സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ അനേകംപേരെ കാണാതായെന്ന് പോലീസ്


ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു എതിര്‍ ഹരജിയില്‍, വമ്പന്‍ വെളിപ്പെടുത്തലുമായി തമിഴ്‌നാട് പോലീസ്. ഫൗണ്ടേഷന്‍ സന്ദര്‍ശിച്ച ശേഷം അനേകംപേരെ കാണാതായെന്ന് പോലീസ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഇഷ ഫൗണ്ടേഷന്‍ കാമ്പസില്‍ ഒരു ശ്മശാനം ഉണ്ടെന്നും പരിസരത്തുള്ള ആശുപത്രി ഇവിടുത്തെ താമസക്കാര്‍ക്ക് കാലഹരണപ്പെട്ട മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോയമ്പത്തൂര്‍ പോലീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോഴ്സുകളില്‍ പങ്കെടുക്കുന്നതിനിടെ കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള പരാതികള്‍ വിശദമാക്കുന്ന 23 പേജുള്ള റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആലന്തുരൈ പോലീസ് സ്റ്റേഷനില്‍ ആറ് മിസ്സിംഗ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തികേയന്‍ പറഞ്ഞു. ഇതില്‍ അഞ്ച് കേസുകള്‍ തുടര്‍നടപടികളൊന്നും എടുക്കാതെ അവസാനിപ്പിച്ചു. അതേസമയം വ്യക്തിയെ ഇതുവരെ കണ്ടെത്താനാകാത്തതിനാല്‍ ഒന്നില്‍ അന്വേഷണം നടക്കുകയാണ്.
ആത്മഹത്യകളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 174 പ്രകാരം ഏഴ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകള്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകള്‍ക്കായി ഇപ്പോഴും അന്വേഷണത്തിലാണ്. ഫൗണ്ടേഷന്റെ ശ്മശാനത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അയല്‍വാസി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഇഷ ഔട്ട്റീച്ചില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍, 2021-ല്‍ ഇഷാ യോഗാ സെന്ററില്‍ യോഗാ കോഴ്സിനിടെ ഒരു സ്ത്രീ ലൈംഗികാതിക്രമം ആരോപിച്ചിരുന്നു. എന്നാല്‍, പിന്നീട് അവര്‍ പരാതി പിന്‍വലിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് അനുമതി തേടാന്‍ പോലീസ് പദ്ധതിയിടുകയാണ്. ആദിവാസി വിഭാഗങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഭൂമി കയ്യേറ്റത്തിന് ഇഷ യോഗാ കേന്ദ്രത്തിനെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറിലും അന്വേഷണം നടക്കുന്നുണ്ട്.
42 ഉം 39 ഉം വയസുള്ള തന്റെ പെണ്‍മക്കളെ തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാണിച്ച് പിതാവ് മദ്രാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, സ്ത്രീകളുടെ മൊഴിയെ തുടര്‍ന്ന് സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു. 24, 27 വയസ്സുള്ളപ്പോള്‍ സ്ത്രീകള്‍ സ്വമേധയാ ആശ്രമത്തില്‍ ചേര്‍ന്നതാണെന്നും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടുവെന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇഷ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സുപ്രീം കോടതിയെ അറിയിച്ചു.
സ്ത്രീകള്‍ 10 കിലോമീറ്റര്‍ മാരത്തണ്‍ പോലെയുള്ള പൊതു പരിപാടികളില്‍ പോലും പങ്കെടുക്കുകയും അവരുടെ മാതാപിതാക്കളുമായി പതിവായി ബന്ധപ്പെടുകയും ചെയ്യുന്നെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. രണ്ട് സ്ത്രീകളുമായുള്ള വെര്‍ച്വല്‍ ആശയവിനിമയത്തിന് ശേഷം, കോടതി രണ്ട് സ്ത്രീകളോടും സംസാരിക്കുകയും അവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് രണ്ട് സ്ത്രീകളും മൊഴി നല്‍കിയതോടെ കേസ് പിന്‍വലിക്കണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.