ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടിട്ടും തുറന്നു കൊടുത്തില്ല ;തളിപ്പറമ്പ് ഷീ ലോഡ്ജ് നോക്കു കുത്തിയായി മാറി


തളിപ്പറമ്പ്:85 ലക്ഷം രൂപ ചെലവഴിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വളപ്പില്‍ പണിത ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും തുറന്നുകൊടുത്തില്ല.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഷീലോഡ്ജ് ആന്‍ഡ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2022 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചത്.2022 ഡിസംബര്‍ 12 ന് പ്രവൃത്തി തുടങ്ങിയ ഷിലോഡ്ജും, വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റലും 2024 ഫെബ്രുവരി നാലിനാണ് തളിപ്പറമ്പ് എം എംഎല്‍എ എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തത്.
രാത്രി വൈകി തളിപ്പറമ്പ് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും, വിദൂര പ്രദേശങ്ങളില്‍ നിന്ന് വന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും സുരക്ഷിതമായി ചുരുങ്ങിയ ചെലവില്‍ താമസിക്കാനൊരിടം ഒരുക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഷീ-ലോഡ്ജ് ആന്റ് വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചത്.

ശുചിമുറി അടക്കമുള്ള മുറികള്‍, ഡോര്‍മെറ്ററി, അടുക്കള, റിസപ്ഷന്‍, വായനമുറി, ഡൈനിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് ഷി ലോഡ്ജിലുള്ളത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തത് ബ്ളോക്ക് പഞ്ചായത്തിൻ്റ അനാസ്ഥയാണെന്നാണ് ആരോപണം.