സണ്ണി ജോസഫിന് തുണയായത് സഭയുടെ പിൻതുണ ; കെ.സി യുടെ കരു നീക്കത്തിലൂടെ സുധാകരനെ വീഴ്ത്തി

congress,k sudhakaran ,K.C. Venugopal ,Sunny Joseph
congress,k sudhakaran ,K.C. Venugopal ,Sunny Joseph

കണ്ണൂർ : കെ. സുധാകരന് പകരം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പ്രതിഷ്ഠിച്ചത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൻ്റെ തന്ത്രപരമായ നീക്കമാണെന്ന് വിലയിരുത്തൽ. മുള്ളിനെ മുള്ളുകൊണ്ടെടുക്കണമെന്ന തന്ത്രമാണ് കെ.സി വേണുഗോപാൽ ഈ കാര്യത്തിൽ സ്വീകരിച്ചത്. കേരളത്തിൻ്റെ ചുമതല നൽകി എ. ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ അയച്ചപ്പോഴെ സുധാകര വിഭാഗം അപകടം മണത്തിരുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ സംഘടനാ പുന:സംഘടനയിലുണ്ടാകുന്ന പൊട്ടിത്തെറികൾ ഒഴിവാക്കുകയെന്നായിരുന്നു കെ. സി വേണു ഗോപാൽ ദീപാ ദാസ് മുൻഷിയെ ഏൽപ്പിച്ച ദൗത്യം.ഹൈക്കമാന്റിനെപോലും വെട്ടിലാക്കിയ കെ സുധാകരനെ മെരുക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് അധ്യക്ഷസ്ഥാനത്തേക്ക് ഹൈക്കമാൻഡ്സണ്ണി ജോസഫിനെ പരിഗണിക്കാനുള്ള ഒരു കാരണം. 

tRootC1469263">

കെ സുധാകരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ സണ്ണി ജോസഫിനെ അധ്യക്ഷപദവിയിലേക്ക് പരിഗണിച്ചാല്‍ കെ സുധാകരന്റെ പിന്തുണലഭിക്കുകയും ചെയ്യും. ക്രിസ്ത്യന്‍ സഭാനേതൃത്വത്തെ സന്തോഷിപ്പിക്കുകയും ചെയ്യാമെന്ന കണ്ടെത്തലാണ് വിജയകരമായി നടപ്പാക്കിയത്. ഇതോടെ ഇടഞ്ഞുനിന്ന കെ സുധാകരനെ ഒറ്റ ദിവസം കൊണ്ട് കെ.സി മെരുക്കി. സുധാകരനെ എഐസിസി പ്രത്യേകം ക്ഷണിതാവാക്കി. ഇതോടെ അപമാനിച്ച് ഇറക്കിവിട്ടെന്ന ആരോപണത്തിനെയും തടയാന്‍ നേതൃത്വത്തിന് കഴിഞ്ഞു. തന്റെ വിശ്വസ്ഥന്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിൻഗാമിയായതോടെ സുധാകരനും ആശ്വാസത്തോടെ കെപിസിസിയുടെ പടിയിറങ്ങാം. ആരോഗ്യ പ്രശ്നങ്ങളാണ് കെ സുധാകരനെ മാറ്റാനുള്ള പ്രധാനകാരണമായി പറയുന്നതെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള നിരന്തര ഭിന്നതയാണ് മാറ്റത്തിലേക്ക് വഴിവച്ചത്. മിതവാദിയായസണ്ണി ജോസഫ് പ്രതിപക്ഷനേതാവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവായതും  അനുകൂലമായി.


കെ സുധാകരനെ മാറ്റാന്‍ ആറുമാസത്തിലേറെയായി ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ തീരുമാനം വൈകാന്‍ കാരണമായി. രാഹുൽ ഗാന്ധി കേരളത്തിലെ നേതാക്കളെ ഒറ്റയ്ക്ക് കണ്ട് ചര്‍ച്ചകള്‍ നടത്തിയാണ്  അധ്യക്ഷനെ മാറ്റുന്നതില്‍ അന്തിമതീരുമാനം കൈക്കൊണ്ടത്. എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്റ് തീരുമാനിച്ചെങ്കിലും സുധാകരന്‍ തീരുമാനത്തോട് അനുകൂലിച്ചില്ല. അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷമേ താന്‍ നേതൃത്വത്തില്‍ നിന്നും മാറുകയുള്ളൂവെന്ന തീരുമാനത്തില്‍ സുധാകരന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നെ ഒരു ശക്തിക്കും തൊടാന്‍ കഴിയില്ലെന്ന സുധാകരന്റെ പ്രതികരണം നേതൃത്വത്തെയും വെട്ടിലാക്കുന്നതായിരുന്നു. സുധാകരനെ അനുനയിപ്പിക്കാതെയുള്ളൊരു നേതൃമാറ്റം സംഘടനാപരമായ തിരിച്ചടിക്ക് വഴിവെക്കുമോയെന്ന ഭയം എഐസിസിയെയും ബാധിച്ചു. ഇതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നപരിഹാരത്തിനുള്ള വഴിയാലോചിച്ചു. ഒടുവില്‍ പരിഹാരത്തിനുള്ള മാര്‍ഗവും നേതൃത്വം തന്നെ കണ്ടെത്തി.

അവസാനഘട്ടം വരെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയേയായിരുന്നു. എന്നാല്‍, സഭാനേതൃത്വത്തിന് താത്പര്യം സണ്ണി ജോസഫിനോടായിരുന്നു. ഇത് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രധാന കാരണമായി. കേരളത്തില്‍ അടുത്തതവണ അധികാരത്തില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന ക്രിസ്ത്യന്‍ വിഭാഗത്തെ ഒപ്പം നിര്‍ത്തണമെന്ന ചര്‍ച്ചകള്‍ നേരത്തെ കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ള നേതാക്കളില്ലെന്ന ചര്‍ച്ച കുറച്ചുകാലമായുണ്ട്. ഇതെല്ലാം സണ്ണി ജോസഫിന്റെ പുതിയ സ്ഥാനലബ്ധിക്ക് വഴിയൊരുങ്ങി.എല്ലാ കാലത്തും കെ സുധാകരന്റെ വിശ്വസ്ഥനായിരുന്നു അഡ്വ സണ്ണി ജോസഫ്. കെ സുധാകരന്‍ കണ്ണൂരില്‍ ഡിസിസി അധ്യക്ഷനായപ്പോഴും സുധാകരന്‍ കണ്ണൂരില്‍ എംഎല്‍എയാവുകയും മന്ത്രിയാവുകയും ചെയ്തപ്പോള്‍ ഡിസിസി അധ്യക്ഷനായി സുധാകരന്‍ കൊണ്ടുവന്നത് അദ്ദേഹത്തിന്റെ വിശ്വസ്ഥന്‍ എന്ന നിലയില്‍ സണ്ണി ജോസഫിനേയായിരുന്നു. ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ പേരാവൂരില്‍ സീറ്റില്‍ സണ്ണി ജോസഫിനെ മത്സരിപ്പിക്കാന്‍ മുന്‍കൈ എടുത്തതും കെ സുധാകരനായിരുന്നു.

ഈഴവ സമുദായാംഗമായ കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കി പകരം ഒരു ക്രൈസ്തവനെ അധ്യക്ഷനായി കൊണ്ടുവരുന്നതിനെതിരെ എസ്എന്‍ഡിപി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈഴവരെ ഒരു പാര്‍ട്ടിയും പരിഗണിക്കുന്നില്ലെന്നും സുധാകരനെ മാറ്റുന്നത് എന്തിനാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായി  പ്രഖ്യാപിക്കാന്‍ കാരണം. ഇതോടെ വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു.

സിറോ മലബാർ കത്തോലിക്കാ സഭയുടെ തലശേരി അതിരൂപതയിലെ ഇരിട്ടി സെന്റ് ജോസഫ്‌സ് ഇടവക അംഗമായ സണ്ണി ജോസഫ് സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന നേതാവാണ്.നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ് സണ്ണി ജോസഫ്. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് കുടിയേറ്റ മേഖലയിൽ നിന്നുള്ള സണ്ണി ജോസഫിനെ തെരഞ്ഞെടുക്കാന്‍ നേതൃത്വം തീരുമാനിച്ചത്.കണ്ണൂർ ജില്ലയിലെ കരുത്തനായ കെ സുധാകരന്റെ ശക്തമായ പിന്തുണയോടെയുമാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് വരുന്നത് എന്നതും ശ്രദ്ധേയമാണ് ഇതെല്ലാമാണ് അധ്യക്ഷ പദവി 72 കാരനായ സണ്ണിയിലേക്കെത്താന്‍ കാരണമായത്.
നിയമസഭയിൽ 2011 മുതൽ കണ്ണൂർ  പേരാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സണ്ണി ജോസഫ് 2001 ൽ കെ സുധാകരന് ശേഷമാണ് കണ്ണൂർ ഡിസിസി പ്രസിഡന്റായതെന്നും കൗതുകകരമാണ്ഉളിക്കൽ പുറവയലിൽ വടക്കേക്കുന്നേൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജനിച്ച സണ്ണി ജോസഫ്. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബി.എ.ബിരുദവും നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.1970 മുതല്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിട്ടാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ വിദ്യാര്‍ഥി പ്രതിനിധിയായ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ഉളിക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്,കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചുണ്ട്. കെ. സുധാകരൻ്റെ പിൻതുണയുണ്ടെങ്കിലും സണ്ണി ജോസഫിന് നേരിടേണ്ടി വരിക ദുഷ്കരമായ ദൗത്യങ്ങളെയാണ്. പാർട്ടിയിലെ മൃദുസമീപനത്തിൻ്റെയും സമവായത്തിൻ്റെയും പ്രതീകമായ സണ്ണി ജോസഫിന് എല്ലാ ഗ്രൂപ്പുകളെയും ഒന്നിച്ചു കൊണ്ടുപോവാൻ കഴിയുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.

Tags