തൃശൂരില്‍ പത്മജ വരണ്ട, കര്‍ശന നിര്‍ദ്ദേശവുമായി സുരേഷ് ഗോപി, വോട്ട് കുറയുമെന്ന് റിപ്പോര്‍ട്ട്

Suresh Gopi Padmaja
Suresh Gopi Padmaja

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവെ പത്മജ വേണുഗോപാലിനെ തൃശൂര്‍ മണ്ഡലത്തില്‍ ഇറക്കരുതെന്ന നിര്‍ദ്ദേശവുമായി ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി. ദിവസങ്ങള്‍ക്കു മുന്‍പാണ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളായ പത്മജ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കരുണാകരന്റെ തട്ടകമായ തൃശൂരില്‍ പത്മജ സുരേഷ് ഗോപിക്കായി പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

tRootC1469263">

തൃശൂരില്‍ പത്മജ സുരേഷ് ഗോപിക്കായി വോട്ടുതേടിയാല്‍ അത് ക്ഷീണമുണ്ടാക്കുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റുകയും ചെയ്തു. ജയസാധ്യത കുറവാണെന്ന വിലയിരുത്തലുകളുണ്ടായതോടെ സിറ്റിങ് എംപി ടിഎന്‍ പ്രതാപനെ മാറ്റി പകരം കെ മുരളീധരനെ ഇറക്കി. പത്മജയ്ക്ക് പകരം മുരളിയെ മുന്നോട്ടുവെക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റിയത്.

പത്മജയെ കോണ്‍ഗ്രസ് ഭയക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുരേഷ് ഗോപി അവരെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പത്മജ വരുന്നത് ഇപ്പോഴത്തെ വോട്ടുകള്‍ കൂടി ചോര്‍ത്തിയേക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. ബിജെപിക്ക് മണ്ഡലത്തില്‍ ലഭിക്കേണ്ട വോട്ടുകള്‍ നഷ്ടമാകുമോയെന്ന ആശങ്ക സുരേഷ് ഗോപിക്കുണ്ട്.

ജനകീയയായ ഒരു നേതാവല്ല പത്മജയെന്നത് ബിജെപിക്കറിയാം. എന്നാല്‍, കെ കരുണാകരന്റെ മകളെന്ന നിലയിലുള്ള അവരുടെ വരവ് തങ്ങള്‍ക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിലധികം വോട്ടുനേടിയ സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ടുശതമാനം ഉയര്‍ത്താന്‍ ഇത് തുണയാകുമെന്ന ആലോചനയും ബിജെപിക്കുണ്ട്.

പത്മജയെ തൃശൂരില്‍ പ്രചരണത്തിന് ഇറക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. എന്നാല്‍, സംസ്ഥാന നേതൃത്വത്തെ വകവെയ്ക്കാത്ത സുരേഷ് ഗോപി ഇപ്പോള്‍ അവര്‍ വരേണ്ടെന്നും പ്രചരണത്തിന്റെ അന്തിമ ഘട്ടത്തില്‍ ആവശ്യമാണെങ്കില്‍ ക്ഷണിച്ചാല്‍ മതിയെന്നുമാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് തൃശൂരിലുണ്ടായിട്ടും പത്മജ സുരേഷ് ഗോപിക്കായി പ്രചരണത്തിന് ഇറങ്ങിയില്ല. അതേസമയം, തോല്‍വി ഭയന്ന് മുരളി എത്തിയതോടെ മണ്ഡലത്തില്‍ സുനില്‍ കുമാറിന് സാധ്യത വര്‍ധിച്ചെന്നും സുരേഷ് ഗോപിക്ക് പ്രതീക്ഷിച്ച വോട്ടുകിട്ടില്ലെന്നുമാണ് പൊതുവിലയിരുത്തല്‍.

Tags