സുരേഷ് ഗോപി രണ്ട് ദിവസം മുന്‍പ് കണ്ടപ്പോഴും പരിഹസിച്ചു, സംഭാഷണമെന്തെന്ന് വെളിപ്പെടുത്തി സൂര്യ സുജി

Suresh gopy surya
Suresh gopy surya

കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി വനിതാ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന്റെ അലയൊലി സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നിവയിലെ മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപിയുടെ അതിരുവിട്ട പെരുമാറ്റം.

tRootC1469263">

മീഡിയവണ്ണിലെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ രണ്ടുതവണ കൈവെച്ച സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെ ഇതേക്കുറിച്ചുള്ള ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ചാനലിലെ സൂര്യ സുജിക്കെതിരെ ക്ഷോഭത്തോടെ സംസാരിച്ചും നടന്‍ വിമര്‍ശനം ഏറ്റുവാങ്ങി.

പൊതുസ്ഥലത്ത് ഇടപെടേണ്ടത് എങ്ങിനെയാണെന്ന് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് ഇനിയും മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിഷയത്തില്‍ പൊതുവെയുള്ള വിലയിരുത്തലുകള്‍. സുരേഷ് ഗോപി സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നാണ് ബിജെപിയും ഇതേക്കുറിച്ച് പ്രതികരിച്ചത്. സുരേഷ് ഗോപി വിഷയത്തില്‍ ചര്‍ച്ചകള്‍ മുറുകവെ സൂര്യ സുജിയുടെ കുറിപ്പ് വൈറലാവുകയാണ്.

സുരേഷ് ഗോപി തൃശൂരില്‍ വെച്ച് ക്ഷോഭിച്ച് സംസാരിക്കുന്നതിന് രണ്ട് ദിവസം മുന്‍പും തന്നെ പരിഹസിച്ചിരുന്നു എന്ന് സൂര്യ പറയുന്നു. ചാവക്കാട് വെച്ച് ബിജെപിയുടെ നേതൃത്വത്തില്‍ വാഹന റാലി സംഘടിപ്പിച്ചപ്പോള്‍ എന്റടുത്തുവന്നാല്‍ കേസെടുക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവമെന്ന് സൂര്യ വെളിപ്പെടുത്തി.

സൂര്യ സുജിയുടെ ഫേസ്ബുക്ക് പോസ്റ്റ്,


സുരേഷ് ഗോപിയെ പോലുള്ള ആണുങ്ങളെയാണ് എന്റെ ജീവിതത്തിലെ പകുതിഭാഗവും ഞാന്‍ കണ്ടത് ...
 സ്ത്രീവിരുദ്ധത മാത്രം ഉള്ളില്‍ വെച്ചുകൊണ്ട് പൊതുസമൂഹത്തില്‍ നന്മയുടെ മുഖമായി ചിത്രീകരിക്കാന്‍ കഷ്ടപ്പെടുന്ന ആള്‍....
 ഇത് രണ്ടാം തവണയാണ് സുരേഷ് ഗോപി ഞാനെന്ന വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്നത്....
 രണ്ടുദിവസം മുന്‍പ് ചാവക്കാട് വെച്ച് ബിജെപിയുടെ നേതൃത്വത്തില്‍ വാഹന റാലി സംഘടിപ്പിച്ചിരുന്നു.
 അതില്‍ പതാക കൈമാറിയത് സുരേഷ് ഗോപിയാണ്...
 അന്ന് മറ്റു മാധ്യമപ്രവര്‍ത്തകരോടൊപ്പം ബൈറ്റ് എടുക്കാന്‍ ഞാനും ചെന്നിരുന്നു...
 സ്റ്റേജില്‍ നിന്നും സുരേഷ് ഗോപി ഇറങ്ങിവരുന്ന സമയത്ത് തൊട്ടടുത്തുനിന്ന് എന്നെ നോക്കി അയാള്‍ പറഞ്ഞു,
 എന്റെ അടുത്ത് വന്നാല്‍ ഞാനും കേസെടുക്കുമെന്ന് ..
പരിഹസിച്ചു കൊണ്ടാണ് അയാള്‍ പറഞ്ഞത്...
 അതുകേട്ടും ചിരിക്കാന്‍ കുറെ ആളുകള്‍....
അന്ന് ഞാന്‍ പ്രതികരിച്ചില്ല...
 ഇന്നലെ നടന്ന സംഭവം രണ്ടാമത്തെതാണ്...
 ഗിരിജ തിയേറ്ററില്‍ സുരേഷ് ഗോപി സിനിമ പ്രമോഷന്റെ ഭാഗമായി വരുന്നുണ്ടെന്ന് പറഞ്ഞു..
 അതിരൂപതയുടെ വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചോദിക്കാനാണ് മറ്റ് ആണ്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം ഞാന്‍ പോയത്...
 എന്നെ കണ്ടതും സുരേഷ് ഗോപി കൈകൂപ്പി നിന്നു. പിന്നീട് ഒരു പരിഹാസ് ചിരി...
 രണ്ടാമതായി സുരേഷ് ഗോപിയുടെ തൊട്ടടുത്തുനിന്ന് മനോരമ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവച്ചു..
 ഇങ്ങനെ കൈവെക്കുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന് അയാളോട് ചോദിച്ചു..
 ഒരു കുഴപ്പവുമില്ല എന്ന് ചിരിച്ചുകൊണ്ട് അയാള്‍ മറുപടിയും പറഞ്ഞു...
 ആ റിപ്പോര്‍ട്ടറെ സംബന്ധിച്ചിടത്തോളം മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ക്ക് ഉണ്ടായ അപമാനതേക്കാള്‍ വലുതാണ് സുരേഷ് ഗോപിയോടുള്ള ആത്മബന്ധം ....
 ഈ ചോദ്യം സുരേഷ് ഗോപി എന്റെ മുഖത്തുനോക്കി പിന്നീട് ചോദിച്ചു..
അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല...
 ചോദ്യം ചോദിക്കാനായി ഞാന്‍ മൈക്ക് നീട്ടിയതും  സുരേഷ് ഗോപി പറഞ്ഞു നിങ്ങളെയൊക്കെ കാണുന്നത് തന്നെ ഇപ്പോള്‍ പേടിയാണെന്ന്..
 അപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്..
 ചെയ്തത് തെറ്റാണെന്ന് നിങ്ങള്‍ പറഞ്ഞിട്ടും എന്തിനിങ്ങനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു...
 പിന്നീട് ഞാന്‍ കണ്ടത്  മുഖത്തിന്റെ കോലം ഒക്കെ അങ്ങ് മാറി കണ്ണുതുറപ്പിച്ച്  നോക്കുന്ന സുരേഷ് ഗോപിയാണ്...
 ആളാവരുത് ആളാവരുതെന്ന് രണ്ടുവട്ടം അയാള്‍ നിലവിളിച്ചു...
 ഞാന്‍ സംസാരിക്കുന്നതിനിടയിലും മനോരമ റിപ്പോര്‍ട്ടര്‍ പറഞ്ഞു നമുക്ക് ബൈറ്റ് എടുക്കാം ഈ വിഷയം പിന്നീട് സംസാരിക്കാം എന്ന്...
 അപ്പോഴും ഞാന്‍ തുടര്‍ന്നു ...
 കാരണം മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ അനുഭവിച്ച വിഷമം മനോരമ റിപ്പോര്‍ട്ടര്‍ക്ക് ഒരിക്കലും മനസ്സിലാവില്ല...
 അതുകൊണ്ടാണല്ലോ ചിരിച്ച് തോളില്‍ കൈ വെക്കാനുള്ള അനുവാദം കൊടുത്തത്....
 പിന്നീട് അയാള്‍ പറയുന്നു കോടതിയിലുള്ള കേസ് ആണെന്ന്...
 എന്ത് കോടതിയില്‍ ആണെങ്കിലും  എന്ന് ഞാന്‍ പറഞ്ഞ മുഴുകിപ്പിക്കും മുന്നേ ആ  വാചകം അയാള്‍ വളച്ചൊടിക്കുന്നു...
 പിന്നീട് ഞാന്‍ കോടതിക്കെതിരെ സംസാരിച്ചു എന്ന് പറയുന്നു...
 അത്രയും സമയം സുരേഷ് ഗോപി എന്നോട് അപമര്യാദയായി പെരുമാറിയിട്ടും കൂട്ടത്തിലുള്ള
 വര്‍ഷങ്ങളോളം മാധ്യമ പാരമ്പര്യമുണ്ട് എന്ന് പറഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും അത് എതിര്‍ത്തിട്ടില്ല...
 പിന്നീട് സുരേഷ് ഗോപി എല്ലാവരോടും ചോദിച്ചു ബൈറ്റ് വേണമെങ്കില്‍ എന്നോട് മാറി പോകാന്‍ പറയാം...
എല്ലാ റിപ്പോര്‍ട്ടര്‍മാരും എന്റെ മുഖത്ത് നോക്കി.
 കാരണം ഞാന്‍ പുറത്തു പോയാലല്ലേ അവര്‍ക്ക് പ്രതികരണം കിട്ടു ...
അങ്ങനെ ഞാന്‍ അവിടെ നിന്നിറങ്ങി...
 പിന്നീട് സുരേഷ് ഗോപി പറഞ്ഞു ഇതിന്റെ സൂക്കേടാണ് ഇവള്‍മാര്‍ക്കൊക്കെ...
 ഒരു സ്ത്രീയെ ഇത്രകണ്ട് അപമാനിച്ചിട്ടും , നീതിക്കും ന്യായത്തിനും വേണ്ടി പ്രസംഗിക്കുന്ന മറ്റുള്ളവരുടെ പ്രശ്‌നത്തെ വലിയ രീതിയില്‍ കാണുന്ന മാധ്യമപ്രവര്‍ത്തകന്‍ അവിടെ കപ്പലണ്ടി ചവച്ചു നില്‍ക്കുകയായിരുന്നു....
 മീഡിയ വണ്ണിലെ റിപ്പോര്‍ട്ടര്‍ ഒഴികെ മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ അവിടെ ഉണ്ടായിരുന്നു....
 സംഭവത്തിനുശേഷം മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മാത്രമാണ് കാര്യങ്ങള്‍ തിരക്കി വന്നത്...
 ഈ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ എന്റെ മുഖത്ത് പോലും നോക്കിയില്ല...
 രണ്ടു പൊതു പരിപാടികളില്‍ വച്ച് ഈ മാധ്യമപ്രവര്‍ത്തകരെ ഒക്കെ ഞാന്‍ കണ്ടു...
 സുരേഷ് ഗോപിയോട് വിധേയപ്പെട്ട് നില്‍ക്കാതിരിക്കുക എന്നത് എന്റെ രാഷ്ട്രീയമാണ് ....
 അതിന് കാരണം ഞാന്‍ ഒരു സ്ത്രീയാണ് എന്നുള്ളതാണ്...
 അതിലുപരി ഞാന്‍ പഠിച്ചത് മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാണ്...
 ഒരു വനിതാ മാധ്യമപ്രവര്‍ത്തക അവിടെ അപമാനിക്കപ്പെട്ടാലും
 ബ്രേക്കിങ്ങിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍...
 സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത് ശരിയാണ് ,
 വര്‍ഗ്ഗബോധമില്ലാത്ത ആള്‍ക്കാരെ  ആദ്യമായി കണ്ടതിന്റെ ഞെട്ടലില്‍ തന്നെയാണ് ഞാന്‍ ...
 ഇത്രയും കാലം ചേട്ടാ എന്ന് ഞാന്‍ വിളിച്ച ആളുകള്‍
 എനിക്കൊരു പ്രശ്‌നം ഉണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാത്തത്തില്‍,
 അത് തെറ്റാണെന്ന് പറയാന്‍ മടിച്ചതില്‍ എനിക്ക് ആദ്യം വിഷമം തോന്നിയിരുന്നു...
 ഇനിയിപ്പോള്‍ അവര്‍ എന്ത് മലമറിക്കുന്ന ബ്രേക്കിംഗ് അടിച്ചാലും  അവരുടെ മാധ്യമപ്രവര്‍ത്തനമൊക്കെ പ്രഹസനം എന്ന് മാത്രമേ  എനിക്ക് പറയാനുള്ളു...
 ഞാന്‍ മാധ്യമപ്രവര്‍ത്തനം ചെയ്യുന്നത് ആരുടെയും പിആര്‍ വര്‍ക്ക് അല്ല....
 എന്റെ ബോധ്യവും എന്റെ ശരിയുമാണ് എന്റെ വാക്കുകള്‍...
 എന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുണ്ട് ബിജെപിയുടെ സുരേഷ് ഗോപി വക്താക്കള്‍....
 എന്റെ രാഷ്ട്രീയം എന്റേത് മാത്രമാണ്...
 എന്റെ രാഷ്ട്രീയം ഒരിക്കലും ഞാന്‍ എന്റെ മാധ്യമപ്രവര്‍ത്തനത്തില്‍  ഉപയോഗിച്ചിട്ടില്ല...
ഞാനൊരു ഇടതുപക്ഷക്കാരിയാണ്...
 ഒരു സഖാവിന്റെ മകളാണ്...
 അതുതന്നെയായിരിക്കും എന്റെ രാഷ്ട്രീയം..

 

Tags