നിറം മങ്ങിത്തുടങ്ങിയ ജീവിതത്തിൽ വീണ്ടും വർണ്ണം വിതറാൻ പരിശ്രമിച്ച് ജമാലുദ്ദീൻ

നിറം മങ്ങിത്തുടങ്ങിയ ജീവിതത്തിൽ വീണ്ടും വർണ്ണം വിതറാൻ പരിശ്രമിച്ച് ജമാലുദ്ദീൻ

കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമെല്ലാം സാധാരണ ജനങ്ങളെയാണ് കൂടുതലും ബാധിച്ചത്. പലർക്കും തൊഴിൽ നഷ്ട്ടപ്പെട്ടു. ഇപ്പോൾ ലോക്ക്ഡൗണ്‍ നീക്കുകയും നിയന്ത്രണങ്ങളിൽ ഇളവുവരികയും ചെയ്‌തെങ്കിലും ജനങ്ങള്‍ ജീവിതം സാധാരണ നിലയിലെത്തിക്കാന്‍ പാടു പെടുകയാണ്. നിറം മങ്ങിത്തുടങ്ങിയ ജീവിതത്തിൽ വീണ്ടും വർണ്ണം വിതറാൻ പരിശ്രമിക്കുന്ന തളിപ്പറമ്പ് കുപ്പം സ്വദേശി ജമാലുദ്ദീന്റെ ജീവിതമാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

കല്യാണവീടുകളിലും മറ്റും പാചകജോലി ചെയ്തുവന്നിരുന്ന ജമാലുദ്ദീൻ ലോക്ഡൗണിൽ പാചക ജോലി ഇല്ലാതായതോടെ ചെമ്പല്ലികൂടുകൾ നിർമിച്ചാണ് ഉപജീവനം നടത്തുന്നത്. സാധാരണ മുളകൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ചെമ്പല്ലിക്കൂട്, ഇപ്പോൾ ആവശ്യത്തിന് മുളകൾ ലഭിക്കാതായതോടെ നെറ്റുകൾ ഉപയോഗിച്ചാണ് ജമാലുദ്ദീൻ നിർമ്മിക്കുന്നത്. ഇതിന്റെ മുളയിൽ ഉള്ള നിർമാണം കണ്ട് പരിചയമുള്ളതിനാൽ നെറ്റ് ഉപയോഗിച്ച് നിർമിക്കാൻ പ്രയാസമുണ്ടായില്ല.

4,5 അടി നീളത്തിലുള്ള കൂടുകളാണ് ഇപ്പോൾ നിർമിച്ചു നൽകുന്നത്. 2500 രൂപ വരെയാണ് 4 അടിയുള്ള കൂടിന്റെ വില. ആവശ്യക്കാരുടെ ഉപയോഗത്തിനനുസരിച്ചുള്ള വലുപ്പത്തിലും ജമാലുദ്ധീൻ
കൂടുകൾ നിർമിച്ചു നൽകുന്നുണ്ട്.

കോവിഡിൽ കല്യാണങ്ങൾക്ക് നിബന്ധനകളും മറ്റും വന്നതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റുവഴിയില്ല എന്ന അവസ്ഥയിലാണ് ജമാലുദ്ധീന്റെ പാചകവൈഭവം ചെമ്പല്ലി കൂട് നിർമാണത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അതേസമയം പാചകത്തൊഴിൽ ഇല്ലാതായതോടെ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകിയിരുന്നെന്നും എന്നാൽ യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും ജമാലുദ്ധീൻ പറയുന്നു.

ജമാലുദ്ധീനെപ്പോലെ ദുരിതക്കയത്തിൽ മുങ്ങിയ ജീവിതം കരപറ്റിക്കാൻ പെടാപ്പാടുപെടുന്ന ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. ഒരു മഹാമാരിയ്ക്കും തോൽപ്പിക്കാൻ കഴിയാത്ത ഉറച്ച മനസ്സുള്ള മനുഷ്യർ..

The post നിറം മങ്ങിത്തുടങ്ങിയ ജീവിതത്തിൽ വീണ്ടും വർണ്ണം വിതറാൻ പരിശ്രമിച്ച് ജമാലുദ്ദീൻ first appeared on Keralaonlinenews.

Tags