അളിയന്‍ നിയമനത്തില്‍ നാണക്കേടിലായി യുഡിഎഫും കോണ്‍ഗ്രസും, കുടുംബക്കാര്‍ക്കെല്ലാം ജോലി, മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍, ഇത് മന്ത്രി സണ്ണിയുടെ കരുതല്‍

sunny joseph

സഹോദരിയുടെ ഭര്‍ത്താവ് ബെന്നി തോമസിനെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ വൈദ്യുതി, പാര്‍ലമെന്ററി കാര്യ മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് നേരിട്ട ബന്ധു നിയമന വിവാദം ഒടുവില്‍ രാജിയിലും നാണക്കേടിലും കലാശിച്ചിരിക്കുന്നു. സഹോദരിയുടെ ഭര്‍ത്താവ് ബെന്നി തോമസിനെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. പ്രതിഷേധം ശക്തമായതോടെ ബെന്നി തോമസിന് രാജി വെക്കേണ്ടിവന്നു.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ലിസ്റ്റ് പുറത്തുവന്നപ്പോഴാണ് ബെന്നി തോമസിന്റെ നിയമനം ശ്രദ്ധയില്‍പ്പെട്ടത്. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് ബെന്നി തോമസ്. നിയമനം സ്വജനപക്ഷപാതം ആണെന്ന് സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിച്ചു. കെപിസിസി യോഗത്തിലും സണ്ണി ജോസഫിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

സണ്ണി ജോസഫ് ആദ്യം നിയമനം ന്യായീകരിക്കുകയാണ് ചെയ്തത്. ബെന്നി തോമസ് പഞ്ചായത്ത് മെമ്പറായിരുന്നു, തന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു, പൊതുപ്രവര്‍ത്തന പരിചയമുണ്ട് എന്നൊക്കെയായിരുന്നു വാദം. ബ്രദര്‍ ഇന്‍ ലോ എന്നതല്ല മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിവാദം തീവ്രമായതോടെ ബെന്നി തോമസിന് രാജിവെക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിലെ ആദ്യത്തെ രാജിയായി ഇത് മാറി.

സിപിഎം നേതാവ് എംവി ജയരാജന്‍ കഴിഞ്ഞദിവസം സണ്ണി ജോസഫിന്റെ കുടുംബപക്ഷപാത ചരിത്രം തുറന്നുകാട്ടിയിരുന്നു. കുടുംബാംഗങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി നല്‍കിയത്. അര്‍ഹതപ്പെട്ട റാങ്കുകാരെ മറികടന്ന് മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ ലഭിച്ചത് തുടങ്ങിയവ ജയരാജന്‍ എടുത്തുപറഞ്ഞു.

വിവാദം വിഡി സതീശന്‍ സര്‍ക്കാരിനും കോണ്‍ഗ്രസിനും വലിയ നാണക്കേടുണ്ടാക്കി. സ്വന്തം മന്ത്രിയുടെ ബന്ധു നിയമനം പാര്‍ട്ടി നയത്തിന് വിരുദ്ധമായി വിലയിരുത്തപ്പെട്ടു. സണ്ണി ജോസഫ് മൂന്ന് തവണ എംഎല്‍എയായ വ്യക്തിയാണ്. കൂടാതെ കെപിസിസി പ്രസിഡന്റും.

രാജിയോടെ വിവാദം താല്‍ക്കാലികമായി അവസാനിച്ചെങ്കിലും, സണ്ണി ജോസഫിന്റെയും യുഡിഎഫിന്റെയും വിശ്വാസ്യതയ്ക്ക് ക്ഷതമേറ്റിരിക്കുന്നു. ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സുതാര്യതയും നീതിയുമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നിയമനങ്ങള്‍ യുഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്.

Tags