കീഴാറ്റൂര്‍ ബൈപ്പാസ് മുടക്കാന്‍ ശ്രമിച്ച സുരേഷ് ഗോപിയും സംഘവുമാണ് മാഹി ബൈപ്പാസ് ആഘോഷിക്കുന്നത്

suresh gopi  keezhattur bypass
suresh gopi  keezhattur bypass

 

കണ്ണൂര്‍: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമായതിന്റെ ആഘോഷത്തിലാണ് മലബാറിലെ ജനങ്ങള്‍. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലെ കടുത്ത യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്ന ബൈപ്പാസ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

ബൈപ്പാസ് ഉദ്ഘാടനത്തിന് പിന്നാലെ ഇതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാന്‍ ബിജെപിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ബൈപ്പാസിലൂടെ ബിജെപി നേതാക്കള്‍ ഘോഷയാത്ര നടത്തിയപ്പോള്‍ ഡബിള്‍ ഡക്കര്‍ ബസ്സില്‍ യാത്ര ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തലശ്ശേരി എംഎല്‍എയും നിയമസഭാ സ്പീക്കറുമായ ഷംസീറും ശ്രദ്ധപിടിച്ചുപറ്റി.

കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ സജീവ ഇടപെടലുമാണ് ദേശീയപാതയുടെ ഭാഗമായ ബൈപ്പാസിന് തുണയായത്. അതുകൊണ്ടുതന്നെ ഒരുവിഭാഗം മാത്രം ക്രഡിറ്റ് നേടേണ്ടതില്ലെന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം. സ്ഥലമേറ്റെടുക്കലും പണി വേഗത്തിലാക്കാന്‍ ഇടപെട്ടതുമെല്ലാം സംസ്ഥാന സര്‍ക്കാരാണ്. ദേശീയപാത ആയതുകൊണ്ടുതന്നെ പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരും.

ഒന്നാം പിണറായി സര്‍ക്കാരാണ് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ബൈപാസ് നിര്‍മാണത്തിന് തുടക്കമിട്ടത്. ദേശീയപാത 66ല്‍ മുഴപ്പിലങ്ങാടുനിന്നാരംഭിച്ച് അഴിയൂരില്‍ സമാപിക്കുന്ന 18.6 കിലോമീറ്റര്‍ ബൈപ്പാസിന് 1,543 കോടി രൂപ വിനിയോഗിച്ചു. ആറുവരിപ്പാതക്ക് 45 മീറ്ററാണ് വീതി. ഇരുഭാഗത്തും അഞ്ചര മീറ്റര്‍ വീതം സര്‍വീസ് റോഡുമുണ്ട്. അഞ്ചരക്കണ്ടി, ധര്‍മടം, എരഞ്ഞോളി, മയ്യഴി പുഴകള്‍ക്കുകുറുകെ പാലങ്ങളും 21 അടിപ്പാതയും ഒരു റെയില്‍വേ മേല്‍പ്പാലവും ഒരു മേല്‍പ്പാതയും ബൈപാസിലുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടുതന്നെ മാഹി ബൈപ്പാസിന്റെ ക്രഡിറ്റ് തങ്ങളുടേതാണെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍, നിലവില്‍ പണി നടന്നുകൊണ്ടിരിക്കുന്ന കീഴാറ്റൂര്‍ ബൈപ്പാസ് മുടക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ മാഹി ബൈപ്പാസ് ആഘോഷമാക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. ഉത്തരമലബാറിന്റെ മുഖച്ഛായ മാറ്റുന്ന ദേശീയപാതയുടെ ഭാഗമായ കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ മാസങ്ങളോളം സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരം നടത്തിയിരുന്നു.

വയല്‍ക്കിളികളെന്ന പേരില്‍ ഒരുസംഘം നടത്തിയ സമരത്തിന് പിന്തുണ നല്‍കുകയായിരുന്നു സുരേഷ് ഗോപിയും ബിജെപിയും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഇവിടെ ആവര്‍ത്തിക്കുകയാണെന്നുകാട്ടി നന്ദിഗ്രാമില്‍ നിന്നുള്ള മണ്ണ് കീഴാറ്റൂരിലെ സമരപന്തലിലെത്തിക്കാനും ബിജെപി നേതാക്കള്‍ മടിച്ചില്ല. സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പം ഇടതുവിരുദ്ധ ചേരികളെല്ലാം ഒരുമിച്ച് സംസ്ഥാന സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ സമരമാണ് കീഴാറ്റൂര്‍ നടന്നത്.

സ്ഥലമേറ്റെടുക്കലിനെതിരെ നടന്ന സമരം പിന്നീട് സിപിഎം ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണം നിലവില്‍ അന്തിമ ഘട്ടത്തിലാണ്. തളിപ്പറമ്പ് നഗരത്തില്‍ നിന്നും അകന്ന് കടന്നുപോകുന്ന ബൈപ്പാസ് ദേശീയപാത 66 ന്റെ ഭാഗമാണ്. പണി പൂര്‍ത്തിയാകുന്നതോടെ ഇത് തുറന്നുകൊടുക്കും. ഈ ബൈപ്പാസ് തുറക്കുമ്പോഴും ബിജെപി ക്രഡിറ്റ് ഏറ്റെടുക്കാന്‍ എത്തുമെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു.

 

Tags