മെട്രോമാനിലൂടെ പുതിയ പാതയെത്തിയാല്‍ മണിക്കൂറുകള്‍ കൊണ്ട് കേരളം ചുറ്റാം, പാരവെക്കാന്‍ പ്രതിപക്ഷം

E Sreedharan
E Sreedharan

 തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ച് അതിവേഗ പാതയ്ക്കായി ഒരുക്കം നടത്തുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉടനുണ്ടാകും. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് പ്രായോഗികമല്ലെന്നും പകരം അതിവേഗപാതയാണ് വേണ്ടതെന്നുമാണ് ശ്രീധരന്റെ നിര്‍ദ്ദേശം. ഇതിനായി സര്‍ക്കാരിന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

tRootC1469263">

ഇടതുസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കേണ്ടിവന്നാലും അതിവേഗപാത നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ചും മെട്രോമാന്റെ ഇടപെടലിലൂടെ കേന്ദ്ര അനുമതി ഉറപ്പാണ്. കൂടാതെ, സംസ്ഥാനത്തെ ബിജെപി നേതൃത്വവും പാതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ് മാത്രമാണ് ഇപ്പോള്‍ എതിര്‍ചേരിയിലുള്ളത്.

അതിവേഗപാത ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നടപ്പാക്കാന്‍ ആരംഭിച്ചാല്‍ പ്രതിപക്ഷത്തിന് അത് കനത്ത തിരിച്ചടിയാകും. തുടര്‍ഭരണത്തിന്റെ ആഘാത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന യുഡിഎഫ് ഇതിനെ ചെറുക്കും. കേരളത്തിന്റെ രണ്ടറ്റങ്ങളിലേക്ക് കണ്ണടച്ചുതുറക്കും മുന്‍പ് പോയിവരാവുന്ന അതിവേഗ പാത ഇടതുമുന്നണിയുടെ നേട്ടമാകാതിരിക്കാന്‍ എന്തു വിലകൊടുത്തും തടയാനാണ് ശ്രമമെന്ന് യുഡിഎഫ് സൂചന നല്‍കിക്കഴിഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിക്കുന്നു. കമ്മീഷന് വേണ്ടിയുള്ള പദ്ധതിയാണിത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യതവരുത്തിവെക്കും. ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കത്തെ ചെറുക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കുന്നു.

പദ്ധതി പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കില്ലെന്ന് ഇ ശ്രീധരന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധം പുതിയ പാതയ്ക്ക് ഉണ്ടായേക്കില്ല. തിരുവനന്തപുരത്തെയും കാസര്‍കോഡിനെയും ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതും അതിവേഗപാതയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

തുരങ്കപ്പാതയും ആകാശപ്പാതയും ചേരുന്നതാണ് ശ്രീധരന്റെ അര്‍ധ അതിവേഗപ്പാത. തുടക്കത്തില്‍ നിര്‍മിക്കുന്ന സെമി ഹൈസ്പീഡ് പാത പിന്നീട് ഹൈസ്പീഡ് ആയി ഉയര്‍ത്താന്‍ സാധിക്കും. സ്ഥലമേറ്റെടുപ്പ് സില്‍വര്‍ ലൈനിന്റെ 10 ശതമാനം മാത്രമാകും. രണ്ടുവര്‍ഷത്തിനകം ഡിപിആര്‍ തയ്യാറാക്കി ആറുമുതല്‍ എട്ടുമാസത്തിനകം റെയില്‍വേയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി നേടിയെടുക്കാന്‍ കഴിയുമെന്നാണ് ശ്രീധരന്റെ നിര്‍ദ്ദേശം. നിര്‍മാണം തുടങ്ങി രണ്ടരവര്‍ഷംകൊണ്ട് പാത യാഥാര്‍ഥ്യവുമാക്കാം.

 

Tags