വിദേശചെടികൾ തുടങ്ങി 84 ഓളം വ്യത്യസ്ത ഇനങ്ങൾ ജ്യോതിയുടെ കൃഷിയിടത്തിലുണ്ട്.
കാസർഗോഡ് കുള്ളൻ പശു, മലബാറി ആട്, കോഴി, താറാവ്, ആമസോൺ വനങ്ങളിൽ മാത്രം കണ്ടുവരുന്ന ഇൻക പീനട്ട് എന്നിവയെല്ലാം ജ്യോതിയുടെ കൃഷിയിടത്തിലെ കാഴ്ചയാണ്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. വീട്ടിൽ നിർമിക്കുന്ന ഹരിതകഷായം ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്.
പരിയാരം കൃഷിഭവൻ ഇവരെ ജൈവഗൃഹം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് കൂടുതൽ മികച്ച രീതിയിൽ കൃഷി വിപുലപ്പെടുത്താൻ സാധിച്ചതെന്ന് ജ്യോതി പറയുന്നു.ഹരിത കേരള മിഷന്റെ മികച്ച കർഷകയ്ക്കുള്ള പരിയാരം പഞ്ചായത്ത് തല അവാർഡും നേടിയ ജ്യോതി ഇന്ന് ഏവർക്കും ഒരു മാതൃകയാണ്.