അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മണിക്കൂറുകൾക്കുള്ളിൽ മകൻ വാഹനാപകടത്തിൽ മരിച്ചു: സായന്ത് രാജിൻ്റെ വിയോഗം കണ്ണൂർ മാങ്ങാട്ടിടം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
കണ്ണൂർ: വാഹനാപകടത്തിൽ യുവാവ് ദാരുണമായി മരിച്ചത് കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ ഒ.സിബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാം കോട്ട് ഹൗസിൽ ജയരാജിൻ്റെയും ഒരേ ഒരു മകൻ സി. സായന്ത് രാജാണ് ( 25 ) ദാരുണമായി മരിച്ചത്.
ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി- മട്ടന്നൂർ റോഡിലെ കള റോഡിൽ വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയിൽവെ സ്റ്റേഷനിൽ ഇറക്കിയതിനു ശേഷം സായന്ത് രാജ് വീട്ടിലെത്തിയതിനു ശേഷം സുഹൃത്തിനെ കാണാനായി ഇരിട്ടിയിലേക്ക് പോവുകയായിരുന്നു.

മടങ്ങിവരുന്നതിനിടെ മട്ടന്നൂരിനടുത്തെ കള റോഡിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു. സായന്ത് രാജിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ അഭിരാം (25) ഹൃഷി രാജ് (25) എന്നിവരെ പരുക്കുകളോടെ നാട്ടുകാരും പൊലിസും ചേർന്ന് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും സായന്ത് രാജ് അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
റെയിൽവെ സ്‌റ്റേഷനിൽ നിന്നും അമ്മയെ യാത്രയയച്ച് മണിക്കൂറുകൾക്കുള്ളിലാണ് മകൻ അപകടത്തിൽപ്പെട്ടത്. ഈവിവരം തിരുവനന്തപുരത്ത് സി.ഐടിയുസംഘടനാ പരിപാടിക്കെത്തിയഅമ്മ ബിന്ദുവിനെ ബന്ധുക്കൾ അറിയിക്കുകയും ഇവർ ബോധരഹിതയായി വീഴുകയുമായിരുന്നു.
സംഘടനാ നേതാക്കൾ ആംബുലൻസ് സൗകര്യമൊരുക്കി ബിന്ദുവിനെയും കൂട്ടി കൂത്തുപറമ്പിലേക്ക് തിരിച്ചിട്ടുണ്ട്. സായന്ത് രാജിൻ്റെ ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം കൂത്തുപറമ്പ് വലിയ വെളിച്ചം ശ്മശാനത്തിൽ സംസ്കരിക്കും.
.jpg)

